ADVERTISEMENT

തിരുവനന്തപുരം ∙ ആദ്യമായി എംഎൽഎ ആയി നാലാം മാസമാണ് തലേക്കുന്നിൽ ബഷീർ ആ പദവി രാജിവച്ചത്. തന്റെ നേതാവ് എ.കെ.ആന്റണിക്കു വേണ്ടിയുള്ള രാജി ആരും ആവശ്യപ്പെട്ടിട്ട് ആയിരുന്നില്ല. ‘‘ഒഴിയാമെന്ന് എന്നോട് ആദ്യം പറഞ്ഞവരിൽ ഒരാൾ ബഷീറായിരുന്നു. അങ്ങനെ പറഞ്ഞ മറ്റു പലരും നേരത്തേയും എംഎൽഎമാരായവരാണ്. ബഷീ‍ർ ആദ്യമായിട്ടും. ആ ഹൃദയ വലുപ്പം ഞാൻ തിരിച്ചറിഞ്ഞു’’ – ആന്റണി ‘മനോരമ’യോടു പറഞ്ഞു.

രാജൻ കേസിലെ കോടതി വിധിയെത്തുടർന്ന് കെ.കരുണാകരൻ രാജിവച്ചപ്പോൾ പകരം മുഖ്യമന്ത്രിയായ എംഎൽഎ അല്ലാത്ത ആന്റണിക്ക് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് തന്റെ കഴക്കൂട്ടം സീറ്റ് 1977ൽ തലേക്കുന്നിൽ ഒഴിഞ്ഞത്. ഡോ. വി.എ.സെയ്ത് മുഹമ്മദ് രാജിവച്ച ഒഴിവിൽ ആ 32 വയസ്സുകാരനെ പകരം രാജ്യസഭയിലേക്ക് അയയ്ക്കാനായിരുന്നു കേരളത്തിൽ എടുത്ത തീരുമാനം. എന്നാൽ ബഷീറിന്റെ രാജി എന്തെങ്കിലും ഒരു ഉപാധിയുടെ അടിസ്ഥാനത്തിലായിരുന്നില്ല.

ഏത് ആൾക്കൂട്ടത്തിലും ആകാരം ബഷീറിനെ വേറിട്ടു നിർത്തി. ആറടി ഉയരം മാത്രമായിരുന്നില്ല പ്രത്യേകത, പേരിൽ തലേക്കുന്നിൽ ഉണ്ടെങ്കിലും ആ തല കുനിയാറുണ്ടായിരുന്നില്ല.

പ്രേംനസീറിന്റെ കടുത്ത ആരാധകൻ തന്നെയായിരുന്നു തലേക്കുന്നിൽ. യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായിരിക്കെ ചെന്നൈയിലെത്തിയ തലേക്കുന്നിലിന് നസീറിനെ കണ്ടേ തീരൂ. പ്രസാദ് സ്റ്റുഡിയോയിൽ ഒരു മണിക്കൂറോളം കാത്തിരുന്നിട്ടും നസീറിനെ കാണാനില്ല.

കൂടെ ഉണ്ടായിരുന്ന എം.എം.ഹസൻ അടക്കം ഉള്ളവർക്കു മുഷിഞ്ഞു. പക്ഷേ ബഷീറിന്റെ വാശിക്ക് മുന്നിൽ അവർക്ക് മുട്ടുമടക്കേണ്ടി വന്നു. നസീർ പിന്നീട് തലേക്കുന്നിലിന്റെ കുടുബാംഗം തന്നെയായി. നസീറിന്റെ ഇളയ സഹോദരി സുഹ്റയുടെ വിവാഹ ആലോചന വന്നപ്പോൾ ബഷീറിന് മറ്റൊന്നും ആലോചിക്കാനുണ്ടായില്ല.

English Summary: Thalekunnil Basheer Life Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com