ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് കാലത്തെ കോടികളുടെ അഴിമതി ആരോപണത്തിന്മേലുള്ള അന്വേഷണങ്ങൾ അവസാന ഘട്ടത്തിലെത്തിയപ്പോൾ കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ രണ്ടു സംഭരണശാലകൾ കത്തി കോടികളുടെ നഷ്ടം സംഭവിച്ചതിൽ ദുരൂഹതയേറുന്നു. കേസിലെ നിർണായക തെളിവുകളായ മെഡിക്കൽ ഉപകരണങ്ങളും ഉൽപന്നങ്ങളും കത്തി നശിച്ചതിന്റെ കൂട്ടത്തിലുണ്ടെന്ന സംശയത്തിലാണ് അധികൃതരും. കോവിഡ് കാലത്തെ മരുന്നു വാങ്ങലുമായി ബന്ധപ്പെട്ട ആറായിരത്തോളം കംപ്യൂട്ടർ ഫയലുകൾ മുൻപു കെഎംഎസ്‌സിഎൽ അധികൃതർ തന്നെ നശിപ്പിച്ചു കളഞ്ഞതിന്റെ പശ്ചാത്തലത്തിൽ, തീപിടിത്തത്തിൽ അട്ടിമറി സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും ആരോഗ്യ വകുപ്പിലെ ഒരു വിഭാഗം ജീവനക്കാർ കരുതുന്നു.

കൊല്ലം, തിരുവനന്തപുരം ഗോഡൗണുകളിൽ ഉണ്ടായ അഗ്നിബാധയിൽ കോടികൾ നഷ്ടമാകുകയും ഒരു അഗ്നിശമന സേനാംഗം മരിക്കുകയും ചെയ്തിട്ടും സംഭവത്തിലെ ദുരൂഹത നീക്കാൻ സർക്കാർ തയാറാകുന്നുമില്ല. 

ഗോഡൗണുകളിൽ സുരക്ഷാ ഓഡിറ്റ് നടത്തുമെന്നു മാത്രം പറഞ്ഞ് ആരോഗ്യ വകുപ്പ് സംഭവത്തിൽനിന്നു തലയൂരി. കൊല്ലത്തു 10 കോടി രൂപയുടെയും തിരുവനന്തപുരത്ത് 1.22 കോടി രൂപയുടെയും നഷ്ടമാണ് ഉണ്ടായത്. എന്നിട്ടും അന്വേഷണം ലോക്കൽ പൊലീസിൽ ഒതുക്കിയതല്ലാതെ, ഉന്നതതല പരിശോധന പോലും നടത്താൻ സർക്കാർ തയാറാകുന്നില്ല.

ദുരൂഹത ഇതൊക്കെ

∙ കഴിഞ്ഞവർഷം കെഎംഎസ്‌സിഎല്ലിൽ ആവശ്യമായ മരുന്നുകളെല്ലാം വാങ്ങിയശേഷം പേവിഷ വാക്സീൻ ഉൾപ്പെടെ 2.5 കോടി രൂപയുടെ മരുന്ന് അധികമായി വാങ്ങിയിരുന്നു. ആരോഗ്യ വകുപ്പിൽ രാഷ്ട്രീയ നിയമനം ലഭിച്ചയാളാണ് ഈ കച്ചവടത്തിനു നിർദേശം നൽകിയത്.  വിമർശനം ഉയർന്നപ്പോൾ മുഴുവൻ മരുന്നും കൊല്ലം ഉളിയക്കോവിലിലെ ഗോഡൗണിലേക്കു മാറ്റി. കത്തിയതിൽ ഇതും ഉൾപ്പെടുന്നു.

∙ ഇതേ ഗോഡൗണിലുണ്ടായിരുന്ന, കോവിഡ് കാലത്ത് അമിത വിലയ്ക്കു വാങ്ങിയ ഗ്ലൗസുകളും പിപിഇ കിറ്റുകളും കത്തിയതിൽ ഉൾപ്പെടുന്നു. മുൻ മന്ത്രി കെ.കെ.ശൈലജ ഉൾപ്പെടെയുള്ളവർ പ്രതിസ്ഥാനത്തുള്ള  ലോകായുക്ത  കേസിൽ ജൂൺ 15നു വാദം ആരംഭിക്കാനിരിക്കെയാണു തെളിവുകൾ കത്തിയത്.

∙ കൊല്ലത്തു മിന്നൽ കാരണമാണ് അഗ്നിബാധ ഉണ്ടായതെന്ന് ആദ്യം കെഎംഎസ്‌സിഎൽ ഉൾപ്പെടെ പ്രചരിപ്പിച്ചു. അതിനു സാധ്യതയില്ലെന്ന് അഗ്നിശമന സേന കണ്ടെത്തിയതോടെ ബ്ലീച്ചിങ് പൗഡറാണ്  കാരണമെന്ന നിഗമനത്തിലെത്തി. കോവിഡ് കാലത്തിനു മുൻപു ഗുണനിലവാരം ഇല്ലാതെ ഉപേക്ഷിച്ച കോട്ടണിൽ  (പഞ്ഞി)  പിടിച്ച തീയാണ് ബ്ലീച്ചിങ് പൗഡറിലേക്കു പടർന്നതെന്നു സംശയമുണ്ട്. എന്നാൽ,  കാരണം എന്താണെന്നു കണ്ടെത്താൻ പരിശോധനയില്ല.

∙ തിരുവനന്തപുരം മേനംകുളം ഗോഡൗണിൽ, ആശുപത്രികളിലേക്ക് ആവശ്യമായ രാസപദാർഥങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് അഗ്നിബാധയെന്ന് കെഎംഎസ്‌സിഎൽ ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞു. നാടു നടുങ്ങുന്ന സ്ഫോടനം ഉണ്ടായെന്നു മൊഴികളുണ്ട്. ബ്ലീച്ചിങ് പൗഡർ പുകഞ്ഞാൽ സ്ഫോടനം ഉണ്ടാകുമോ എന്നു സംശയമുണ്ട്, അന്വേഷണമില്ല. 

∙ രാസപദാർഥങ്ങൾ മാത്രം സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ഈ ഗോഡൗണിൽ ഉപയോഗശൂന്യമായ മരുന്നുകൾ വന്നതെങ്ങനെ എന്ന ചോദ്യത്തിനും ഉത്തരമില്ല. കെഎംഎസ്‌സിഎൽ ജനറൽ മാനേജരുടെ നിർദേശപ്രകാരമാണു  2014 മുതൽ കാലാവധി കഴിഞ്ഞ ഗുളികകളും മരുന്നുകളും വൻതോതിൽ ഇവിടെ സൂക്ഷിച്ചതെന്നു സംശയമുണ്ട്. 

∙ കോവിഡ് കാലത്ത് ബ്ലീച്ചിങ് പൗഡറിന്റെ ഗുണമേന്മ മുതൽ എല്ലാ നിബന്ധനകളിലും മാറ്റം വരുത്തിയതിനു പിന്നിൽ ക്രമക്കേടെന്ന് ആരോപണം നിലനിൽക്കെയാണ് തിരുവനന്തപുരത്തെ ഗോഡൗണിൽ‌ കൂട്ടിയിട്ടിരുന്ന അക്കാലത്തെ ബ്ലീച്ചിങ് പൗഡറിനു തീപിടിച്ചതായി പറയുന്നത്.

English Summary: Evidences destroyed in Kerala Medical Services Corporation fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com