ADVERTISEMENT

ന്യൂഡൽഹി ∙ ജമ്മു കശ്മീരിൽ പുൽവാമ, കുൽഗാം, ഷോപ്പിയാൻ, അനന്ത്‌നാഗ് തുടങ്ങിയ തന്ത്രപ്രധാന പ്രദേശങ്ങളിൽ ആദ്യഘട്ടമായ നാളെയാണു വോട്ടെടുപ്പ്. എൻജിനീയർ റഷീദിന്റെ അവാമി ഇത്തിഹാദ് പാർട്ടിയും (എഐപി) കശ്മീരിലെ നിരോധിത സംഘടനയായ ജമാഅത്തെ ഇസ്‌ലാമിയും കൈകോർക്കാൻ അവസാന നിമിഷം തീരുമാനിച്ചത് സമവാക്യങ്ങളിൽ മാറ്റമുണ്ടാക്കുമോ എന്ന ആകാംക്ഷ ശക്തം. 

കുൽഗാം മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി മുഹമ്മദ് യൂസുഫ് തരിഗാമി ഉൾപ്പെടെ മത്സരരംഗത്തുണ്ട്. സ്വതന്ത്രനായി മത്സരിക്കുന്ന ജമാഅത്തെ ഇ‌സ്‌ലാമി നേതാവ് സയ്യിദ് അഹമ്മദ് റേഷിയാണു തരിഗാമിയുടെ മുഖ്യ എതിരാളി. പുൽവാമയിലും ജമാഅത്തെ ഇസ്‌ലാമി സ്ഥാനാർഥി മത്സരരംഗത്തുണ്ട്.

അതേസമയം, സഖ്യം വോട്ടുവിഹിതത്തിൽ വിള്ളലുണ്ടാക്കില്ലെന്നും തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കില്ലെന്നുമാണു നാഷനൽ കോൺഫറൻസ്, പിഡിപി, കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പു കമ്മിഷനിൽ ഔദ്യോഗികമായി റജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ എഐപിയുടെ 34 സ്ഥാനാർഥികൾ സ്വതന്ത്രരായിട്ടാണു മത്സരിക്കുന്നത്.

കശ്മീർ താഴ്‌വരയിലെ 33 മണ്ഡലങ്ങളിൽ ഇവർ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്; ജമ്മുവിൽ ഒരിടത്തും. 24 മണ്ഡലങ്ങളിലായി 219 സ്ഥാനാർഥികളാണു മത്സരരംഗത്ത്. 23.27 ലക്ഷം വോട്ടർമാരാണു ആദ്യ ഘട്ടത്തിൽ വോട്ടു രേഖപ്പെടുത്തുക. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് 25നാണ്.

കോൺഗ്രസ് വാഗ്ദാനം മിനിമം താങ്ങുവിലയും വിള ഇൻഷുറൻസും 

ശ്രീനഗർ ∙ എല്ലാ വിളകൾക്കും ഇൻഷുറൻസും ആപ്പിളിന് കിലോയ്ക്ക് 72 രൂപ മിനിമം താങ്ങുവിലയും ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളുമായി കോൺഗ്രസിന്റെ പ്രകടനപത്രിക. ഭൂരഹിത കർഷകർക്ക് 99 വർഷത്തെ പാട്ടത്തിനു സർക്കാർ ഭൂമി, പാട്ടക്കാരും ഭൂരഹിതരും ഉൾപ്പെടെയുള്ള കർഷകർക്ക് വർഷം 4000 രൂപ സഹായം തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്. ഒരു വർഷത്തേക്ക് മാസം 3500 രൂപ വീതം തൊഴിൽരഹിത വേതനം, ഒഴിഞ്ഞുകിടക്കുന്ന ഒരു ലക്ഷം സർക്കാർ തസ്തികകളിൽ നിയമനം തുടങ്ങിയവയാണ് ചെറുപ്പക്കാർക്കുള്ള വാഗ്ദാനങ്ങൾ. 

English Summary:

Jammu and Kashmir first phase of voting tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com