ADVERTISEMENT

ന്യൂഡൽഹി ∙ പ്രചാരണത്തിനിടെ ദൈവിക പരിവേഷം സ്വയം അണിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരവും രാഷ്ട്രീയവും ധാർമികവുമായ പരാജയമാണു തിരഞ്ഞെടുപ്പുഫലമെന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തി. മോദിഭരണത്തിന്റെ മുഖമുദ്രയായ ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം ജനം നിരാകരിച്ചെന്നും ദേശീയ മാധ്യമത്തിലെഴുതിയ ലേഖനത്തിൽ സോണിയ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടെങ്കിലും ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണു പ്രധാനമന്ത്രി പെരുമാറുന്നത്. അഭിപ്രായഐക്യത്തെക്കുറിച്ചു പ്രഭാഷണം നടത്തുന്ന അദ്ദേഹം ഏറ്റുമുട്ടലിന്റെ പാതയാണു സ്വീകരിക്കുന്നത്. എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന നേരിയ പ്രതീക്ഷ പോലും 18–ാം ലോക്സഭയുടെ ആദ്യ ദിനങ്ങളിൽ ഇല്ലാതായി.

സ്പീക്കർ തിരഞ്ഞെടുപ്പിൽ അഭിപ്രായഐക്യമുണ്ടാക്കാൻ ഇന്ത്യാസഖ്യം തയാറായിരുന്നു. പകരം, കീഴ്‌വഴക്കമനുസരിച്ച് ഡപ്യൂട്ടി സ്പീക്കർ പദം പ്രതിപക്ഷത്തിനു നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയില്ല. പിന്നാലെ, പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും അടിയന്തരാവസ്ഥ കുത്തിപ്പൊക്കി. നിഷ്പക്ഷനായിരിക്കേണ്ട സ്പീക്കർ പോലും അതെക്കുറിച്ചു പ്രസ്താവനയിറക്കിയത് അദ്ഭുതപ്പെടുത്തി.

അടിയന്തരാവസ്ഥയ്ക്ക് 1977 മാർച്ചിലെ തിരഞ്ഞെടുപ്പിൽ ജനം മറുപടി നൽകി. ജനവിധി മടികൂടാതെ സ്വീകരിക്കപ്പെട്ടു. 1977 ൽ തോറ്റ പാർട്ടി 3 വർഷത്തിനകം അധികാരത്തിൽ തിരിച്ചെത്തി; മോദിക്കും പാർട്ടിക്കും ഇതുവരെ എത്തിപ്പിടിക്കാനാകാത്ത ഭൂരിപക്ഷത്തോടെ.

ഇന്ത്യൻ ശിക്ഷാനിയമ ഭേദഗതി അടക്കം തിടുക്കത്തിൽ പാസാക്കിയ ബില്ലുകളിൽ പാർലമെന്റിൽ ആഴത്തിലുള്ള ചർച്ചകൾ ഇനി നടക്കണം. ലക്ഷക്കണക്കിനു വിദ്യാർഥികളെ ബാധിച്ച പരീക്ഷാ ചോദ്യച്ചോർച്ചയിൽ പ്രധാനമന്ത്രി മൗനം തുടരുകയാണ്. ആഭ്യന്തരകലാപത്തിൽ കത്തിയമരുന്ന മണിപ്പുർ സന്ദർശിക്കാൻ പോലും അദ്ദേഹം തയാറായിട്ടില്ല. ജനങ്ങളുടെ ശബ്ദമായി ഇന്ത്യാസഖ്യം പാർലമെന്റിൽ അണിനിരക്കുമെന്നും സോണിയ പറഞ്ഞു.

വ്യക്തമായ വിജയം: ബിജെപി

മോദിക്കും പാർട്ടിക്കും വ്യക്തമായ വിജയം നൽകുന്നതാണു ജനവിധിയെന്നു ബിജെപി വക്താവ് നളിൻ കോലി പറഞ്ഞു. തുടർച്ചയായ മൂന്നാം തവണയും ജനം കോൺഗ്രസിനെ കൈവിട്ടു. കഴിഞ്ഞ 3 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനു ലഭിച്ച ആകെ സീറ്റുകളെക്കാൾ കൂടുതൽ ഇത്തവണ മാത്രം മോദിക്കു ലഭിച്ചു. മോദിയുടെ ഭരണത്തിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ് ഇതു കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

English Summary:

Sonia Gandhi about Lok sabha election results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com