ADVERTISEMENT

ന്യൂഡൽഹി ∙ കവിതാശകലങ്ങളും മഹാത്മാക്കളുടെ ഉദ്ധരണികളും ഒഴിവാക്കി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ നടത്തിയ ഏഴാമത്തെ ബജറ്റ് പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരു പരാമർശിച്ചത് ഒരിക്കൽ മാത്രം. ബിഹാർ, ആന്ധ്ര സംസ്ഥാനങ്ങൾക്ക് ഏറെ പദ്ധതികൾ പ്രഖ്യാപിച്ചതിനെതിരെ പ്രതിപക്ഷത്തുനിന്ന് ഇടയ്ക്കിടെ പ്രതിഷേധങ്ങൾ ഉയർന്നതൊഴിച്ചാൽ അധികം ബഹളങ്ങളില്ലാതെ പ്രസംഗം പൂർത്തിയായി. 

മുൻവർഷങ്ങളിൽ മോദിയുടെ വാക്കുകൾ പലവട്ടം ഉദ്ധരിച്ചാണു നിർമല പ്രസംഗിച്ചതെങ്കിൽ ഇക്കുറി 83 മിനിറ്റ് നീണ്ട പ്രസംഗത്തിന്റെ തുടക്കത്തിൽ മാത്രമായിരുന്നു അദ്ദേഹത്തിന്റെ പേരു പരാമർശിച്ചത്: ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ ജനങ്ങൾ മൂന്നാം വട്ടവും പ്രതീക്ഷ അർപ്പിച്ചിരിക്കുന്നു. ഈ പിന്തുണയ്ക്കു ഞങ്ങൾ നന്ദിയുള്ളവരാണ്.’ 

പതിവുപോലെ ബജറ്റ് പ്രസംഗം ടാബിലാക്കി ചുവന്ന പട്ടുസഞ്ചിയിൽ പൊതിഞ്ഞാണു നിർമല എത്തിയത്. പർപ്പിൾ–ഗോൾഡൻ കരയുള്ള ഓഫ്–വൈറ്റ് നിറത്തിലെ മൈസൂർ സിൽക്ക് സാരിയായിരുന്നു വേഷം. സഭയുടെ മേശപ്പുറത്തു പ്രത്യേകം തയാറാക്കിയ സ്റ്റാൻഡിൽ ടാബ്‌ ഉറപ്പിച്ചു പ്രസംഗം.

ബിഹാറിനും ആന്ധ്രയ്ക്കുമുള്ള പദ്ധതികൾ വായിച്ചപ്പോൾ ‘കുർസി ബച്ചാവോ’, ‘സർക്കാർ ബച്ചാവോ’ മുദ്രാവാക്യങ്ങൾ മുഴങ്ങി. അതേസമയം ജെഡിയു, ടിഡിപി, എൽജെപി (പാസ്വാൻ) തുടങ്ങിയ പാർട്ടികളുടെ അംഗങ്ങൾ വലിയ കയ്യടികളോടെയാണു പ്രഖ്യാപനങ്ങൾ സ്വീകരിച്ചത്. പ്രളയദുരിതാശ്വാസങ്ങളിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളെ ഒഴിവാക്കിയതിനെതിരെ മലയാളി എംപിമാരും ശബ്ദമുയർത്തി. 

രാവിലെ 11നു സമ്മേളനം ആരംഭിക്കുന്നതിനു തൊട്ടുമുൻപു പ്രധാനമന്ത്രി സഭയിലെത്തിയപ്പോൾ ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യങ്ങൾ ഭരണപക്ഷത്തുനിന്നു മുഴങ്ങി. പ്രതിപക്ഷത്തുനിന്നു ‘ജയ് സംവിധാൻ’ വിളികളും. എൻഡിഎ സർക്കാരിനെ വീണ്ടും തിരഞ്ഞെടുത്തതിനെക്കുറിച്ചു നിർമല പരാമർശിച്ചപ്പോൾ ‘400 പാർ’ (400 ന് അപ്പുറം) എന്നു പരിഹാസം പ്രതിപക്ഷത്തുനിന്നുയർന്നു. ബജറ്റ് പ്രസംഗം കാണാൻ നിർമലയുടെ മകൾ വാഗ്മയി ഉൾപ്പെടെയുള്ളവർ സന്ദർശക ഗാലറിയിലുണ്ടായിരുന്നു. 

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മറന്നോ?

ഒഡീഷയുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കായി പല പദ്ധതികളും പ്രഖ്യാപിച്ചെങ്കിലും ഈ വർഷം അവസാനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾക്കായി ബജറ്റിലൊന്നുമുണ്ടായില്ല. തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കാര്യമായ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പു ഘട്ടത്തിൽ ഉൾപ്പെടെ ചർച്ചയായ അഗ്നിപഥ് വിഷയങ്ങളെക്കുറിച്ചും പരാമർശമുണ്ടായില്ല. റെയിൽവേ, പ്രതിരോധം തുടങ്ങിയ മേഖലകളിലും ബജറ്റിൽ പ്രഖ്യാപനങ്ങളുണ്ടായില്ല.

English Summary:

Union Budget speech without fuss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com