ADVERTISEMENT

തിരുവനന്തപുരം∙ 2020-21 ൽ ആഭ്യന്തര വരുമാനത്തിന്റെ 38.51 ശതമാനമായിരുന്ന കടം 2021-22 ൽ 37.01 ശതമാനമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2022-23 ലെ പുതുക്കിയ കണക്കുകൾ പ്രകാരം ഇത് 36.38 ശതമാനമാണ്. 2022-23 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 36.05 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ കടം 38.51 ശതമാനമായത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കു ലഭിച്ച അധിക വായ്പാ പരിധിയുടെ വിനിയോഗമാണ് കാരണം. 2021-22 ൽ മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് കടം വളർന്നത് 13.04 ശതമാനമാണ്. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം കടത്തിന്റെ വളർച്ച 10.33 ശതമാനമായി. 2023-24 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ഇത് 10.21 ശതമാനമാണ്.

ഈ സർക്കാർ വന്ന ശേഷം തനതു നികുതി വരുമാനത്തിന്റെ വാർഷിക വളർച്ചാ നിരക്ക് 20 ശതമാനത്തിൽ കൂടുതലാണ്. 2021-22 ൽ 22.41 ശതമാനമാണ് വർധന. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ജിഎസ്ടി വരുമാനത്തിലെ വളർച്ച 25.11 ശതമാനമാണ്. നികുതിപിരിവ് നടക്കുന്നില്ലെന്നും കെടുകാര്യസ്ഥതയാണെന്നുമുള്ള പ്രചാരണം അസംബന്ധമാണ്.

കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിനെ അവസാന തീരുമാനമായി കണക്കാക്കേണ്ടതില്ല. കണക്കു നോക്കുമ്പോഴുള്ള പ്രശ്നങ്ങൾ എല്ലാ കാലത്തും ഉന്നയിക്കാറുണ്ട്. നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധന നടത്തിയാണ് അന്തിമ തീരുമാനമെടുക്കുക.

മന്ത്രിമാർ ധൂർത്ത് നടത്തുന്നുവെന്ന പ്രചാരണം സർക്കാരിനെ താറടിക്കാനാണ്. 2023-24 ലെ ബജറ്റ് കണക്ക് പ്രകാരം കേരളത്തിന്റെ റവന്യു ചെലവിന്റെ എസ്റ്റിമേറ്റ് 1.59 ലക്ഷം കോടിയാണ്. മന്ത്രിസഭാംഗങ്ങൾക്കും മറ്റുമുള്ള റവന്യു ചെലവ് ഇതിന്റെ 0.0087 ശതമാനമാണ്. കേന്ദ്ര സമീപനത്തിന്റെ ഫലമാണ് കേരളത്തിനു വന്നിട്ടുള്ള നികുതി വിഹിതത്തിലെ കുറവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

English Summary: Debt decreased: Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com