ADVERTISEMENT

തിരുവനന്തപുരം ∙ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി നിയമിക്കാൻ തീരുമാനിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും ഫയൽ ഗവർണർക്ക് അയയ്ക്കാത്തതു സർക്കാർ ഇക്കാര്യം പുനഃപരിശോധിക്കാനുള്ള സൂചനയായി വിലയിരുത്തപ്പെടുന്നു. ഫയൽ സമർപ്പിച്ചാലും തീരുമാനത്തിനു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകില്ലെന്നതിനാലാണു പിൻവാങ്ങൽ നീക്കം.

ഓഗസ്റ്റ് ആദ്യമാണു സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. എന്നാൽ നിയമനം അംഗീകരിക്കില്ലെന്ന സൂചന ഗവർണർ സർക്കാരിന്റെ പ്രതിനിധികൾക്കു നൽകി. ഫയലിൽ ഒപ്പിടാതെ നീട്ടിക്കൊണ്ടു പോകാനോ സർക്കാരിനോട് വിശദീകരണം തേടാനോ ഗവർണർക്കു കഴിയും. കൊൽക്കത്തയിൽ ആയിരുന്ന ഗവർണർ ഇന്നലെ രാത്രി കൊച്ചിയിൽ എത്തി. നാളെയാണു തിരുവനന്തപുരത്ത് എത്തുക.  അനുകൂല തീരുമാനം സർക്കാർ പ്രതീക്ഷിക്കുന്നില്ല. ജസ്റ്റിസ് പി.ആർ.രാമചന്ദ്ര മേനോൻ ഉൾപ്പെടെയുള്ളവരെ ഈ സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്. 

മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും അടങ്ങുന്ന സമിതിയാണ് മനുഷ്യാവകാശ കമ്മിഷൻ ചെയർമാനെ തിരഞ്ഞെടുക്കുന്നത് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ മണികുമാറിന്റെ കാര്യത്തിൽ എതിർപ്പു രേഖപ്പെടുത്തിയിരുന്നു.സതീശന്റെ വിയോജനക്കുറിപ്പ് സഹിതമേ ഫയൽ ഗവർണറുടെ അംഗീകാരത്തിന് സർക്കാരിന് അയയ്ക്കാനാവൂ. നിഷ്പക്ഷവും നീതിയുക്തവുമായി മണികുമാർ പ്രവർത്തിക്കാൻ സാധ്യതയില്ല എന്നാണു പ്രതിപക്ഷനേതാവിന്റെ കുറിപ്പിൽ പറയുന്നത്. മണികുമാറിനു മലയാളം അറിയില്ല എന്നതു പോരായ്മ ആയി ഗവർണറും വിലയിരുത്തുന്നു. മണികുമാർ ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോൾ തന്നെ മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനാക്കാൻ സർക്കാർ പരിഗണിക്കുന്നു എന്നു വാർത്ത വന്നതിലും ഗവർണർക്ക്് അതൃപ്തിയുണ്ട്. വിരമിക്കുന്നതിനു തൊട്ടു മുൻപു കോവളത്തെ സ്വകാര്യ ഹോട്ടലിൽ അദ്ദേഹത്തിന് മുഖ്യമന്ത്രി യാത്രയയപ്പ് നൽകിയിരുന്നു. ഇങ്ങനെയൊരു കീഴ്‌വഴക്കം ഇല്ല.

English Summary: Human Rights Commission: Government moves to withdraw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com