ADVERTISEMENT

തിരുവനന്തപുരം∙കോട്ടയം ജില്ലാ പഞ്ചായത്തിലെ അധികാരക്കൈമാറ്റത്തിന്റെ പേരിൽ കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള പോര് തീർക്കാൻ യുഡിഎഫ് മുന്നിട്ടിറങ്ങുന്നു. നാളെയോ മറ്റന്നാളോ തലസ്ഥാനത്ത്  ഇരുവിഭാഗങ്ങളുമായി ചർച്ച നടന്നേക്കും. കോൺഗ്രസ്, മുസ്‌ലിംലീഗ് നേതാക്കൾ ഒത്തുതീർപ്പിനു മധ്യസ്ഥം വഹിക്കും. 

ഇക്കാര്യം ചർച്ച ചെയ്ത കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി രണ്ടു നിർദേശങ്ങളാണ് രൂപപ്പെടുത്തിയത്. ജില്ലാപഞ്ചായത്തുമായി നേരത്തെ യുഡിഎഫ് എത്തിച്ചേർന്ന ധാരണ പാലിക്കപ്പെടണം, രണ്ടു കേരള കോൺഗ്രസുകളും അച്ചടക്കത്തോടെ യുഡിഎഫിൽ തുടരണം. 

ഈ രണ്ടു നിലപാടുകളും അംഗീകരിക്കണമെന്ന അഭിപ്രായമാണു മുസ്‌ലിംലീഗിനമുള്ളത്. മുൻധാരണ പാലിക്കപ്പെടണമെങ്കിൽ ജോസ് കെ. മാണി വിഭാഗത്തിന്റെ നിലവിലെ പ്രസിഡന്റ് രാജിവച്ച് ജോസഫ് വിഭാഗത്തിന്റെ നോമിനിക്ക് ആ പദവി കൈമാറണം. എന്നാൽ ഒരു കാരണവശാലും രാജിവയ്ക്കില്ലെന്ന വാശിയിലാണ് ജോസ് വിഭാഗം. അവരെ അതിലേക്കു കൊണ്ടുവരാൻ യുഡിഎഫിന്റെ അനുനയനീക്കത്തിനു കഴിയുമോ എന്നാണ് അറിയേണ്ടത്. 

തർക്കങ്ങൾ തുടരുന്ന മുന്നണി എന്ന പ്രതിച്ഛായയിൽ നിന്നു യുഡിഎഫ് മുക്തമാകണമെന്ന വികാരവും കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയിൽ ഉയർന്നു. മുന്നണിക്ക് അകത്ത് രണ്ടു കക്ഷികൾ തമ്മിലടിക്കുന്ന രീതി യുഡിഎഫിനെ സ്നേഹിക്കുന്ന ജനവിഭാഗങ്ങൾ അംഗീകരിക്കുന്നില്ല. അതിനാൽ ഇരുകക്ഷികളെയും  വെടിനിർത്തലിലേക്കു കൊണ്ടുവന്നേ തീരൂവെന്ന ആവശ്യമാണ് ഉയർന്നത്. 

ഏതെങ്കിലും ഒരു പാർട്ടി മുന്നണി വിട്ടുപോകണമെന്നു കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. എന്നാൽ രണ്ടു പാർട്ടികൾ പരസ്പരം കാലുവാരിയും തമ്മിലടിച്ചും മുന്നണിയിൽ തുടരുന്നതിലും ഭേദം ഉള്ള കക്ഷി അച്ചടക്കത്തോടെ തുടരുന്നതുമാണ്. കോൺഗ്രസിലും യുഡിഎഫിലുമുള്ള ഈ വികാരം ഇരുവിഭാഗങ്ങളെയും അറിയിക്കും. 

ഏതെങ്കിലും ഒരു വിഭാഗത്തെ അടർത്തിയെടുത്ത് എൽഡിഎഫ് വികസിപ്പിക്കാനില്ലെന്നു സിപിഎം വ്യക്തമാക്കിയ പശ്ചാത്തലത്തിൽ നിലപാട് കർക്കശമാക്കി ഇരുകക്ഷികളെയും മുന്നണിയിൽ നിലനിർത്താനുളള സാധ്യതയാണു യുഡിഎഫ് നേതൃത്വം ആരായുന്നത്. 

English summary: UDF to intervene in Kerala Congress dispute

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com