ADVERTISEMENT

ന്യൂഡൽഹി ∙ തൊഴിലില്ലായ്മ നേരിടാനും യുവാക്കളുടെ ആശങ്കകൾ പരിഹരിക്കാനുമുള്ള ശ്രമങ്ങളുമായി കേന്ദ്ര സർക്കാർ. പ്രതിപക്ഷവും സാമ്പത്തികവിദഗ്ധരും തൊഴിലില്ലായ്മ വിഷയം ഉയർത്തുമ്പോൾ നിഷേധിച്ചിരുന്ന കേന്ദ്രം പക്ഷേ, ബജറ്റിൽ ഏറെ പ്രാധാന്യം നൽകിയത് ഇതിനാണെന്നതും ശ്രദ്ധേയം. പ്രധാനമന്ത്രിയുടെ പാക്കേജിന്റെ ഭാഗമായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടുമായി (ഇപിഎഫ്) യോജിപ്പിച്ചു 3 ‌പദ്ധതികളാണു പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയ്ക്കായി 1.07 ലക്ഷം കോടി രൂപ മാറ്റിവച്ചു.

പുതുജോലിക്കാർക്ക് സബ്സിഡി

സംഘടിത മേഖലയിൽ പുതുതായി ജോലിയിൽ പ്രവേശിക്കുന്ന, മാസം ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ളവർക്കായാണ് ആദ്യ പദ്ധതി. ഇപിഎഫ്ഒയിൽ റജിസ്റ്റർ ചെയ്തവർക്ക് ഒരു മാസത്തെ ശമ്പള സബ്സിഡിയെന്ന നിലയിൽ പരമാവധി 15,000 രൂപ 3 തവണയായി നേരിട്ടു ബാങ്കിലേക്കു ലഭ്യമാക്കും. 2.10 കോടി യുവാക്കൾക്കു പ്രയോജനം ലഭിക്കുമെന്നാണു കേന്ദ്രത്തിന്റെ വിലയിരുത്തൽ.

സബ്സിഡിത്തുകയുടെ രണ്ടാം ഗഡു ലഭിക്കുന്നതിനു മുൻപു തൊഴിലാളികൾ നിർബന്ധിത ഓൺലൈൻ സാമ്പത്തിക സാക്ഷരതാ കോ‌ഴ്സിൽ ഭാഗമാകണം. 12 മാസത്തിനുള്ളിൽ ജോലി നഷ്ടപ്പെട്ടാൽ സബ്സിഡിത്തുക തൊഴിൽദാതാവിൽനിന്നു തിരികെപ്പിടിക്കും. 2 വർഷത്തേക്കാണു പദ്ധതി. 23,000 കോടി രൂപയാണ് ഇതിനായി വിനിയോഗിക്കുക.

നിർമാണരംഗത്ത് തൊഴിലുണ്ടാക്കൽ

നിർമാണമേഖലയിൽ കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണു രണ്ടാമത്തെ പദ്ധതി. ഇപിഎഫ് വിഹിതത്തിലെ ആനുകൂല്യമെന്ന നിലയിലുള്ള സഹായം തൊഴിലാളിക്കും തൊഴിൽദാതാവിനും ലഭിക്കും. ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് 4 വർഷമാണ് ആനുകൂല്യം ലഭിക്കുക. 30 ലക്ഷം യുവാക്കൾക്കു പ്രയോജനപ്പെടുമെന്നാണു കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.

കോർപറേറ്റുകൾക്കും ഈ പദവി ഇല്ലെങ്കിലും 3 വർഷമായി ഇപിഎഫ് നിക്ഷേപം നടത്തുന്ന സ്ഥാപനങ്ങൾക്കും ആനുകൂല്യത്തിന് അർഹതയുണ്ട്. 50 തൊഴിലാളികളെയോ അല്ലെങ്കിൽ തൊട്ടുമുൻപുള്ള വർഷം ഇപിഎഫ്ഒയിൽ ചേർന്ന തൊഴിലാളികളുടെ എണ്ണത്തിന്റെ 25% ആളുകളെയോ പുതുതായി ജോലിക്കെടുക്കണം. ആദ്യ 2 വർഷങ്ങളിൽ 24% ആണ് സഹായം ലഭിക്കുക; മൂന്നാം വർഷം 16 ശതമാനവും നാലാം വർഷം 8 ശതമാനവും.

പദ്ധതിയുടെ 4 വർഷവും മേൽപറഞ്ഞ നിലയിൽ പുതിയ തൊഴിലാളികളെ പ്രവേശിപ്പിക്കണം. അല്ലാത്തപക്ഷം ആനുകൂല്യം ഇല്ലാതാകും. സ്ഥാപനത്തിന്റെ നേരിട്ടുള്ള തൊഴിലാളികളായിരിക്കണം. മാസശമ്പളം ഒരു ലക്ഷം വരെയുള്ളവരെയാണു പരിഗണിക്കുക.

കൂടുതൽ ആളുകളെ പുതുതായി ജോലിയിൽ പ്രവേശിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു മൂന്നാമത്തെ പദ്ധതി. മാസം ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ളവരുടെ, കമ്പനി അടയ്ക്കുന്ന ഇപിഎഫ് വിഹിതത്തിൽ മാസം 3000 രൂപ വരെ സർക്കാർ ലഭ്യമാക്കും. 50 ലക്ഷം അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണു പ്രതീക്ഷ.

എല്ലാ മേഖലയിലെയും കമ്പനികൾക്കു പദ്ധതിയിൽ ഭാഗമാകാം. 50 ൽ താഴെ തൊഴിലാളികളുള്ള കമ്പനികളെങ്കിൽ മുൻവർഷത്തെ ഇപിഎഫ്ഒ റജിസ്ട്രേഷനെക്കാൾ 2 പേരെയെങ്കിലും അധികമായി ചേർക്കണം. 50നു മുകളിലുള്ളവരെങ്കിൽ 5 പേരെയാണ് അധികം ചേർക്കേണ്ടത്. അതേസമയം, രണ്ടാമത്തെ പദ്ധതിയിൽ ഭാഗമായ തൊഴിലാളികളാണെങ്കിൽ ഈ ആനുകൂല്യം ലഭിക്കില്ല. ഒന്നാമത്തെ പദ്ധതിയിലുള്ളവർക്കും ഇതിന്റെ നേട്ടം ലഭിക്കും.

20 ലക്ഷം പേർക്ക് നൈപുണ്യ പരിശീലനം;  പദ്ധതി 1000 ഐടിഐകളിലൂടെ

ന്യൂഡൽഹി ∙ സംസ്ഥാന സർക്കാരുകളെയും വ്യവസായ സ്ഥാപനങ്ങളെയും പങ്കാളികളാക്കി യുവാക്കൾക്കു നൈപുണ്യ പരിശീലനം നൽകാൻ പദ്ധതി. കൂടുതൽ തൊഴിലവസരങ്ങളെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയിൽ 5 വർഷം കൊണ്ട് 20 ലക്ഷം പേർക്കു പരിശീലനം നൽകും. ഇതിനായി 1000 ഐടിഐകൾ നവീകരിക്കും. 200 ഐടിഐകൾ ഹബ്ബുകളായും ഇതിനു കീഴിൽ 800 ഐടിഐകളും പ്രവർത്തിക്കും. വ്യവസായ സ്ഥാപനങ്ങളുമായി ചേർന്നാകും പ്രവർത്തനം. വ്യവസായരംഗത്തെ സാഹചര്യങ്ങൾക്ക് അനുസരിച്ചു കോഴ്സ് ഘടന തയാറാക്കും. പുതുതലമുറ മേഖലകളിൽ കോഴ്സുകൾ ആവിഷ്കരിക്കും.

മൊത്തം 60,000 കോടി രൂപയാണു പദ്ധതിക്കു വിനിയോഗിക്കുക. ഇതിൽ 30,000 കോടി കേന്ദ്രവും 20,000 കോടി സംസ്ഥാനവും 10,000 കോടി രൂപ വ്യവസായ സ്ഥാപനങ്ങളും മുതൽമുടക്കും. കമ്പനികൾക്കു സിഎസ്ആർ ഫണ്ട് ഇതിനായി ഉപയോഗിക്കാം.

എല്ലാ ഐടിഐകളിലും 1–2 വർഷം ദൈർഘ്യമുള്ള കോഴ്സുകളാകും നടത്തുക. ഹബ് ഐടിഐകളിൽ ഹ്രസ്വകാല കോഴ്സുകളുമൊരുക്കും. അധ്യാപക പരിശീലനത്തിനായി 5 ദേശീയ സ്ഥാപനങ്ങളും സജ്ജീകരിക്കും.

ഒരു കോടി പേ‍ർക്ക് ഇന്റേൺഷിപ്; മാസം 5000 രൂപ സ്റ്റൈപൻഡ്

ന്യൂഡൽഹി ∙ യുവാക്കൾക്കു സമഗ്ര ഇന്റേൺഷിപ് പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 500 മുൻനിര കമ്പനികളിൽ 5 വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്കാണ് ഇന്റേൺഷിപ് അവസരം ലഭിക്കുക. 12 മാസം നീളുന്ന പ്രധാനമന്ത്രി ഇന്റേൺഷിപ് പദ്ധതിയിൽ സ്റ്റൈപൻഡായി പ്രതിമാസം 5000 രൂപയും ഒറ്റത്തവണ സഹായമായി 6000 രൂപയും ലഭ്യമാക്കും. ഇന്റേൺഷിപ് ചെയ്യുന്നവർക്കു പരിശീലനം നൽകുന്നതിന്റെ ചെലവും സ്റ്റൈപൻഡ് തുകയുടെ 10 ശതമാനവും കമ്പനികൾക്ക് സിഎസ്ആർ ഫണ്ടിൽനിന്ന് ഉപയോഗിക്കാം. ആദ്യ ഘട്ടത്തിൽ 19,000 കോടി രൂപയും രണ്ടാം ഘട്ടത്തിൽ 44,000 കോടി രൂപയുമാണു പദ്ധതിക്കായി കേന്ദ്രം വിനിയോഗിക്കുക.

∙ അവസരം 21–24 പ്രായപരിധിയിലുള്ളവർക്ക്.

∙ ജോലിയില്ലാത്ത, മുഴുവൻസമയ വിദ്യാർഥികൾ അല്ലാത്തവർക്കാണ് ഇന്റേൺഷിപ്.

∙ ഇന്റേൺഷിപ് കാലത്തെ സ്റ്റൈപൻഡ് തുകയിൽ 54,000 രൂപയും ഒറ്റത്തവണ ഇന്റേൺഷിപ് സഹായമായ 6000 രൂപയും കേന്ദ്രം നൽകും. കമ്പനികൾ 6,000 രൂപ സിഎസ്ആർ ഫണ്ടിൽനിന്ന് ഒരാൾക്കു മാറ്റിവയ്ക്കണം.

∙ പരിശീലനത്തിനുള്ള ചെലവ് കമ്പനികൾ വഹിക്കണം.

∙ ഇന്റേൺഷിപ് അപേക്ഷ ഓൺലൈനായി സ്വീകരിക്കും.

∙ ഐഐടി, ഐഐഎം, ഐസർ ബിരുദധാരികൾ, സിഎ, സിഎംഎ യോഗ്യതയുള്ളവർ എന്നിവർക്ക് അപേക്ഷിക്കാനാവില്ല. ഏതെങ്കിലുമൊരു കുടുംബാംഗം ആദായനികുതി നൽകുന്നുണ്ടെങ്കിലോ സർക്കാർ ജീവനക്കാരനെങ്കിലോ അപേക്ഷിക്കാനാകില്ല.

∙ ഇന്റേൺഷിപ്പിൽ പകുതിയെങ്കിലും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിട്ടു നൽകണം. ക്ലാസുകൾ ആയിരിക്കരുത്.

∙ പദ്ധതി രണ്ടു ഘട്ടമായാകും നടപ്പാക്കുക. ആദ്യ ഘട്ടം 2 വർഷവും രണ്ടാംഘട്ടം തുടർന്നുള്ള 3 വർഷവും.

English Summary:

Emphasis in union budget on schemes to tackle unemployment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com