ADVERTISEMENT

ന്യൂഡൽഹി ∙ ജയിച്ചാലും ഇല്ലെങ്കിലും മത്സരശേഷം റഫറിയുടെ കൈകോർത്തുപിടിച്ച് ആദരവോടെ നിൽക്കുന്നവരാണു ഗുസ്തിതാരങ്ങൾ. കോൺഗ്രസിൽ ചേർന്നശേഷം മാധ്യമങ്ങൾക്കു മുന്നിൽ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനൊപ്പം കൈകൾ ഉയർത്തിപ്പിടിച്ചു നിന്ന രാജ്യാന്തര ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‍രംഗ് പുനിയയും രാഷ്ട്രീയത്തിലും തോൽക്കില്ലെന്നു പ്രഖ്യാപിച്ചു. കായികരംഗത്തു തോൽപിക്കാൻ ശ്രമമുണ്ടായിട്ടും അതിനു നിന്നുകൊടുത്തിട്ടില്ലെന്നുകൂടി വിനേഷ് ഓർമിപ്പിച്ചു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു പുതിയ ആവേശം നൽകുന്നതാണ് ഇരുവരുടെയും രാഷ്ട്രീയപ്രവേശം.

ഒളിംപിക്സ് വേദിയിലും ലോക ഗുസ്തി ചാംപ്യൻഷിപ്പിലും വലിയ ഉയരങ്ങൾ കീഴടക്കിയ ഇരുവരും ഗുസ്തിതാരങ്ങൾക്കു ബിജെപി എംപിയിൽനിന്നു നേരിട്ട ലൈംഗികാതിക്രമം ഉന്നയിച്ചും ദേശീയശ്രദ്ധ നേടി. ജന്തർ മന്തറിലെ സമരവേദിയിൽ പൊലീസ് വലിച്ചിഴച്ചിട്ടും നീതിക്കായുള്ള പോരാട്ടം തുടർന്നു. മെഡലുകൾ തെരുവിലുപേക്ഷിച്ചു. അതിന്റെ അടുത്ത ഘട്ടമാണ് കോൺഗ്രസിലേതെന്ന് ഇരുവരും പറയുന്നു.

അച്ഛൻ കൊലചെയ്യപ്പെട്ടത് 9–ാം വയസ്സിൽ കണ്ടിട്ടും തളരാതെ ഉയർന്നുവന്ന ധൈര്യത്തിന്റെ പേരാണു വിനേഷെന്ന് കോൺഗ്രസ് അംഗത്വം നൽകിയ ശേഷം വേണുഗോപാൽ പറഞ്ഞു. സമീപകാലത്ത് എഐസിസി ആസ്ഥാനത്തു കണ്ട ഏറ്റവും തിരക്കുള്ള അംഗത്വവിതരണച്ചടങ്ങായിരുന്നു ഇരുവരുടേതും.

ഭരണം പിടിക്കാമെന്ന പ്രതീക്ഷ പുലർത്തുന്ന ഹരിയാനയിൽ, ജനപ്രിയ താരങ്ങൾ കൂടി എത്തുന്നത് കോൺഗ്രസിനു ഗുണം ചെയ്യും. സംസ്ഥാനത്തു 30% വരുന്ന ജാട്ടുകളുടെ പിന്തുണ, കർഷകസമരത്തിലും അഗ്നിവീർ പദ്ധതിക്കെതിരായ പോരാട്ടത്തിലും ഒപ്പം നിന്നു നേടിയ പിന്തുണ, ഗുസ്തിയോടുള്ള ആഭിമുഖ്യം, പെൺകുട്ടികൾക്കായി നടത്തിയ സമരം തുടങ്ങി ഇരുവർക്കും ഹരിയാനയിലുള്ള സ്വീകാര്യത വലുതാണ്. അതിന്റെ രാഷ്ട്രീയപങ്കിലാണു കോൺഗ്രസിന്റെ കണ്ണ്.

‘ഗുസ്തിയിലെ മികവു കൊണ്ട് പ്രശസ്തി നേടിയവരാണ് വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും. കോൺഗ്രസിൽ ചേർന്നതോടെ അവരുടെ പേര് ഇനി മായാൻ പോകുകയാണ്. ഹരിയാനയിൽ എവിടെ വേണമെങ്കിലും മത്സരിക്കട്ടെ, ബിജെപിയുടെ ചെറുകിട സ്ഥാനാർഥിക്കുപോലും അവരെ നിഷ്പ്രയാസം തോൽപിക്കാനാകും.’ 

ഹരിയാനയിൽ കോൺഗ്രസ് – എഎപി സഖ്യസാധ്യത മങ്ങി

∙ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാസഖ്യമായി മത്സരിക്കാനുള്ള പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നിർദേശം നടപ്പാകാനുള്ള സാധ്യത മങ്ങി. ഇന്നലെ നടന്ന ആംആദ്മി പാർട്ടി–കോൺഗ്രസ് സഖ്യചർച്ചയും ഫലം കണ്ടില്ല. നാളെ സ്വന്തം നിലയിൽ 50 സീറ്റുകളിലേക്ക് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് ആംആദ്മി നേതാക്കൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ 90 അംഗ നിയമസഭയിൽ 89ലും കോൺഗ്രസ് മത്സരിക്കും. ഇന്ത്യാസഖ്യത്തിലെ സമാജ്‌വാദി പാർട്ടിക്ക് ഒരു സീറ്റ് നൽകും.

ആം ആദ്മി പാർ‌ട്ടി ആവശ്യപ്പെട്ട 10 സീറ്റുകൾ നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. അതേസമയം, ഹരിയാന കോൺഗ്രസിലെ തർക്കം പരിഹരിക്കാൻ സോണിയ ഗാന്ധി രംഗത്തിറത്തി. മുൻമുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ ഉൾപ്പെടെ 31 പേരുടെ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി. ഹൂഡ പക്ഷത്തിനാണു മുൻതൂക്കം.

English Summary:

Congress jersey for Vinesh Phogat and Bajrang Punia in politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com