ADVERTISEMENT

നോമ്പുകാല രാത്രികളിൽ ഏറ്റവും കൗതുകമുള്ള കാഴ്ചയായി അവൾക്ക് തോന്നിയിട്ടുള്ളത് അവരുടെ വരവാണ്. ഒരുകൂട്ടം പെണ്ണുങ്ങളുടെ വരവ്. നമസ്കാര പായയുമായി അവർ തറാവീഹ് നമസ്കരിക്കാനായി വീട്ടിലേക്ക് വരും. ഉമ്മൂമയാണ് തറാവീഹിന് നേതൃത്വം നൽകുന്നത്. വീടിന്റെ നീളൻ വരാന്ത മുഴുവൻ നിറയുന്നത്ര ആളുകളുണ്ടാകും. ആണുങ്ങളെല്ലാം പള്ളിയിൽ പോകുന്ന ആ സമയം ലോകം സ്ത്രീകളുടേത് മാത്രമായി ചുരുങ്ങുന്നതു പോലെ അവൾക്ക് തോന്നാറുണ്ട്. ഉമ്മൂമയുടെ നിർബന്ധത്തിന് വഴങ്ങിയാണ് അവളും അവരോടൊപ്പം നിസ്കരിക്കുന്നതെങ്കിലും ആ കാഴ്ച അവൾക്ക് ഇഷ്ടമായിരുന്നു. നീണ്ട നേരത്തെ നമസ്കാരമായതിനാൽ പലപ്പോഴും അവൾക്ക് മുഷിയുകയും ഉമ്മൂമയുടെ കണ്ണുവെട്ടിച്ച് കടന്നുകളയുകയും ചെയ്യുമായിരുന്നു. അവൾ പ്രഖ്യാപിക്കുന്ന മടി ഉമ്മൂമ അംഗീകരിക്കുന്ന ദിവസം അവൾക്ക് വലിയ ഇഷ്ടമായിരുന്നു. ആ ദിവസങ്ങൾ നമസ്കരിക്കുന്നവർക്ക് അരികിലിരുന്നു അവൾ ആ കാഴ്ച ആസ്വദിക്കുമായിരുന്നു. 

നമസ്കാരത്തിന് ഇടയ്ക്ക് കിട്ടുന്ന രണ്ടോ മൂന്നോ മിനിറ്റിൽ ആ പെണ്ണുങ്ങൾ പരസ്പരം പങ്കുവച്ചിരുന്ന സ്നേഹം. അതിനിടയ്ക്ക് പരദൂഷണവും മറ്റും കടന്നുവരാതിരിക്കാനുള്ള അവരുടെ ശ്രദ്ധ. നമസ്കാരശേഷം ഉമ്മൂമ കരഞ്ഞു പ്രാർഥിക്കും. കൂടെ ഈ പെണ്ണുങ്ങളൊക്കെ കരയും. എന്തിനാണ് പ്രാർഥിക്കുമ്പോൾ അവരിങ്ങനെ കരയുന്നതെന്നും അവൾ പലപ്പോഴും അദ്ഭുതപ്പെട്ടിട്ടുണ്ട്. ഒരിക്കൽ തറാവീഹ് നമസ്കരിച്ചിരിക്കുന്ന സമയത്ത് അവളത് ഉമ്മൂമയോട് ചോദിക്കുകയും ചെയ്തു. പാപമോചനത്തിന് വേണ്ടി പ്രാർഥിക്കുന്നതു കൊണ്ടാണ് കണ്ണുനിറയുന്നതെന്നു ഉമ്മൂമ പറഞ്ഞു

അതിനവർ ഇത്ര വലിയ എന്തു പാപമാണ് ചെയ്തതെന്നായിരുന്നു അവളുടെ സംശയം. മനുഷ്യനല്ലേ, തെറ്റ് ചെയ്യാത്തവരുണ്ടാകുമോ എന്ന് ഉമ്മൂമ. അത്രത്തോളം വ്യക്തമായില്ലെന്ന് അവളുടെ മുഖം പറഞ്ഞതു കൊണ്ട് ഉമ്മൂമ പറഞ്ഞു: നമ്മൾ മനുഷ്യർ ചിലപ്പോൾ കള്ളം പറയുകയോ ആരെയെങ്കിലുമൊക്കെ ഉപദ്രവിക്കുകയോ ഒക്കെ ചെയ്യില്ലേ? 

സ്വാഭാവികമാണത്. അങ്ങനെയുണ്ടാവാതിരിക്കാൻ നമ്മൾ പരമാവധി ശ്രദ്ധിക്കണം. എത്ര ശ്രദ്ധിച്ചാലും എന്തെങ്കിലും തെറ്റ് നമ്മൾ ചെയ്തു പോകും. അതിന് പശ്ചാത്തപിക്കുന്നതു കൊണ്ടാണ് കണ്ണുനിറയുന്നത്. പശ്ചാത്തപിക്കുന്നവന്റെ പ്രാർഥന തീർച്ചയായും പടച്ചവൻ കേൾക്കും. പ്രത്യേകിച്ച് ഈ നോമ്പുകാലത്ത്. 

പീന്നീടങ്ങോട്ട് അയൽക്കാരന്റെ മാവിൽ കല്ലെറിഞ്ഞതിനും കൂട്ടുകാരിയെ നുള്ളിയതിനുമെല്ലാം അവളും പശ്ചാത്തപിച്ചു.പക്ഷേ കണ്ണിൽനിന്ന് ഒരു തുള്ളി വെള്ളം പോലും വന്നില്ല. അതേക്കുറിച്ചു പറഞ്ഞപ്പോൾ വീട്ടിൽ നിസ്കരിക്കാനെത്തിയ സ്ത്രീകളിൽ ഒരാൾ പറഞ്ഞു, നല്ല മനുഷ്യർക്കാണ് പ്രാർഥിക്കുമ്പോൾ കണ്ണുനിറയുന്നതെന്ന്. എത്ര ശ്രമിച്ചിട്ടും അവളുടെ കണ്ണു നിറഞ്ഞതേയില്ല. നല്ല മനുഷ്യനെന്നു വരുത്താൻ വേണ്ടി അവൾ കണ്ണിൽ കയ്യിട്ടു കരഞ്ഞു. അതു കണ്ട ദിവസം ഉമ്മൂമ അവളെ കാര്യമായി കളിയാക്കുകയും ചെയ്തു.

മണിക്കൂറുകൾ നീണ്ട തറാവീഹ് കഴിയുമ്പോഴേക്ക് ആ സ്ത്രീകൾക്കെല്ലാം ചെറിയ വിശപ്പ് തുടങ്ങിയിട്ടുണ്ടാകും. വീട്ടിലെ അടുക്കളയിൽ ചിലപ്പോൾ അവർക്കു വേണ്ടി അപ്പങ്ങളൊരുങ്ങും..അല്ലെങ്കിൽ നോമ്പു തുറക്കുമ്പോഴേ അവർക്കുള്ളതു മാറ്റിവച്ചു കാണും. പിന്നീടവരെല്ലാം എന്തെങ്കിലും കൊറിച്ചു കൊണ്ട് എന്തൊക്കെയോ വിശേഷം പറയും. പിന്നെ അവരവരുടെ വീടുകളിലേക്ക് മടങ്ങും. മൂപ്പതു നോമ്പു പൂർത്തിയാകും വരെയും അവളുടെ വീട്ടിൽ ഇങ്ങനെ ഒരു കാഴ്ച പതിവായിരുന്നു. അക്കാരണം കൊണ്ടാകാം നോമ്പ് കൂട്ടായ്മയുടേതു കൂടിയാണെന്നു അവൾക്ക് തോന്നുന്നത്. 

English Summary: Nombukadha-11

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com