ADVERTISEMENT

ന്യൂഡൽഹി ∙ വിദേശകാര്യ സെക്രട്ടറി പദവിയിൽ ഒന്നരക്കൊല്ലത്തിനിടെ ഒരു നൂറ്റാണ്ടിന്റെ നയതന്ത്രവെല്ലുവിളികളാണു മുച്കുന്ദ് ദുബെ നേരിട്ടത്. ആഗോളരാഷ്ട്രീയവും ഇന്ത്യൻ ദേശീയരാഷ്ട്രീയവും അടിമുടി മാറിക്കൊണ്ടിരുന്ന അക്കാലത്ത് ദേശീയതാൽപര്യത്തിനു പോറൽ തട്ടാതെ ഇന്ത്യയുടെ നയതന്ത്രം നയിച്ചുകൊണ്ടുപോകാൻ അദ്ദേഹത്തിനു സാധിച്ചു.  വി.പി.സിങ്ങിന്റെ കാലത്ത് വിദേശകാര്യ സെക്രട്ടറിയായി നിയമിതനായ ദുബെ ഒന്നരക്കൊല്ലത്തിനിടെ  വി.പി സിങ്, ചന്ദ്രശേഖർ, പി.വി.നരസിംഹറാവു എന്നീ 3 പ്രധാനമന്ത്രിമാരുടെ കീഴിൽ വിദഗ്ധമായി ഇവ കൈകാര്യം ചെയ്തു

തൊണ്ണൂറുകളുടെ തുടക്കത്തിൽ സോവിയറ്റ് യൂണിയന്റെ പതനവും കുവൈത്തിനെ മോചിപ്പിക്കുന്നതിലൂടെ അമേരിക്കയുടെ ശാക്തികമുന്നേറ്റവും ഉണ്ടായതോടെ ആഗോള ബന്ധങ്ങൾ തകിടം മറി‍​​ഞ്ഞു. സോവിയറ്റ് യൂണിയനുമായി ബന്ധം നിലനിർത്തിയിരുന്ന ഇന്ത്യയ്ക്ക് എല്ലാം വെല്ലുവിളികളായി. ഒരു വശത്ത് ഇറാഖുമായി ചർച്ചനടത്തി കുവൈത്തിലെ ഇന്ത്യക്കാരെ മോചിപ്പിച്ചും മറുവശത്ത് അമേരിക്കൻ വിമാനങ്ങൾക്ക് മുംബൈയിൽ ഇന്ധനം നിറയ്ക്കാൻ രഹസ്യാനുമതി നൽകിയും രാജ്യതാൽപര്യങ്ങൾ സംരക്ഷിച്ചു മുന്നോട്ടുപോകുന്നതിൽ ദുബെയ്ക്ക് വലിയ പങ്കുണ്ടായിരുന്നു.

ചിന്തകനായ നയതന്ത്രജ്ഞൻ എന്ന നിലയിലാണ് ദുബെ അറിയപ്പെട്ടത്. സാമ്പത്തിക നയതന്ത്രത്തിലായിരുന്നു അദ്ദേഹത്തിന്റെ വൈദഗ്ധ്യം. 1983–ലെ‍ ചേരിചേരാ ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യമരുളിയപ്പോൾ വിദേശകാര്യവകുപ്പിൽ സാമ്പത്തികബന്ധ വിഭാഗത്തിൽ സെക്രട്ടറിയായിരുന്ന ദുബെ, ലോക വാണിജ്യ സംഘടന രൂപംകൊള്ളുന്നത് മുന്നിൽകണ്ടുള്ള സാമ്പത്തിക നയതന്ത്രം രൂപീകരിക്കുന്നതിൽ വലിയ പങ്കുവഹിച്ചു.സർവീസിൽ നിന്നു വിരമിച്ചശേഷം കൗൺസിൽ ഫോർ സോഷ്യൽ ഡവലപ്മെന്റിന്റെ (സിഎസ്ഡി) തലപ്പത്തിരുന്നു നടത്തിയ പഠനങ്ങൾ ഭരണകൂടങ്ങൾക്ക് സാമ്പത്തിക നയതന്ത്രത്തിൽ മാർഗരേഖകളായി. 

6 ഭാഷകളിൽ പ്രാവീണ്യം

ഹിന്ദി, ഇംഗ്ലിഷ്, ബംഗാളി, സംസ്കൃതം, പേർഷ്യൻ, ഫ്രഞ്ച് എന്നീ 6 ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്ന ദുബെ സുഹൃദ്സായാഹ്നങ്ങളിൽ കവിതകൾ ചൊല്ലിയിരുന്നു. ബംഗ്ലാ കവിയായ ഫക്കിർ ലലൻ ഷേക്കിന്റെ നൂറോളം കവിതകൾ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി. ബിഹാറിലെ പ്രാഥമിക വിദ്യാഭ്യാസ വികസനം സംബന്ധിച്ച് അദ്ദേഹം നടത്തിയ പഠനങ്ങളാണ് ഇന്നും അവിടത്തെ വിദ്യാഭ്യാസ നയത്തിന്റെ അടിത്തറ.

English Summary:

Write up about Muchkund Dubey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com