ADVERTISEMENT

ന്യൂഡൽഹി ∙ ഏഴു ദിവസത്തിനിടെ നൂറോളം വിമാനങ്ങൾക്കു നേരെ ബോംബ് ഭീഷണി ഉയർന്നതോടെ രാജ്യത്തെ വ്യോമയാന മേഖല പ്രതിസന്ധിയിൽ.  ഇന്നലെ മാത്രം 25 വിമാനങ്ങൾക്കു ബോംബ് ഭീഷണിയുണ്ടായി. ഇൻഡിഗോ, വിസ്താര, ആകാശ, എയർ ഇന്ത്യ എന്നിവയുടെ ആറു വീതം വിമാനങ്ങൾക്കാണ് ഭീഷണി ലഭിച്ചത്. ചില വിദേശ വിമാന സർവീസുകൾക്കും ഭീഷണിയുണ്ടായി. ഇന്നലെ ഭീഷണി ലഭിച്ചവയിൽ വിസ്താരയുടെ ഡൽഹി-ഫ്രാങ്ക്ഫർട്ട് വിമാനം പാക്കിസ്ഥാൻ വ്യോമപാത പിന്നിട്ട ശേഷം ഡൽഹിയിലേക്കു തിരികെയെത്തിക്കുകയായിരുന്നു.

വിമാനങ്ങൾക്കു പുറമേ കൂടാതെ കർണാടക ബെളഗാവി സാംബ്ര വിമാനത്താവളത്തിനു നേരെയും ഇന്നലെ ബോംബു ഭീഷണിയുണ്ടായി. ചെന്നൈയിൽ നിന്നാണു വ്യാജസന്ദേശം ലഭിച്ചത്. ഇതുവരെയുള്ള എല്ലാ ഭീഷണികളും വ്യാജമാണെന്നു കണ്ടെത്തിയിട്ടുണ്ട്. കുറ്റക്കാരെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതടക്കം കർശന നടപടികളുണ്ടാകുമെന്നു വ്യോമയാന മന്ത്രാലയം അറിയിച്ചു.

ഇത്രയേറെ ഭീഷണികൾ എത്തുന്നതിനു പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് അധികൃതർ പരിശോധിക്കുന്നുണ്ട്. ഭീഷണികൾക്കു പിന്നിൽ ഒരു കൂട്ടം തമാശക്കാരാകാം (പ്രാങ്ക്) എന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞതു മാത്രമാണ് വിഷയത്തിലുണ്ടായ ഏക ഔദ്യോഗിക പ്രതികരണം. കാനഡയുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ വിള്ളലുണ്ടായതിനു പിന്നാലെയാണ് ബോംബ് ഭീഷണി പരമ്പരയുടെ തുടക്കം.  46 വിമാനങ്ങൾക്ക്  ഭീഷണി ലഭിച്ചതു സമൂഹമാധ്യമമായ എക്‌സിലെ @adamlanza1111 എന്ന അക്കൗണ്ടിൽ നിന്നാണ്. നിലവിൽ അക്കൗണ്ട് മരവിപ്പിച്ച അവസ്ഥയിലാണ്. വിപിഎൻ ഉപയോഗിച്ച് ലൊക്കേഷൻ മറയ്ക്കുന്നതിനാൽ അക്കൗണ്ട് ഉടമകളെ കണ്ടെത്താൻ പ്രയാസമാണ്. ഡൽഹി പൊലീസിന്റെ സൈബർ സെല്ലും, ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻ (ഐഎഫ്എസ്ഒ) ചേർന്നാണ് കേസുകൾ അന്വേഷിക്കുന്നത്.

ഡിജിസിഎ മേധാവിക്ക് മാറ്റം 

രാജ്യത്തെ വിമാന സർവീസുകൾക്കു നേരെ തുടർ ബോംബു ഭീഷണികൾ ഉണ്ടാകുന്നതിനിടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മേധാവിയെ മാറ്റി കേന്ദ്ര സർക്കാർ. ഡിജിസിഎ ഡയറക്ടർ വിക്രം ദേവ് ദത്തിനു കൽക്കരി മന്ത്രാലയം സെക്രട്ടറിയായാണു സ്ഥലം മാറ്റം. ആരാണ് ഡിജിസിഎ പുതിയ ഡയറക്ടർ എന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. നൂറോളം വിമാനങ്ങൾക്കു നേരെ ബോംബ് ഭീഷണിയുണ്ടായിട്ടും  ഡിജിസിഎ പ്രതികരിച്ചിരുന്നില്ല. ഇതിന്റെ തുടർച്ചയാണു സ്ഥലംമാറ്റമെന്ന് സൂചനയുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ പൊതു സ്ഥലംമാറ്റത്തിന്റെ ഭാഗമാണ് നടപടിയെന്നും മറ്റ് വിഷയങ്ങൾ ബാധിച്ചിട്ടില്ലെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.

കോഴിക്കോട്ട് 3, കൊച്ചിയിൽ 2

കോഴിക്കോട് വിമാനത്താവളത്തിൽനിന്നു പുറപ്പെടുന്ന 3 വിമാനങ്ങൾക്കായിരുന്നു ഇന്നലെ ഭീഷണി. എയർ ഇന്ത്യ എക്സ്പ്രസിന്റെ രാവിലെ 9.45ന് ഉള്ള ജിദ്ദ, 9.50ന് ഉള്ള ദോഹ, ഇൻഡിഗോയുടെ 9.10ന് ഉള്ള ദമാം വിമാനങ്ങൾക്കായിരുന്നു ഭീഷണി. ഈ വിമാനങ്ങളെല്ലാം പുറപ്പെട്ട ശേഷമായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചി–ദമാം, ആകാശ എയറിന്റെ കൊച്ചി–മുംബൈ വിമാനങ്ങൾക്കാണു ഭീഷണി സന്ദേശം ലഭിച്ചത്. ഇരു വിമാനങ്ങളും അപ്പോഴേക്കും കൊച്ചിയിൽനിന്ന് പുറപ്പെട്ടിരുന്നു.

നഷ്ടം കോടികൾ 

കോടികളുടെ നഷ്ടമാണ് ഓരോ വ്യാജ ബോബ് ഭീഷണിയും വിമാന കമ്പനികൾക്കുണ്ടാക്കുന്നത്. അടിയന്തര ലാൻഡിങ് ചാർ‌ജ്, യാത്രക്കാർക്കുള്ള താമസം, ഭക്ഷണം, ജീവനക്കാരെ മാറ്റുന്നത്, ഇന്ധനം തുടങ്ങിയവ ചേർത്താണ് ഈ വലിയ തുക. അടിയന്തര ലാൻഡിങ്ങിനു ഭാരം കുറയ്ക്കുന്നതിന് ചിലപ്പോൾ കോടികളുടെ ഇന്ധനം കത്തിച്ചു കളയേണ്ടി വരാറുണ്ട്.  ടിക്കറ്റ് നിരക്ക് കൂടുതലുള്ള ഉത്സവകാലത്താണ് ഭീഷണികൾ. ഇതുമുലം ലാഭത്തേക്കാൾ നഷ്ടമാണ് കമ്പനികൾ അഭിമുഖീകരിക്കുന്നത്. ഇവയ്ക്കു പുറമേയാണ് കണക്ടിങ് ഫ്ലൈറ്റ് അടക്കം നഷ്ടമാകുന്നതുമൂലമുള്ള യാത്രക്കാരുടെ പ്രശ്നങ്ങൾ. ഇത്തരം കേസുകളിൽ 7 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകേണ്ടി വരും.

English Summary:

Fake bomb threat creates crisis in aviation sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com