ADVERTISEMENT

പൊതുവേ വലത്തോട്ടു വോട്ടൊഴുക്കാറുള്ള മണ്ഡലമാണ് നിലമ്പൂർ. എന്നാൽ, കഴിഞ്ഞ തവണ ഇടതു സ്വതന്ത്രൻ പി.വി. അൻവർ ആ വോട്ടുനദിയിൽ തടയണ കെട്ടി; 11,504 വോട്ട് ഭൂരിപക്ഷത്തിന്റെ ബലത്തിൽ. ജനങ്ങളുടെ കോടതിയിൽനിന്ന് അനുകൂല വിധി വാങ്ങി ആ തടയണ പൊളിക്കാൻ ഇത്തവണ യുഡിഎഫിനാകുമോ? അതോ ചോർച്ചയുണ്ടാകാതെ അൻവർ വീണ്ടും അരക്കിട്ടുറപ്പിക്കുമോ? ഈ മലയോര മണ്ഡലത്തിലെ തിരഞ്ഞെടുപ്പു ഫലത്തിലേക്കു രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത് ഇതറിയാനാണ്.

സ്വർണനിക്ഷേപമുള്ള കാടുകളാണു നിലമ്പൂരിലേത്. ഇവിടെ ഖനനമില്ല. ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ സ്വർണ ഖനനത്തിനു പോയ അൻവർ നാട്ടിലെ വോട്ട് സ്വർണം പോലെ തിരഞ്ഞ്, അരിച്ചെക്കുമെന്ന് ഇടതുമുന്നണി പ്രതീക്ഷിക്കുന്നു. ആ പ്രതീക്ഷയാണ് സിപിഎം അൻവറിനു പിന്നിൽ ഉറച്ചുനിൽക്കാൻ കാരണം. പല പേരുകളിലായി മാറിമറിഞ്ഞ സാധ്യതാപട്ടികയ്ക്കൊടുവിൽ കോൺഗ്രസ് തിരഞ്ഞെടുത്തത് ഡിസിസി പ്രസിഡന്റ് ആയിരുന്ന വി.വി.പ്രകാശിനെ. നാട്ടുകാരനെന്നതും നാട്ടുകാർക്കിടയിലുള്ള സ്വാധീനവും പ്രകാശിന് അനുകൂല ഘടകങ്ങളാണ്. കഴിഞ്ഞ തവണ ബി‍ഡിജെഎസിനു നൽകിയ സീറ്റ് ഇത്തവണ ബിജെപി തിരിച്ചെടുത്തത് കരുത്തു കാട്ടാനാകുമെന്ന പ്രതീക്ഷയിലാണ്. ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. അശോക് കുമാറാണ് സ്ഥാനാർഥി.

ശാന്തമായി ഒതുങ്ങിക്കൂടുന്ന ജനങ്ങളുള്ള മണ്ഡലമാണെങ്കിലും കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയ സംഭവങ്ങൾക്ക് ഇവിടെ ഒട്ടും കുറവുണ്ടായിട്ടില്ല. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഒരു എംഎൽഎ വെടിയേറ്റു മരിച്ചതിനു സാക്ഷ്യം വഹിക്കേണ്ടി വന്ന മണ്ണിനെ കരുളായിയിലെ മാവോയിസ്റ്റ് വെടിവയ്പും വാർത്തകളിൽ നിറച്ചു. 2019ലെ പ്രളയത്തിൽ പൂർണമായി മുങ്ങിയ നിലമ്പൂർ‌ നഗരത്തിനൊപ്പം സംസ്ഥാനത്തെ ഏറ്റവും ആൾനാശം വിതച്ച ഉരുൾപൊട്ടലുണ്ടായ കവളപ്പാറ എന്ന ദുരന്തഭൂമിയും ഈ മണ്ഡലത്തിലാണ്. അതിനാൽ പ്രളയവും പ്രളയ പുനരധിവാസവും ഇവിടെ ചർച്ചാ വിഷയമാണ്. കാർഷിക വിളകളുടെ വിലയിടിവും വന്യമൃഗ ശല്യവും തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കും. നിലമ്പൂർ – നഞ്ചൻകോട് റെയിൽപാത എന്ന സ്വപ്ന പദ്ധതിയും ചർച്ചകളിലേക്കു വീണ്ടും ചൂളംവിളിച്ച് എത്തിയിട്ടുണ്ട്.

നിലമ്പൂരിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഏറെക്കുറെ യുഡിഎഫിന് അനുകൂലമാണ്. കെ. കുഞ്ഞാലിയിലൂടെ ആദ്യ 2 തിരഞ്ഞെടുപ്പുകളിലും സിപിഎം മണ്ഡലം പിടിച്ചുനിർത്തി. തുടർന്ന് ഇടത്തോട്ടും വലത്തോട്ടുമായി മാറിയൊഴുകിയ നിലമ്പൂർ 1987 മുതൽ 2011 വരെ കോൺഗ്രസിന്റെ ആര്യാടൻ മുഹമ്മദിനു തുടർച്ചയായ വിജയം സമ്മാനിച്ചു. 2016ൽ ആര്യാടൻ പിന്മാറിയപ്പോൾ പകരം വന്നത് മകൻ ആര്യാടൻ ഷൗക്കത്ത്. പഴയ കോൺഗ്രസുകാരൻ പി.വി. അൻവറിനെ സ്വതന്ത്രനായി മത്സരിപ്പിച്ച എൽഡിഎഫ്, 29 വർഷത്തിനു ശേഷം സീറ്റ് തിരിച്ചുപിടിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിൽ ആർക്കും വലിയ മേൽക്കൈ ഇല്ലെങ്കിലും 784 വോട്ടിന്റെ ലീഡ് ലഭിച്ചതു യുഡിഎഫിന് ആശ്വാസമായി. 5 പഞ്ചായത്തുകൾ‌ യുഡിഎഫിന്റെയും 2 പഞ്ചായത്തുകളും നഗരസഭയും എൽഡിഎഫിന്റെയും കൈവശമാണ്. നിലമ്പൂർ നഗരസഭയിൽ അക്കൗണ്ട് തുറക്കാനായത് ബിജെപിയുടെ ശ്രദ്ധേയ നേട്ടമായി.

മഴക്കാലത്തു നിറഞ്ഞൊഴുകുന്ന ചാലിയാർ പോലെയാണു നിലമ്പൂരിന്റെ രാഷ്ട്രീയ മനസ്സും. എല്ലാവരെയും ഉൾക്കൊള്ളും, ചേർത്തുപിടിക്കും. അടിയൊഴുക്കുകൾ മനസ്സിലാക്കി നീന്തുന്നവർക്ക് അനായാസം കര പറ്റാം.

English Summary: Nilambur seat, Kerala election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com