ADVERTISEMENT

തിരുവനന്തപുരം ∙ റേഷൻ കടകളിലൂടെ നിർബന്ധമായും പോഷകസമ്പുഷ്ട അരി നൽകുന്നതിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ആരോഗ്യ വകുപ്പ് പഠനം നടത്തും. ഏപ്രിൽ മുതൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പോഷകസമ്പുഷ്ട അരി (ഫോർട്ടിഫൈഡ് റൈസ്) നൽകണമെന്നു കേന്ദ്ര സർക്കാർ നിർദേശിച്ച സാഹചര്യത്തിൽ ജനങ്ങളിൽ ഉണ്ടാകാവുന്ന ആശങ്ക അകറ്റാനാണ് പഠനം. ഇക്കാര്യം അഭ്യർഥിച്ച് ആരോഗ്യ വകുപ്പിനു ഭക്ഷ്യപൊതുവിതരണ വകുപ്പ് കത്തു നൽകി.

കേരളത്തിലെ കർഷകരിൽനിന്നു സപ്ലൈകോ വഴി സംഭരിച്ചു റേഷൻ കടകളിൽ വിതരണത്തിന് എത്തുന്ന മട്ട അരി പോഷകസമ്പുഷ്ടമാണെന്നു വ്യക്തമാക്കുന്ന ലാബ് പരിശോധനാ റിപ്പോർട്ടുകൾ സഹിതം കേന്ദ്രത്തിനു കൈമാറിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല. വയനാട് ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ പോഷകസമ്പുഷ്ട അരി നൽകാൻ തുടങ്ങിയപ്പോൾ ജനപ്രതിനിധികൾ എതിർത്തിരുന്നു. തുടർന്നു ജില്ലയിലെ എംഎൽഎമാരുമായും മന്ത്രി ജി.ആർ.അനിൽ ചർച്ച നടത്തി. സിക്കിൾ സെൽ അനീമിയ (അരിവാൾ രോഗം), തലാസീമിയ രോഗങ്ങൾ ഉള്ളവർക്ക് രക്തത്തിൽ ഇരുമ്പിന്റെ അളവ് കൂടുതലായതിനാൽ പോഷകസമ്പുഷ്ട അരി വഴി ഇരുമ്പിന്റെ ആധിക്യം ഉണ്ടാകുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന വിമർശനങ്ങളാണു യോഗം വിളിക്കാൻ കാരണം. 

അതേസമയം, നിലവിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി, സംയോജിത ശിശുവികസന പദ്ധതി എന്നിവയ്ക്ക് പോഷകസമ്പുഷ്ട അരിയാണു സംസ്ഥാനത്തു വിതരണം ചെയ്യുന്നത്. ഈ അരി വിതരണം ചെയ്തില്ലെങ്കിൽ കേന്ദ്രത്തിൽനിന്നു സബ്സിഡി ഇനത്തിൽ അരി ലഭിക്കില്ലെന്ന വ്യവസ്ഥ കേരളത്തെ ആശങ്കയിലാക്കുന്നുണ്ട്. കൂടുതൽ ആവശ്യമുള്ള പുഴുക്കലരി കുറച്ച് പകരം പച്ചരി കഴിഞ്ഞ മാസങ്ങളിലായി കേന്ദ്രം നൽകുന്നത് സമ്മർദതന്ത്രത്തിന്റെ ഭാഗമാണോ എന്നും സംശയിക്കുന്നു.

മില്ലുകളിലും വേണം സൗകര്യം

പോഷകസമ്പുഷ്ട അരി റേഷൻ കടകളിലൂടെ വിതരണം ചെയ്തു തുടങ്ങുമ്പോൾ, കേരളത്തിൽ നെല്ലു സംഭരിച്ച് അരിയാക്കി മാറ്റുന്ന മില്ലുകളിലും ഇതിനു സൗകര്യങ്ങൾ ഒരുക്കേണ്ടി വരും. കാരണം പ്രതിവർഷം ഇങ്ങനെ കിട്ടുന്ന ഏകദേശം 5 ലക്ഷം ടൺ അരിയും കേന്ദ്ര പൂളിൽ ഉൾപ്പെടുത്തി റേഷൻ കടകളിലേക്കു വിതരണം ചെയ്യുകയാണ്. ഇരുമ്പ്, ഫോളിക് ആസിഡ്, വൈറ്റമിൻ ബി12 എന്നിവ ചേർത്ത് അരിമണി രൂപത്തിലാക്കി 1:100 അനുപാതത്തിൽ സാധാരണ അരിയിൽ ചേർക്കുന്നതാണ് പോഷകസമ്പുഷ്ട അരി. ഇതു കൂടാതെ റേഷൻ നൽകാൻ കേന്ദ്രത്തിൽനിന്നു നേരിട്ട് പ്രതിവർഷം ഏകദേശം 9 ലക്ഷം ടൺ അരി ലഭിക്കുന്നു.

English Summary: Health department to study about fortified rice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com