ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഭീഷണിയും വിദ്വേഷ പരാമർശങ്ങളും നടത്തിയ ബിജെപി, എൻഡിഎ നേതാക്കൾക്കെതിരെ രാഷ്ട്രീയ, നിയമ പോരാട്ടം കോൺഗ്രസ് കടുപ്പിച്ചു. കേന്ദ്രമന്ത്രി രവ്നീത് സിങ് ബിട്ടു ഉൾപ്പെടെ 4 പേർക്കെതിരെ കോൺഗ്രസ് തുഗ്ലഗ് റോഡ് പൊലീസിൽ പരാതി നൽകി. വരും ദിവസങ്ങളിൽ എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പിസിസികൾക്കു കത്തു നൽകി. ബിജെപി നേതാക്കളുടേതു നാക്കുപിഴയല്ലെന്നും ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും വേണുഗോപാൽ ആരോപിച്ചു. 

ജമ്മു കശ്മീർ, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കുന്നതാണു നേതാക്കളുടെ രാഹുൽ വിരുദ്ധ പരാമർശം. വിദ്വേഷം നിറച്ച പരാമർശങ്ങളിലൂടെ ആളുകൾക്കിടയിൽ കലാപശ്രമം ഉണ്ടാക്കാനും രാഹുൽ ഗാന്ധിയുടെ ജീവന് അപകടം സൃഷ്ടിക്കാനുമാണ് ബിജെപി ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണു പരാതി നൽകിയതെന്ന് എഐസിസി ട്രഷറർ അജയ് മാക്കൻ അറിയിച്ചു. 

മറ്റു സംസ്ഥാനങ്ങളിലും ബിജെപി നേതാക്കൾക്കെതിരെ പൊലീസിൽ പരാതിയെത്തി. ബിട്ടുവിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹിന്ദു സേന(എസ്) അധ്യക്ഷൻ സുർജീത് യാദവ് പൊതുതാൽപര്യ ഹർജി നൽകി. പരാമർശത്തിനെതിരെ യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രവർത്തകർ ബിട്ടുവിന്റെ കോലം കത്തിച്ചു. ഡൽഹിയിലും വിജവാഡയിലും ചണ്ഡിഗഡിലും കോൺഗ്രസ് പിസിസികൾ പ്രതിഷേധിച്ചു. 

രാഹുലിന്റെ ജനപിന്തുണ വർധിക്കുന്നതിൽ അസൂയപൂണ്ടവർ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. 

ഇതിനിടെ, രാഹുൽ ഗാന്ധിയുടെ നാവു മുറിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച ശിവസേന ഷിൻഡെ വിഭാഗം എംഎൽഎ സഞ്ജയ് ഗായ്ക്‌വാഡിനെതിരെ മുംബൈ പൊലീസ് കേസെടുത്തു. നിയമ നടപടികൾ ഭയമില്ലെന്നും പ്രസ്താവനയിൽ ഖേദമില്ലെന്നും അദ്ദേഹം ആവർത്തിച്ചു. രാഹുലിന്റെ നാവ് കരിച്ചുകളയണമെന്ന് ബിജെപി രാജ്യസഭാംഗം അതുൽ ബോണ്ഡെ ആവശ്യപ്പെട്ടു. 

English Summary:

Threat against Rahul: Congress with complaint and protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com