ADVERTISEMENT

മുംബൈ ∙ അജിത് പവാറിന്റെ എൻസിപിയും സഖ്യകക്ഷികളായ ബിജെപിയും ശിവസേനാ ഷിൻഡെ വിഭാഗവും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ മഹാരാഷ്ട്ര എൻഡിഎയിൽ കല്ലുകടിയാകുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൻഡിഎക്കു കനത്ത തിരിച്ചടിയേൽക്കാൻ കാരണം അജിത്തുമായുള്ള സഖ്യമാണെന്ന് ബിജെപിയിലെ ഒരു വിഭാഗവും ആർഎസ്എസും ആരോപിച്ചിരുന്നു. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ അജിത് പക്ഷത്തെ കുറ്റപ്പെടുത്തിയതിനു പിന്നാലെ സംഘടനയുടെ മറാഠി പ്രസിദ്ധീകരണത്തിലും പഴിചാരലുണ്ടായി. ഇതോടെ, കടുത്ത അസ്വസ്ഥതയിലായ അജിത് നിയമസഭാ തിരഞ്ഞെടുപ്പിൽ 80 സീറ്റ് കിട്ടിയില്ലെങ്കിൽ ഒറ്റയ്ക്കു മത്സരിക്കാൻ ആലോചിക്കുന്നതായാണു സൂചന. തന്നെ പ്രതിസ്ഥാനത്തു നിർത്തുന്നതിലെ പ്രതിഷേധം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ച് അദ്ദേഹം പ്രകടിപ്പിച്ചു.

288 നിയമസഭാ സീറ്റുകളുള്ള സംസ്ഥാനത്ത് ബിജെപി 160 സീറ്റിലെങ്കിലും മത്സരിക്കാനാണ് ആഗ്രഹിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ച ശിവസേനാ ഷിൻഡെ വിഭാഗം നൂറിലേറെ സീറ്റ് ലക്ഷ്യമിടുന്നു. അതിനിടെ, അജിത്തിന്റെ പാർട്ടിക്ക് എത്ര സീറ്റ് കിട്ടുമെന്ന ചോദ്യം ബാക്കിയാകുന്നു. തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്കു മത്സരിക്കാൻ കഴിഞ്ഞ ദിവസം അജിത് തീരുമാനിച്ചിരുന്നു. ഭിന്നതയുടെ പേരിലല്ല ഇതെന്നും പാർട്ടിയുടെ വേരോട്ടം വർധിപ്പിക്കാനാണെന്നുമാണു വിശദീകരണം.

ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു മഹാരാഷ്ട്രയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ ആക്രമിച്ചത് അണികളിൽ അസ്വസ്ഥത ഉണ്ടാക്കിയെന്നും എൻസിപി വോട്ടുകൾ പവാറിനു ലഭിച്ചെന്നുമാണ് അജിത് വിഭാഗത്തിന്റെ വിലയിരുത്തൽ. ‘ഗതി കിട്ടാതെ അലയുന്ന ആത്മാവ്’ എന്നാണ് ശരദ് പവാറിനെ മോദി വിശേഷിപ്പിച്ചത്. കഴിഞ്ഞയാഴ്ച പുണെയിലെത്തിയ അമിത് ഷായും ശരദ് പവാറിനെ വിമർശിച്ചിരുന്നു. അഴിമതി സ്ഥാപനവൽക്കരിച്ച നേതാവാണ് പവാർ എന്നായിരുന്നു ഷായുടെ ആരോപണം. ഇത് വീണ്ടും ശരദ് പവാറിന് അനുകൂലമായ ജനവികാരത്തിനു കാരണമാകുമെന്നാണ് അജിത് പക്ഷം പറയുന്നത്.

English Summary:

Maharashtra NDA oppose Ajit Pawar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com