ADVERTISEMENT

ഇംഫാൽ ∙ മണിപ്പുരിൽ ഇംഫാൽ ഈസ്റ്റിൽ മന്ത്രി എൽ.സുശീന്ദ്രോയുടെ പ്രൈവറ്റ് അസിസ്റ്റന്റ് എസ്.സോമരന്ദ്രോയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി. തീവ്ര മെയ്തെയ് സംഘടനകളാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. നേരത്തേ പട്ടാളത്തിലെ മേജർ ഉൾപ്പെടെയുള്ളവരെ പണം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയിരുന്നു. ബിഷ്ണുപുരിൽ മുൻ ചീഫ് സെക്രട്ടറി ഒയിനാം നബകിഷോറിന്റെ വീടിനു നേരെ പലവട്ടം വെടിവയ്പും ഉണ്ടായി.

ഇതിനിടെ മണിപ്പുരിൽ കുക്കി ഭീകരരുടെ വൻ ആക്രമണമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയതായി സർക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിങ് പറഞ്ഞു. 900 കുക്കി ഭീകരർ ചെറിയ സംഘങ്ങളായി മണിപ്പുരിൽ പ്രവേശിച്ചുവെന്നാണ് റിപ്പോർട്ട്. 28ന് മെയ്തെയ് പ്രദേശങ്ങളിൽ ആക്രമണം നടത്താനാണ് പദ്ധതിയെന്നും മ്യാൻമറിൽ പരിശീലനം നേടിയവരാണ് ഇവരെന്നുമാണ് റിപ്പോർട്ടുകൾ.

ഇതേതുടർന്ന് വിവിധ സുരക്ഷാ സേനകളുടെ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെട്ട സ്ട്രാറ്റജിക് ഓപ്പറേഷൻ ഗ്രൂപ്പ് അടിയന്തര യോഗം ചേർന്നു. ഇന്ത്യ-മ്യാൻമർ അതിർത്തിയിലും ഫെർസ്വാൾ, ചുരാചന്ദ്പുർ, കംജോങ് ജില്ലകളിലും തിരച്ചിൽ നടത്തുന്നുണ്ട്. മ്യാൻമറിൽ പട്ടാള ഭരണകൂടത്തോട് പൊരുതുന്ന ചിൻ ഗോത്രത്തിലുള്ളവർ മണിപ്പുർ കലാപത്തിൽ ഇടപെട്ടതായി ആരോപണമുണ്ടായിരുന്നു.

റോക്കറ്റ് ആക്രമണങ്ങൾ നടന്ന സാഹചര്യത്തിൽ വാഹനപരിശോധനകൾ കുക്കി കുന്നുകളിൽ നടക്കുന്നുണ്ട്. ഡ്രോൺ ആക്രമണം തടയാൻ ആന്റി ഡ്രോൺ സംവിധാനങ്ങൾ താഴ്​വരയിൽ വിന്യസിച്ചിട്ടുണ്ട്. ഇതിനകം 17 ഡ്രോണുകൾ ജാം ചെയ്തതായി സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.

മണിപ്പുരിൽ കഴിഞ്ഞദിവസം ആർമി നടത്തിയ തിരച്ചിൽ 28.5 കിലോഗ്രാം സ്ഫോടകവസ്തു ഇംഫാൽ ഈസ്റ്റിലെ കുന്നുകളിൽ നിന്ന് കണ്ടെടുത്തിരുന്നു. ബോംബ് കണ്ടെത്താൻ പരിശീലനം നേടിയ ആർമിയുടെ ഡോഗ് സ്ക്വാഡ് ആണ് വൻ പ്രഹരശേഷിയുള്ള പദാർഥം കണ്ടെത്തിയത്. ഇംഫാൽ വെസ്റ്റിൽ ഡ്രോണുകളിൽ നിന്ന് ബോംബ് വർഷിച്ച കേസ് എൻഐഎ ഏറ്റെടുത്തു. ഡ്രോൺ ആക്രമണത്തിലും വെടിവയ്പിലും ഒരാൾ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

English Summary:

Minister's staff in Manipur kidnapped

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com