ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന‍ത്തെ പുഴകളെയും നദികളെയും വീണ്ടെടുക്കാൻ ബഹുജന ‍പങ്കാളിത്തത്തോടെ പ്രത്യേക കർമപദ്ധതി തയാറാക്കുമെന്നും പ്രാരംഭ നടപടികൾ ആരംഭി‍ച്ചെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ.

ലോക ജലദി‍നത്തോടനുബന്ധിച്ച് ‘മലയാള മനോരമ’യിൽ പ്രസിദ്ധീകരിച്ച ‘പുഴകളെ കൊല്ലരുതേ’ എന്ന റിപ്പോർട്ടി‍നോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കർമപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 44 നദികൾക്കും പ്രത്യേകമായി എക്‌സി‍ക്യൂട്ടീവ് എൻജി‍നീയർമാരെ നിയോഗിച്ചു.

നദികളുടെ ഉദ്‌ഭവസ്ഥാനം മുതൽ പഠനവിധേയമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥരോടു നിർദേശിച്ചു. ജലവിഭവ വകുപ്പിലെ രണ്ടായിരത്തോളം എൻജിനീയർമാരും അനുബന്ധ ജീവനക്കാരും ക്രിയാത്മകമായി പ്രവർത്തിച്ചാൽ ജലസ്രോത‍സ്സുകൾ വീണ്ടെടു‍ക്കാനാകുമെന്നു മന്ത്രി പറഞ്ഞു.

ആറ്റിൽ കളഞ്ഞാ‍‍ലും അളന്നു കളയണം എന്നാണല്ലോ ചൊല്ല്. ആവശ്യ‍മില്ലാത്തതു കളയേണ്ട സ്ഥലമാണ് ആറുകൾ എന്നൊരു തെറ്റിദ്ധാരണ പലർക്കും ഉണ്ട്. കേരളത്തിലെ 44 നദികളിൽ 20 എണ്ണവും മാലിന്യവാഹിക‍ളായതിനു പിന്നിൽ മലയാളിയുടെ ഈ ചിന്ത‍യ്ക്കു സ്ഥാനമു‍ണ്ടോ എന്തോ. അപകടകരമായ അളവിൽ കോളിഫോം ബാക്ടീരിയയുടെ അളവ് ഇരുപതോളം നദികളിൽ കണ്ടെത്തിയിട്ടു‍ണ്ട്. ‘മനോരമ’ റിപ്പോർട്ടിലെ നിർദേശങ്ങളും ശുപാർശകളും ഉദ്യോഗസ്ഥതലത്തിൽ ചർച്ച ചെയ്തു തുടർനടപടി സ്വീകരിക്കും– മന്ത്രി പറഞ്ഞു.

നദികളെ വീണ്ടെടുക്കാൻ ഒട്ടേറെ പദ്ധതികൾ സർക്കാർ ഇതിനകം ആരംഭിച്ചിട്ടുണ്ട്. നദീജലം കുളിക്കാനെങ്കിലും ഉതകുന്ന തരത്തിൽ ശുദ്ധമായിരിക്ക‍ണമെന്നാണു കേന്ദ്ര സർക്കാരിന്റെ മാനദണ്ഡം. ഇതു മുന്നിൽ കണ്ടാണ് ‘സു‍ജൽ’ എന്ന പദ്ധതി കേന്ദ്രം ആവിഷ്‌‍കരിച്ചത്. ജലസ്രോത‍സ്സുകളുടെ വീണ്ടെടുപ്പിനു ഹരിതകേരള മിഷൻ നിരവധി പരിപാടികൾ ആവിഷ്‌കരി‍ച്ചിട്ടുണ്ട്. നീർച്ചാ‍ലുകൾ മാലിന്യമുക്തമാക്കി വീണ്ടെടുക്കുന്ന ‘ഇനി ഞാൻ ഒഴുകട്ടെ’ എന്ന ജനകീയ ക്യാംപെയ്നിനു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. മണലെടുപ്പ് ഉൾപ്പെടെയുള്ള പ്രകൃതി ചൂഷണം കാരണം പുഴകളും ജലാശയങ്ങളും നശിച്ചു തുടങ്ങിയ സാഹചര്യത്തിലാണ് ഈ ക്യാംപെയ്നിനു രൂപം നൽകിയത്. 

പുഴയെ വീണ്ടെടുക്കുക, തീരങ്ങളെ വീണ്ടെടുക്കുക, തീരങ്ങളിലെ നിർമാണ പ്രവർത്തനം തടയുക, സ്വാഭാവിക ഒഴുക്ക് സാധ്യമാക്കുക, പുഴ മാലിന്യമുക്തമാക്കുക, ആവശ്യമുള്ള ഇടങ്ങളിൽ തടയണ നിർമിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.

നീർച്ചാലുകൾ പുനരുജ്ജീവിപ്പിക്കണമെങ്കിൽ അവ ഉൾപ്പെടുന്ന മുഴുവൻ ശൃംഖലയും പുനരുജ്ജീവിപ്പിക്കേ‍ണ്ടതുണ്ട്. നീർച്ചാലുകളുടെ കൈവഴി‍കൾ കൂടി ഉൾപ്പെടുത്തിയാണു മൂന്നാംഘട്ട പ്രവർത്തനങ്ങൾ.

വലിയ പ്രളയങ്ങൾ, ചുട്ടുപൊള്ളുന്ന വേനൽ, കടുത്ത ജലക്ഷാമം എന്നതാണ് ഇപ്പോഴത്തെ നമ്മുടെ കാലാവസ്ഥ. അതു മാറണം. 2 മൺസൂണു‍കളും ആവശ്യത്തിലധികം ജലസ്രോതസ്സുകളും പ്രകൃതി നൽകിയ അനുഗൃഹ‍ീതമായ നാടാണ് നമ്മുടേത്. അത് ഉത്തരവാദി‍ത്തത്തോടെ പരിപാലിക്കണം. 

മീനച്ചിൽ നദീസംയോജനം പോലുള്ള പദ്ധതികൾ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനൊപ്പം മീനച്ചിലാറിൽ വർഷം മുഴുവൻ വെള്ളം നിലനിർത്തുന്നതിനും സഹായി‍ക്കുമെന്നും മന്ത്രി പറഞ്ഞു.

English Summary: New project for rivers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com