ADVERTISEMENT

കൊച്ചി ∙ വ്യാജ കാർഡ് ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കാസർകോട് സ്വദേശി മുഹമ്മദ് ന്യൂഹ്മാൻ (35), കലൂർ മണപ്പാട്ടിപ്പറമ്പിനു സമീപം ഷാജഹാൻ (44), വൈറ്റിലയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി ജോസഫ് സക്കറിയ (ടിജോ –29) എന്നിവരെ അറസ്റ്റ് ചെയ്തു. 

ലേക്‌ഷോർ  ആശുപത്രിയിലെ റേഡിയോളജിസ്റ്റ് ഡോ.ഷബീർ മുഹമ്മദിന്റെ പണമാണ് നഷ്ടമായത്. ഡിസംബറിൽ തോപ്പുംപടിക്ക് സമീപം മുണ്ടംവേലിയിലും ചുള്ളിക്കലുമുള്ള 2 എടിഎമ്മുകളിൽ നിന്നാണ് പണം തട്ടിയെടുത്തത്. പനങ്ങാട് സ്റ്റേഷനിൽ ഡോക്ടർ നൽകിയ പരാതിയിൽ തോപ്പുംപടി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. 

10 മിനിറ്റിനകമാണ് ഡോക്ടറുടെ അക്കൗണ്ടിൽ നിന്ന് 10 പ്രാവശ്യമായി പണം നഷ്ടമായത്. പണം പിൻവലിച്ചതായി മൊബൈൽ ഫോണിൽ സന്ദേശം വന്നതോടെ ഡോക്ടർ പരാതിപ്പെടുകയായിരുന്നു. പമ്പിൽ പെട്രോൾ നിറയ്ക്കുന്നതിനു വരുന്നവരുടെ എടിഎം കാർഡിൽ നിന്ന് സ്കിമ്മർ ഉപയോഗിച്ച് വിവരങ്ങൾ ചോർത്തിയെടുത്ത് അതുപയോഗിച്ച് വ്യാജ എടിഎം കാർഡ് നിർമിച്ചാണ് തട്ടിപ്പ് നടത്തിയത്. 

കോടതി പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികൾ സമാനമായ തട്ടിപ്പ് നടത്തിയ ഒട്ടേറെ കേസുകൾ സമീപ പൊലീസ് സ്റ്റേഷനുകളിലുണ്ട്. എറണാകുളം ടൗൺ സ്റ്റേഷനിൽ 4  കേസുകളും ചേരാനല്ലൂർ സ്റ്റേഷൻ, കടവന്ത്ര സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓരോ കേസും നിലവിലുണ്ട്.  അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പ്രതികൾ മോഷണം ആസൂത്രണം ചെയ്തത്. പ്രധാന പ്രതി മുഹമ്മദ് ന്യൂഹ്മാൻ വിദേശത്ത് നിന്ന് ഇതിനായി 2 ഉപകരണങ്ങൾ ഇറക്കുമതി ചെയ്തു. 

തങ്ങളുടെ കൈവശമുള്ള പഴയ എടിഎം കാർഡുകൾ ഉപയോഗിച്ചാണ് ഇവർ വ്യാജ കാർഡുകൾ നിർമിച്ചിരുന്നത്. അത് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഇരുചക്രവാഹനത്തിൽ എത്തി എടിഎം കൗണ്ടറുകളിൽ ഹെൽമറ്റ് ഊരാതെ കയറിയായിരുന്നു പണമെടുത്തിരുന്നത്. തട്ടിപ്പു നടന്ന എടിഎമ്മുകളിൽ നിന്നും സമീപത്തെ സിസിടിവി ക്യാമറകളിൽ നിന്നും പൊലീസിനു ലഭിച്ച ചിത്രങ്ങളിൽ ഇത് വ്യക്തമായിരുന്നു. 

English summary: ATM card fraud Kochi 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com