ADVERTISEMENT

ന്യൂഡൽഹി ∙ വിപണി താൽപര്യങ്ങളോടെ ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും മെഡിക്കൽ കമ്പനികൾ വിദേശത്തു കൊണ്ടുപോകുന്നതിന് വിലക്ക്. മെഡിക്കൽ ഉപകരണങ്ങളുടെ മാർക്കറ്റിങ് സംബന്ധിച്ച ഏകീകൃത ചട്ടങ്ങളിലാണ് കേന്ദ്ര ഫാർമസ്യൂട്ടിക്കൽ വകുപ്പ് കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. മെഡിക്കൽ കമ്പനികളോ അവരുടെ ഏജന്റുമാരോ ഡോക്ടർമാർക്കും കുടുംബാംഗങ്ങൾക്കും സമ്മാനങ്ങൾ, വിദേശ യാത്രകൾ, ആഡംബര സൗകര്യങ്ങൾ, ചെലവേറിയ ഭക്ഷണം, റിസോർട്ട് താമസം തുടങ്ങിയവ നൽകരുതെന്നും നിർദേശമുണ്ട്. 

ആരോഗ്യപ്രവർത്തകരുടെ പേരുകളോ ചിത്രങ്ങളോ പരസ്യങ്ങളിൽ ഉപയോഗിക്കരുതെന്നതടക്കം മെഡിക്കൽ ഉപകരണങ്ങളുടെ പരസ്യങ്ങൾക്കും നിയന്ത്രണമുണ്ട്. പരസ്യവാചകങ്ങളിൽ ‘സുരക്ഷ, സുരക്ഷിതം’ തുടങ്ങിയ വിശേഷണങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കരുത്.

മറ്റു കമ്പനികളുടെ ഉപകരണങ്ങളുടെ പേരുകൾ താരതമ്യം ചെയ്യാൻ ഉപയോഗിക്കരുത്, റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരം ലഭിക്കുന്നതിനു മുൻപ് മെഡിക്കൽ ഉപകരണങ്ങളുടെ പരസ്യവും പ്രമോഷനുകളും നൽകരുത്, ഉപകരണങ്ങളെക്കുറിച്ച് വാർത്താ രീതിയിലുള്ള പരസ്യങ്ങൾ നൽകാൻ പാടില്ല എന്നീ നിയന്ത്രണങ്ങളുമുണ്ട്. 

ചട്ടങ്ങൾ കർശനമായി നടപ്പാക്കണമെന്ന് നിർദേശിച്ച് മെഡിക്കൽ ഉപകരണ നിർമാണ കമ്പനികൾക്ക് കേന്ദ്ര മെഡിടെക് പോളിസി ജോയിന്റ് സെക്രട്ടറി രവീന്ദ്ര പ്രതാപ് സിങ് കഴിഞ്ഞദിവസം കത്തു നൽകി.

English Summary:

Do not use health professionals in advertisements

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com