ADVERTISEMENT

തിരുവനന്തപുരം ∙ സംരക്ഷിത വനപ്രദേ‍ശങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ‍ വീതി‍യിലെങ്കിലും പരിസ്ഥിതി ലോല മേഖല (ഇഎസ്‌സെഡ് / ബഫർ സോൺ) വേണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ 2 ദിവസത്തിനകം ഭേദഗതി ഹർജി നൽകാൻ സർക്കാർ തീരുമാനിച്ചു. 23 വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റുമുള്ള ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ, സർക്കാർ / അർധ സർക്കാർ / പൊതുസ്ഥാപനങ്ങൾ എന്നിവയെ ബഫർ സോൺ പരിധിയിൽനിന്ന് ഒഴിവാക്കാൻ വനംവകുപ്പ് ഇതുവരെ സ്വീകരിച്ച നടപടികൾക്കു മന്ത്രിസഭായോഗം അംഗീകാരം നൽകി. പരിസ്ഥിതി ലോല മേഖല സംബന്ധിച്ച അന്തിമ വിജ്ഞാപനം ഇത്തരത്തിലാക്കാൻ വനം വകുപ്പ് കേന്ദ്ര സർക്കാരിനു സമർപ്പിച്ച നിർദേശങ്ങളും മന്ത്രിസഭ അംഗീകരിച്ചു.

എന്നാൽ, സംരക്ഷിത വനപ്രദേ‍ശങ്ങൾക്കു ചുറ്റുമുള്ള ഒരു കിലോമീറ്റർ ബഫർ സോണായി പ്രഖ്യാപിക്കാൻ 2019 ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെടുത്ത മന്ത്രിസഭാ യോഗ തീരുമാനം റദ്ദാക്കിയിട്ടില്ല. ഇന്നലത്തെ തീരുമാനത്തോടെ പഴയത് അപ്രസക്തമായെന്നാണു വനം വകുപ്പിന്റെ വാദം. പുതിയ ഉത്തരവ് ഉടൻ ഇറക്കുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. എന്നാൽ, മന്ത്രിസഭാ തീരുമാനം സർക്കാർ തന്നെ റദ്ദാക്കേണ്ടതാണ് എന്നിരിക്കെ, അപ്രസക്തമാകുമെന്ന വാദം എങ്ങനെ ശരിയാകുമെന്ന ചോദ്യം ഉയരുന്നുണ്ട്. അന്നത്തെ ഉത്തരവ് വിവാദം ഭയന്നാണ് സർക്കാർ രഹസ്യമാക്കിവച്ചതെന്ന് ആരോപണമുണ്ട്.

ഒരു കിലോമീറ്റർ ബഫർ സോൺ വേണമെന്നു കഴിഞ്ഞമാസം സുപ്രീം കോടതി ഉത്തരവിട്ടതോടെ കർഷകർക്കിടയിലും മറ്റും ഇതുസംബന്ധിച്ച ആശങ്കകൾ വ്യാപക ചർച്ചയായി. ജനവികാരം കണക്കിലെടുത്ത് ഭേദഗതി ഹർജിക്കു സർക്കാർ തയാറെടുക്കുന്നതിനിടെയാണ് 2019 ലെ സ്വന്തം ഉത്തരവു തിരിഞ്ഞുകൊ‍ത്തു‍മോയെന്ന് ആശങ്ക ഉയർന്നത്. ഇതു റദ്ദാക്കുമെന്നു മന്ത്രി ശശീന്ദ്രൻ നിയമസഭയിൽ ഉറപ്പുനൽകിയതുമാണ്. 

അന്നത്തെ തീരുമാനമിങ്ങനെ

2019 ഒക്ടോബർ 23 ലെ മന്ത്രിസഭായോഗ തീരുമാനം: ‘‘...സംരക്ഷിത വനമേഖലക‍ളോടും ദേശീയ ഉദ്യാനങ്ങ‍ളോടും ചേർന്നുകിടക്കുന്ന മനുഷ്യവാസ കേന്ദ്രങ്ങൾ ഉൾപ്പെടെ സംരക്ഷിത പ്രദേശങ്ങൾക്കു ചുറ്റും ഒരു കിലോമീറ്റർ വരെ പരിസ്ഥിതി ദുർബല മേഖലയായി നിശ്ചയിച്ചു കരടു വിജ്ഞാപന നിർദേശങ്ങളിൽ മാറ്റം വരുത്താൻ മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി.’’

English Summary: Kerala Govt to correct in buffer zone stand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com