ADVERTISEMENT

വളപട്ടണം (കണ്ണൂർ) ∙ നടുറോഡിൽ ജീപ്പ് നിർത്തിയിട്ടതു ചോദ്യം ചെയ്ത പതിനെട്ടുകാരനെയും സുഹൃത്തുക്കളെയും പൊലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി ജയിലിലടച്ചു. യുവാവിനെ വലിച്ചിഴച്ചു ജീപ്പിൽ കയറ്റാനുള്ള ശ്രമം ജനങ്ങൾ തടഞ്ഞതിനെ തുടർന്നു സംഘർഷാവസ്ഥയുണ്ടായി. എസ്ഐ ഉൾപ്പെടെ മൂന്നു പൊലീസുകാർ ചികിത്സ തേടി. കക്കാട് അത്താഴക്കുന്ന് സ്വദേശി ബി.യു.നിഷാദ് (18), കക്കാട് ആമിനാസിൽ യു.പി.ഇർഷാദ് (32), മണൽ നൂർമഹലിൽ കെ.നവാബ് (32), ചാലാട് മിഹി‍ൻസിൽ കെ.മിൻഹാജ് (25) എന്നിവരാണ് അറസ്റ്റിലായത്. 

ഇന്നലെ രാവിലെ പതിനൊന്നരയോടെ, അലവിൽ പണ്ണേരിമുക്കിൽ പൊതുസ്ഥലത്തു പുകവലിച്ചയാൾക്കു പിഴയിടാൻ  വളപട്ടണം പൊലീസ് നടുറോഡിൽ ജീപ്പ് നിർത്തിയതു ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു. പുകവലിച്ചയാളെ ജീപ്പിനടുത്തേക്കു വിളിച്ചു വരുത്തിയാണ് എസ്ഐ പിഴ ഈടാക്കിയത്. സമീപത്തെ ടൈ‍ൽസ് കടയിലെ ജീവനക്കാരനായ നിഷാദ് ഗതാഗതതടസ്സം ചൂണ്ടിക്കാണിച്ചതും, വാഹനം റോഡരികിലേക്കു മാറ്റിയിട്ടു കൂടേ എന്നു ചോദിച്ചതുമാണു പൊലീസിനെ പ്രകോപിപ്പിച്ചത്. ‌

ജീപ്പിൽ കയറാൻ എസ്ഐ ആവശ്യപ്പെട്ടെങ്കിലും നിഷാദ് കൂട്ടാക്കിയില്ല. വലിച്ചിഴച്ചു വാഹനത്തിൽ കയറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് ഉന്തുംതള്ളുമുണ്ടായി. കൂടുതൽ പൊലീസെത്തി ബലപ്രയോഗം തുടർന്നു. നിഷാദിനെ പൊലീസ് വാഹനത്തിൽ അയയ്ക്കില്ലെന്നും ഓട്ടോയിൽ സ്റ്റേഷനിലെത്തിക്കാമെന്നും നാട്ടുകാർ പറഞ്ഞതോടെയാണു സംഘർഷത്തിന് അയവുണ്ടായത്. നിഷാദിനെ മൂന്നു പേർ ചേർന്ന് ഓട്ടോയിൽ സ്റ്റേഷനിലെത്തിച്ച ഉടൻ നാലു പേരെയും പൊലീസ് തടഞ്ഞുവച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നാട്ടുകാർ സ്റ്റേഷനു മുൻപിൽ സംഘടിച്ചെങ്കിലും കൂടുതൽ പൊലീസെത്തി വിരട്ടിയോടിച്ചു. നാലു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും (ഐപിസി 353) പൊലീസുകാരെ പരുക്കേൽപിച്ചതിനും (ഐപിസി 332) കൈ കൊണ്ട് അടിച്ചതിനും (ഐപിസി 323) സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനുമാണ് (ഐപിസി 341) കേസ്. സംഘർഷത്തിനിടെ നിലത്തുവീണ എസ്ഐ പി.വിജേഷ്, എഎസ്ഐ രാജൻ കോട്ടമല, സീനിയർ സിപിഒ ഗോപാലകൃഷ്ണൻ എന്നിവർക്കു പരുക്കേറ്റതായി പൊലീസ് പറഞ്ഞു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com