ADVERTISEMENT

ചെന്നൈ ∙ മലയാള സിനിമയുടെ ആദ്യകാല തറവാടായ കോടമ്പാക്കത്തെ മുതിർന്ന കാരണവരെയാണു കെ.എസ്.സേതുമാധവൻ എന്ന ചലച്ചിത്രകാരന്റെ വിയോഗത്തോടെ നഷ്ടമാകുന്നത്. തന്റെ തന്നെ ചില സിനിമകളിലെപ്പോലെ, അപ്രതീക്ഷിത ട്വിസ്റ്റ് കാട്ടി നായകനായിത്തന്നെ അദ്ദേഹം നടന്നകന്നു.

പുലർച്ചെ എഴുന്നേൽക്കുന്ന സേതുമാധവനെ ഇന്നലെ പതിവു പോലെ ഭാര്യ വിളിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് അദ്ദേഹം തിരികെ വരാത്തൊരു യാത്രയ്ക്കായി പുറപ്പെട്ടെന്നു ബോധ്യമായത്. തുടർന്നു ബന്ധുവും ചലച്ചിത്രകാരനുമായ സുധീർ കാര്യാട്ടിനെയും നിർമാതാവ് എ.വി.അനൂപിനെയും വീട്ടുകാർ വിവരം അറിയിച്ചു. 

ക്രിസ്മസ് തിരക്കുകളിലേക്കു സഞ്ചരിച്ചുതുടങ്ങിയ ചെന്നൈ നഗരത്തെയും ചലച്ചിത്ര മേഖലയെയും വേദനയിലാഴ്ത്തിയ ആ വാർത്ത പതിയെ തമിഴകത്തും കേരളത്തിലും പടർന്നു. സേതുമാധവന്റെ 3 മക്കളിൽ ഒരാൾ മാത്രമായിരുന്നു അടുത്തുണ്ടായിരുന്നത്. മകൻ സന്തോഷ് എത്തിയാണു സംസ്കാരം സമയം ഉൾപ്പെടെ തീരുമാനിച്ചത്. 

മുൻകാല നടി ടി.ആർ.ഓമനയെത്തി ആദരാഞ്ജലി അർപ്പിച്ചു. തൊട്ടുപിന്നാലെ ഷീലയും ജയഭാരതിയുമെത്തി. നടൻ അശോകനും വീട്ടിലെത്തി. ‘അമ്മ’ പ്രതിനിധികൾ മലയാള ചലച്ചിത്ര മേഖലയ്ക്കായി പുഷ്പചക്രം സമർപ്പിച്ചു. തമിഴ് താരങ്ങളായ സൂര്യയുടെയും കാർത്തിയുടെയും പിതാവായ ശിവകുമാറും വീട്ടിലെത്തിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അനുശോചിച്ചു.

3 മണിയോടെ വീട്ടിലെ പ്രാർഥനകൾക്കും ചടങ്ങുകൾക്കും ശേഷം മൃതദേഹം നുങ്കമ്പാക്കത്തെ സർക്കാർ ശ്മാശാനത്തിലെത്തിച്ചു. ഇളയമകൻ സന്തോഷ് അന്ത്യകർമങ്ങൾ ചെയ്തു, മൃതദേഹം അഗ്നിയേറ്റുവാങ്ങി. 

ചലച്ചിത്ര താര സംഘടനയായ അമ്മയ്ക്കു വേണ്ടി ട്രഷറർ സിദ്ദിഖും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബാബുരാജും പുഷ്പചക്രം സമർപ്പിച്ചു. നടിമാരായ ഷീല, ജയഭാരതി, ടി.ആർ.ഓമന, നടൻ അശോകൻ, നിർമാതാക്കളായ എ.വി.അനൂപ്, ഗോകുലം ഗോപാലൻ, സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ജനറൽ സെക്രട്ടറി രവി കൊട്ടാരക്കര തുടങ്ങിയവർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു.

English Summary: KS Sethumadhavan death in Chennai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com