ADVERTISEMENT

കയ്യടിക്കേണ്ട പ്രതിഭ: മധു

സേതുമാധവൻ സാറിന്റെ സംവിധാനത്തിൽ ഞാൻ അഭിനയിച്ച ആദ്യചിത്രം ‘മണവാട്ടി’യായിരുന്നു. ഒടുവിൽ അഭിനയിച്ചത് ‘അറിയാത്ത വീഥി’കളും. ‘മണവാട്ടി’യിൽ അഭിനയിക്കാൻ എത്തിയ ആദ്യദിവസം ഒരു നടനെന്ന നിലയിൽ അദ്ദേഹത്തിന് എന്നിൽ പൂർണമായ വിശ്വാസം ഇല്ലായിരുന്നു. ദിവസം കഴിയുന്തോറും എന്നിലെ നടനെ അദ്ദേഹം ഇഷ്ടപ്പെട്ടു തുടങ്ങി. പിന്നീട് ചെറുതും വലുതുമായ വേഷങ്ങളിൽ എത്രയോ ചിത്രങ്ങളിൽ എനിക്ക് അഭിനയിക്കാൻ കഴിഞ്ഞു.  

മികച്ച നോവലുകൾ മൂല്യം കുറയാതെ ചലച്ചിത്രമാക്കുന്നതിൽ അദ്ദേഹത്തിനുള്ള വൈദഗ്ധ്യം മറ്റാർക്കും മേലെ ആയിരുന്നു. പ്രമേയങ്ങൾ തിരഞ്ഞെടുക്കുന്നതിലെ വ്യത്യസ്തതയും അദ്ദേഹത്തെ വേറിട്ട് നിർത്തുന്നു. ‘ഭാര്യമാർ സൂക്ഷിക്കുക’ എന്ന ചിത്രവും ‘സ്ഥാനാർഥി സാറാമ്മ’ എന്ന ചിത്രവും തമ്മിലുള്ള അന്തരം നോക്കുക. ഇവ രണ്ടും ആവശ്യപ്പെടുന്ന ട്രീറ്റ്മെന്റ് വ്യത്യസ്തമാണ്. അതറിയുന്നിടത്തായിരുന്നു സേതുമാധവൻ സാറിന്റെ വിജയം. 

‘ആരോരുമറിയാതെ’ എന്ന ചിത്രത്തിൽ സേതുമാധവൻ സാർ എനിക്കു തന്ന വേഷം പ്രേക്ഷകരിൽ സഹതാപവും പൊട്ടിച്ചിരിയും ഉണർത്തുന്നതായിരുന്നു. അത് പ്രേക്ഷകരും ഇഷ്ടപ്പെട്ടു.

ഗാനചിത്രീകരണത്തിലെ അദേഹത്തിന്റെ മികവ് ഞാൻ അനുഭവിച്ചറിയുന്നത് ‘കരകാണാക്കടൽ’ എന്ന ചിത്രത്തിലെ ‘ഞാലിപ്പൂവൻ വാഴപ്പൂപോലെ ....’എന്നു തുടങ്ങുന്ന ഗാനചിത്രീകരണത്തിനിടയിലാണ്. പാട്ടിനനുസരിച്ച് ഞാൻ ചുണ്ടു ചലിപ്പിക്കുന്നതിലും നല്ലത് ആ ഗാനം റേഡിയോയിലൂടെ കേൾപ്പിക്കുന്നതായിരിക്കും എന്നു തീരുമാനിച്ച ബുദ്ധിയും അദ്ദേഹത്തിന്റെ തന്നെയാകണം. നടന്റെ കഴിവ് മാത്രമല്ല ദൗർബല്യങ്ങളും തിരിച്ചറിഞ്ഞ് ചിത്രീകരിക്കുന്നിടത്താണ് സംവിധായകൻ കയ്യടി നേടുന്നത്. സേതുമാധവൻ സാർ ആ കയ്യടിക്ക് അർഹനാണ്.

എന്റെ ഗുരുനാഥൻ: മമ്മൂട്ടി

സിനിമാജീവിതത്തിലെ കടപ്പാടിന്റെ പാഠം തുടങ്ങുന്നത് കെ.എസ്.സേതുമാധവൻസാറിലൂടെയാണ്; എന്റെ മുഖത്ത് ആദ്യമായി ക്യാമറ വച്ചയാൾ. 

കോട്ടയത്ത് സാറിനെ കാണാൻ പോകുമ്പോൾ സിനിമയോടുള്ള ആവേശം മാത്രമായിരുന്നു എന്റെ കൈമുതൽ. വലിയ തിരക്കുകൾക്കു നടുവിലും പുതുമുഖമായ എന്നെ, ചേർത്തലയിലെ സെറ്റിൽവച്ചു കാണാം എന്നുപറഞ്ഞാണ് അദ്ദേഹം മടക്കിയയച്ചത്. ചേർത്തലയിൽ 'അനുഭവങ്ങൾ പാളിച്ചകളു'ടെ ഷൂട്ടിങ് തുടങ്ങിയപ്പോഴും ആ മനുഷ്യൻ അൽപം പോലും ദേഷ്യം എന്നോട് കാണിച്ചില്ല. 

ബഹദൂറിക്കയുടെ കട തകർത്തത് കണ്ട് ഓടിവരുന്നവരിലൊരാളിയിട്ടാണ് ഞാൻ ആ സിനിമയിൽ മുഖം കാണിച്ചത്. ഒന്നുരണ്ടുവട്ടം എടുത്തിട്ടും ഓട്ടത്തിൽ ക്യാമറാമാന് തൃപ്തി വന്നില്ല. എന്നിലെ പുതുമുഖത്തിന്റെ ആത്മവിശ്വാസം ചോരാതെ ‘നമുക്ക് ഒന്നുകൂടി ചെയ്യാം’ എന്ന് പറയുകയായിരുന്നു സേതുമാധവൻസാർ. ഈ വാത്സല്യം അദ്ദേഹം ജീവിതകാലം മുഴുവൻ തുടർന്നു. 

അന്നു നന്നേ മെലിഞ്ഞയാളായിരുന്ന എന്നോട്, രാത്രിയിൽ ചോറിൽ തൈരൊഴിച്ചു കഴിച്ചാൽ തടിവയ്ക്കുമെന്ന ‘ആരോഗ്യ രഹസ്യം’ പറഞ്ഞുതന്നതും സാറായിരുന്നു. ഇങ്ങനെ പല പാഠങ്ങൾ പഠിപ്പിച്ച ഗുരുനാഥനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ 2 സിനിമകളിൽ അഭിനയിക്കാൻ എനിക്കു ഭാഗ്യവുമുണ്ടായി. 

സാഹിത്യകൃതികളെ അവലംബിച്ച് അദ്ദേഹമെടുത്ത എല്ലാ സിനിമകളും മൂലകൃതിയോളം തന്നെ ക്ലാസിക്കുകളായി മാറി. സിനിമയും സാഹിത്യവും തമ്മിലുളള അതിർവരമ്പ് ഇല്ലാതാകുകയായിരുന്നു അവിടെ. എന്റെയും മലയാളസിനിമയുടെയും പ്രിയ ഗുരുനാഥന് ആദരവോടെ വിട.

മുഖ്യമന്ത്രി പിണറായി വിജയൻ

മലയാള ചലച്ചിത്രരംഗത്തു നവീന ഭാവുകത്വം കൊണ്ടുവന്ന സംവിധായകനാണ് കെ.എസ്.സേതുമാധവൻ.  ദൈവങ്ങളിലും രാജാക്കൻമാരിലും ഒതുങ്ങി നിന്ന ചലച്ചിത്ര കലയുടെ വിഷയത്തെ അദ്ദേഹം മനുഷ്യ കേന്ദ്രീകൃതമാക്കി. ചലച്ചിത്രത്തെ സമഗ്ര കലയായി ഉയർത്തുകയും എല്ലാ വിഭാഗത്തിനും സ്വീകാര്യമാക്കുകയും ചെയ്തു

നികത്താനാവാത്ത ശൂന്യത: ഷീല

മൂന്നു നാലു മാസങ്ങൾക്കു മുൻപ് കെ.എസ്.സേതുമാധവന്റെ വീട്ടിലെത്തി മനസ്സു നിറയെ സംസാരിച്ചിട്ടാണു പോന്നത്. പണ്ടത്തെ വിശേഷങ്ങൾ പങ്കുവച്ചപ്പോൾ അദ്ദേഹത്തിനും ഏറെ സന്തോഷമായി. സേതുമാധവൻ എന്ന മനുഷ്യൻ മറ്റെല്ലാവർക്കും ജീവിതം കൊണ്ടും പ്രഫഷൻ കൊണ്ടും മാതൃകയാണ്. ചിട്ടയുള്ള ജീവിതമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. ആ നിഷ്ഠയും ചിട്ടയും മരിക്കുന്നതു വരെ അദ്ദേഹം പാലിച്ചു. എനിക്ക് ഒട്ടേറെ പുരസ്കാരങ്ങൾ നേടിത്തന്നതു സേതുമാധവൻ സാറിന്റെ ചിത്രങ്ങളാണ്. അദ്ദേഹത്തിന്റെ വിയോഗം ഉൾക്കൊള്ളാനായിട്ടില്ല. ആ ശൂന്യത നികത്തപ്പെടുകയുമില്ല. 

ചിട്ടകളുടെ നേർവര: ശാരദ 

ഏകാഗ്രമായ തപസ്സായിരുന്നു കെ.എസ്.സേതുമാധവനു സിനിമ. ഓരോ സീനും ചിത്രീകരിക്കുന്നതിൽ അദ്ദേഹം പുലർത്തിയ നിഷ്ഠയും കൃത്യതയും ഞങ്ങളെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരു സീൻ ഉദ്ദേശിച്ചതു പോലെ ലഭിക്കാൻ എത്ര കഷ്ടപ്പെടാനും തയാറായിരുന്ന അദ്ദേഹം അഭിനേതാക്കളെയും അതിനായി പാകപ്പെടുത്തും. ‘ഇത് ഇങ്ങനെ വേണം ശാരദ, അതു ചെയ്തതു ശരിയായില്ല ഒരിക്കൽക്കൂടി ചെയ്യാം...’ എന്നൊക്കെ തുറന്ന മനസ്സോടെ പറയുമ്പോൾ സിനിമയ്ക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ സമർപ്പണമാണു കാണാൻ കഴിഞ്ഞത്. 

സിനിമാ സെറ്റുകളിൽ തമാശകൾ പറഞ്ഞ് ഓടി നടക്കുന്ന ആളല്ലായിരുന്നു സേതുമാധവൻ; തികഞ്ഞ ഗൗരവം പുലർത്തുമെങ്കിലും സൗമ്യൻ. സിനിമാ സംവിധായകനെന്ന അഹന്തയോ കനമോ ഇല്ലാതെ എല്ലാവരെയും സ്നേഹിച്ചും ശാസിച്ചുമാണ് അദ്ദേഹം ചലച്ചിത്രശാഖയിലെ കാരണവർ സ്ഥാനത്തെത്തിയത്. 

സിനിമാക്കാർക്കു പൊതുവേ ഉള്ള ദുശ്ശീലങ്ങളൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ശരീരവും മനസ്സും ശുദ്ധമായിരുന്നു. ദുരിതങ്ങളൊന്നും ഇല്ലാതെ അദ്ദേഹം കടന്നു പോയി. കുടുംബാംഗമെന്ന പോലെ ആ വേദനയിൽ ഞാനും പങ്കുചേരുന്നു.

എന്നും പാഠപുസ്തകം: ജയഭാരതി

മലയാളമറിയാത്ത, സിനിമയറിയാത്ത ജയഭാരതിയെ ഇന്നത്തെ ജയഭാരതിയാക്കിയതിന്റെ മുഴുവൻ ക്രെഡിറ്റും സേതുമാധവൻസാറിനും പി.ഭാസ്കരൻ മാസ്റ്റർക്കുമാണ്. സേതുസാറിന്റെ ‘തോക്കുകൾ കഥ പറയുമ്പോൾ’ എന്ന ചിത്രത്തിൽ മെല്ലി ഇറാനിയുടെ ക്യാമറയ്ക്കു മുന്നിൽപകച്ചു നിൽക്കുമ്പോൾ ക്ഷമയോടെ എനിക്ക് സിനിമ പറഞ്ഞു തന്നത് ആ വലിയ മനുഷ്യനാണ്. ‘സേതുസാർ’ എന്നേ ഞാൻ എന്നും വിളിച്ചിട്ടുള്ളൂ. സിനിമയുടെ ഓരോ പടവും ഞാൻ കയറിയത് സേതുസാറിന്റെ സ്കൂളിലൂടെയാണ്.

ഞാൻ ആന്ധ്ര മെട്രിക്കുലേഷൻ സ്കൂളിൽ ചേർന്നപ്പോഴായിരുന്നു സിനിമയിലേക്കുള്ള സാറിന്റെ വിളി. പിന്നീടു സിനിമ മാത്രമായിരുന്നു ജീവിതം. എന്റെ നൃത്തജീവിതത്തിലും അദ്ദേഹത്തിനു ദക്ഷിണ നൽകിയാണ് ഞാൻ അരങ്ങിലെത്തിയത്. എന്റെ മകൻ ക്രിഷിന്റെ വിവാഹത്തിന് നേരിട്ടു ചെന്നു ക്ഷണിക്കുകയും സാർ കുടുംബസമേതം വന്ന് അനുഗ്രഹിക്കുകയും ചെയ്തു.പ്രണാമം സേതു സാർ.....

മാന്ത്രികക്കല്ലുകളുടെ ഓർമ: റഹ്മാൻ

അദ്ദേഹത്തിന്റെ 2 സിനിമകളിൽ അഭിനയിക്കാൻ ഭാഗ്യം കിട്ടി. ‘അറിയാത്ത വീഥികളിൽ’ മധുസാറിനും മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം. പിന്നീട് ‘സുനിൽ വയസ്സ് 20’ എന്ന ചിത്രത്തിൽ ‌ടൈറ്റിൽ കഥാപാത്രമായ നായകവേഷം. ‘അറിയാത്ത വീഥികളിൽ’ അഭിനയിക്കുമ്പോൾ ഷൂട്ടിങ്ങിനിടയിലെ ഇടവേളയിൽ അദ്ദേഹം അടുത്തുവിളിച്ച് 2 കല്ലുകൾ കയ്യിൽ തന്നു. ആ കല്ലുകൾ ഒന്നിനു പിറകെ ഒന്നായി പൊക്കിയിട്ട് പിടിക്കുക. അതേസമയത്തു തന്നെ, ഡയലോഗ് പറയാൻ പഠിക്കുക. ആദ്യം കാര്യം മനസ്സിലായില്ല. അഭിനേതാക്കൾ അവരുടെ തുടക്കകാലത്തു നേരിടുന്ന വലിയ പ്രതിസന്ധിയാണ് അഭിനയിക്കുന്ന സമയത്ത് കൈകൾ എന്തു ചെയ്യണം എന്നത്.  സേതുമാധവൻ സാർ തന്ന കല്ലുകൊണ്ടുള്ള വ്യായാമം മികച്ച പരിഹാരമായിരുന്നു. ഇതു പിന്നീട് പല പുതുമുഖ താരങ്ങൾക്കും ‘അഭിനയം പഠിക്കാനുള്ള മാന്ത്രികക്കല്ലുകൾ’ എന്നുപറഞ്ഞു ഞാൻ  കൈമാറിയിട്ടുണ്ട്. 

വെള്ളിത്തിരയിലെ കയ്യൊപ്പ് സി.വി.ബാലകൃഷ്ണൻ (കഥാകൃത്ത്) 

മലയാള സിനിമയിൽ ഒരു കാലഘട്ടത്തിന് അറുതിയാവുകയാണ്. കെ.എസ്.സേതുമാധവന്റെ ആദ്യ ചിത്രമായ ‘ജ്ഞാന സുന്ദരി’ നന്നേ ചെറുപ്രായത്തിൽ ദേശത്തെ സിനിമാ കൊട്ടകയിൽ കണ്ടതാണ്. പിന്നീട് സേതുമാധവൻ സംവിധാനം ചെയ്ത ഒരു ചിത്രവും കാണാതിരുന്നിട്ടില്ല. എന്റെ ബാല്യ കൗമാരങ്ങളും യൗവനവും അവയ്ക്കൊപ്പമായിരുന്നു. ഓരോ രചനയിലും സേതുമാധവന്റെ കയ്യൊപ്പ് കാണാമായിരുന്നു. 

ഒരു അവാർഡ് നിർണയ സമിതിയിലെ അംഗത്വമാണ് ഞങ്ങളുടെ പ്രഥമ സമാഗമത്തിനു വഴിയൊരുക്കിയത്. സമിതിയുടെ ചെയർമാൻ അദ്ദേഹമായിരുന്നു. തിരുവനന്തപുരത്തു വച്ചു കണ്ടപാടേ അദ്ദേഹം പറഞ്ഞത് എന്റെയൊരു കഥ സിനിമയാക്കാൻ ആഗ്രഹമുണ്ടെന്നാണ്.മലയാള മനോരമ വാർഷികപ്പതിപ്പിനായി മുൻപ് എഴുതിയ ‘മരണം എന്ന് പേരുള്ളവൻ’ എന്ന ലഘു നോവലായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്. വേറൊരു സംവിധായകൻ അത് ചെയ്യാൻ തുടങ്ങിയതാണെന്ന് അറിയിച്ചപ്പോൾ സേതുമാധവൻ സൗഹൃദ വായ്പ്പോടെ പറഞ്ഞു. ‘‘പോട്ടെ, കുറച്ചുനാൾ ഉണ്ടാകുമല്ലോ നമ്മളിവിടെ, അതിനിടയിൽ വേറൊരു കഥ പറഞ്ഞു കേൾപ്പിച്ചാൽ മതി.’’ 

പക്ഷേ, അങ്ങനെയൊരു ചിത്രം ഉണ്ടായില്ല. ഒരുപക്ഷേ, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം. ഒ.വി.വിജയൻ പറഞ്ഞറിഞ്ഞൊരു സംഭവമുണ്ട്. അന്ന് വിജയൻ പാലക്കാട് വിക്ടോറിയ കോളജിൽ ട്യൂട്ടറായി ജോലി നോക്കുന്നു. കോയമ്പത്തൂരിലെ സ്റ്റുഡിയോകളിൽ കയറിയിറങ്ങി ആകെ തകർന്ന സേതുമാധവൻ അലച്ചിൽ മടുത്ത് ബിരുദാനന്തര പഠനത്തിന് കോപ്പു കൂട്ടുമ്പോഴാണ് വിജയന്റെ ചങ്ങാതികളിൽ ഒരാൾ ദൈവദൂതനായി എത്തിയത്. അയാളുടെ പിതാവു കൊടുത്ത ശുപാർശക്കത്തുമായി സേതുമാധവൻ സേലം തിയറ്റേഴ്സിൽ ചെന്നു. അറുപതിലേറെ ചിത്രങ്ങളുടെ സംവിധായകനുണ്ടായത് ആ കത്തിൽ നിന്നാണ്. അതിന് ഒ.വി.വിജയനും ഒരു നിമിത്തമായി. 

സേതുവേട്ടൻ എന്നെ ഒടുവിൽ വിളിച്ചത് ഏതാനും ആഴ്ചകൾക്കു മുൻപാണ്. . അപ്പോൾ അദ്ദേഹം വായിച്ചുകൊണ്ടിരുന്ന ‘ദൈവവുമായുള്ള സംഭാഷണങ്ങൾ’ എന്ന ആത്മീയ ഗ്രന്ഥത്തിന്റെ ചില പേജുകൾ എനിക്ക് വാട്സാപ്പിൽ അയച്ചു തരികയും ചെയ്തു. ആത്മാവിന്റെ ഭാഗമായി ഞാൻ കരുതിയ പ്രിയ സേതുവേട്ടൻ ഇപ്പോൾ ദൈവവുമായുള്ള സംഭാഷണത്തിലാവാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com