ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനപ്പെട്ട സാമ്പത്തിക, സാമൂഹിക തീരുമാനങ്ങൾക്കൊപ്പം ബജറ്റിൽ ചരിത്രപരമായ ചില നടപടികളുമുണ്ടാവുമെന്ന് ജൂൺ 27ന് 18–ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞിരുന്നു. പക്ഷേ, ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൽ ചരിത്രപരമെന്നു വിശേഷിപ്പിക്കാവുന്നതൊന്നും കേട്ടില്ല.

ചരിത്രപരമായി എന്തെങ്കിലുമുണ്ടായിരുന്നെങ്കിൽ സഭയിൽ ഭരണപക്ഷം ആഘോഷിക്കുമായിരുന്നു. സാധാരണ കേൾക്കുന്ന ഡെസ്ക്കടിക്കപ്പുറം ഭരണപക്ഷത്തു നിന്ന് ഇന്നലെ ഒന്നും കേട്ടില്ല. ഭരണകക്ഷിക്ക് ചരിത്രപരമായി തോന്നുന്നത്, പ്രതിപക്ഷത്തിന് നൈമിഷികമോ വിവാദപരമോ ആയി തോന്നുമായിരുന്നു. എങ്കിലവർ സഭയിൽ പ്രതിഷേധിക്കുകയോ, കുറഞ്ഞത് ഷെയിം വിളി ഉയർത്തുകയോ ചെയ്യുമായിരുന്നു. അതുമുണ്ടായില്ല. താരതമ്യേന ശാന്തമായ സഭയിലാണ് ഇന്നലെ ബജറ്റ് അവതരിപ്പിച്ചത്.

സ്വപ്നങ്ങൾ വിറ്റുകൊണ്ട് ഭരണം മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്ന ബോധ്യം ബജറ്റിൽ നിഴലിച്ചു കാണാം. എപ്പോഴും പറഞ്ഞു കൊണ്ടിരുന്ന അമൃതകാലത്തെക്കുറിച്ചോ സബ് കാ സാത്ത്, സബ് കാ വികാസ് തുടങ്ങിയ മുദ്രാവാക്യങ്ങളോ കേട്ടില്ല, വികസിത ഭാരതത്തെക്കുറിച്ച് 4 പരാമർശമൊഴിച്ചാൽ. ഫലത്തിൽ മുദ്രാവാക്യങ്ങളും വർണസ്വപ്നങ്ങളും ഭാവിസങ്കൽപ ചിത്രങ്ങളുമെല്ലാം മാറ്റിവച്ച് മണ്ണിലേക്കിറങ്ങിവന്നുള്ള ഒരു സാമ്പത്തിക ചിത്രമാണ് നിർമല രചിച്ചിരിക്കുന്നത്.

10 കൊല്ലത്തെ ഭരണത്തിൽ തൊഴിലില്ലാത്ത വളർച്ചയാണുണ്ടായതെന്നും തിരഞ്ഞെടുപ്പിൽ അത് പ്രതികൂലമായി ഭവിച്ചുവെന്നതിനാൽ അത് തുടരാനാവില്ലെന്നും സർക്കാരിന് ബോധ്യമായിട്ടുണ്ട്. വികസിതഭാരതം കെട്ടിപ്പടുക്കാൻ സാങ്കേതിക വിദ്യകൾ പഠിച്ച യുവാക്കളും അവരെ ഉപയോഗപ്പെടുത്താൻ പറ്റുന്ന വ്യവസായങ്ങളും ആവശ്യമാണെന്നും ബോധ്യമായിട്ടുണ്ട്. 

അവിടെയും ധനമന്ത്രി അത്യധികം സൂക്ഷിച്ചാണ് കൈവച്ചിരിക്കുന്നത്. സാമ്പത്തികക്കുതിപ്പിന്റെയും ആധുനിക സാങ്കേതിക വിദ്യയുടെയും പേരു പറഞ്ഞ് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി വൻ വ്യവസായങ്ങളെ ക്ഷണിക്കുന്നതിനു പകരം, ചെറുവ്യവസായങ്ങളുടെ വളർച്ചയാണ് ബജറ്റ് പ്രസംഗത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ അവയാണ് ഉത്തമമെന്ന് സർക്കാർ സമ്മതിക്കുന്നതായി കാണാം. 

വൻ വ്യവസായങ്ങളെ തഴയുന്നുവെന്നല്ല അതിനർഥം. അത്യാധുനിക ഉൽപാദന സാങ്കേതിക വിദ്യകൾ ഇന്നും വൻ വ്യവസായങ്ങളിലാണ് വികസിപ്പിച്ചും ഉപയോഗിച്ചും കണ്ടുവരുന്നത്. 500 വൻ വ്യവസായങ്ങളിൽ ഇന്റേൺഷിപ്പ് അവസരങ്ങൾ നൽകുക, ഐടിഐകളുടെ സാങ്കേതികമികവ് ഉയർത്തി അടുത്ത 5 കൊല്ലത്തിൽ 20 ലക്ഷം പേർക്ക് ആധുനിക തൊഴിൽ മേഖലയ്ക്ക് ആവശ്യമായ നൈപുണ്യശേഷി നൽകുക തുടങ്ങിയ നടപടികൾ മാത്രമേ ഇക്കാര്യത്തിൽ കാണുന്നുള്ളൂ എന്നു മാത്രം. ഇവരുടെ സാങ്കേതിക വൈദഗ്ധ്യം ഉപയോഗപ്പെടുത്താനുള്ള ഉൽപാദന വ്യവസായങ്ങൾ സ്വമേധയാ വന്നുകൊള്ളുമെന്ന ബോധ്യമാണ് ബജറ്റിൽ കാണുന്നത്. 

നിർമിത ബുദ്ധി, സെമികണ്ടക്ടർ സാങ്കേതിക വിദ്യ തുടങ്ങിയ ഭാവിയിലെ വികസനമേഖലകളെക്കുറിച്ച് പരാമർശിക്കാതെ പോയതും ഇക്കാരണത്താലാവാം. തൊണ്ണൂറുകൾക്കു ശേഷം ഇലക്ട്രോണിക്സ്–ഐടി മേഖലകൾ സ്വയം വളർന്നുവന്ന് ഇന്ത്യയെ ലോകത്തുതന്നെ മുൻ നിരയിലെത്തിച്ചതു പോലെ, ഇവയും കാര്യമായ സർക്കാർ സഹായമില്ലാതെ വളരുമെന്നു ധനമന്ത്രി കരുതുന്നു.

English Summary:

No big announcements in Union budget 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com