ADVERTISEMENT

തിരുവനന്തപുരം ∙ കേരള സാങ്കേതിക സർവകലാശാല സിൻഡിക്കറ്റിലെ ചില അംഗങ്ങൾ ചട്ട വിരുദ്ധമായി യാത്രപ്പടി ഉൾപ്പെടെ കൈപ്പറ്റുന്നെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി (എസ്‌യുസിസി) ആരോപിച്ചു. തൃശൂരിൽനിന്നു സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്തതായി രേഖപ്പെടുത്തി 12 ലക്ഷത്തിലധികം രൂപ സിൻഡിക്കറ്റ് അംഗവും മുൻ എംപിയുമായ പി.കെ.ബിജു കൈപ്പറ്റിയെന്നും  അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്കു പരാതി നൽകിയെന്നും എസ്‌യുസിസി ചെയർമാൻ ആർ.എസ്.ശശികുമാർ, സെക്രട്ടറി എം.ഷാജർഖാൻ എന്നിവർ അറിയിച്ചു. സിൻഡിക്കറ്റ് അംഗങ്ങൾ അനധികൃത ടിഎ, സിറ്റിങ് ഫീ, ഓണറേറിയം ഇനത്തിൽ  കൈപ്പറ്റുന്ന ലക്ഷക്കണക്കിനു രൂപയുടെ തട്ടിപ്പു തടയണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും നിവേദനം സമർപ്പിച്ചിട്ടുണ്ട്.

പി.കെ.ബിജുവിനെ നാമനിർദേശം ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവിലും സർവകലാശാല വെബ്സൈറ്റിലും നിയമസഭയിൽ നൽകിയ മറുപടിയിലും കോട്ടയം ജില്ലയിലെ മേൽവിലാസമാണു നൽകിയിട്ടുള്ളത്. തിരുവനന്തപുരത്തു കുടുംബസമേതം താമസിക്കുന്ന അദ്ദേഹം എല്ലാ യോഗങ്ങൾക്കും തൃശൂരിൽനിന്നു തിരുവനന്തപുരം വരെയുള്ള യാത്രപ്പടിയാണ് കൈപ്പറ്റുന്നതെന്നും എസ്‌യുസിസി ആരോപിച്ചു.  

2014ൽ പ്രവർത്തനം ആരംഭിച്ച സർവകലാശാലയുടെ സിൻഡിക്കറ്റിൽ 2021 മുതൽ 6 പേരെ കൂടി അധികമായി നാമനിർദേശം ചെയ്യുകയായിരുന്നു. ഇവരാണ് ഏറ്റവും കൂടുതൽ തുക യാത്രപ്പടി, സിറ്റിങ് ഫീസ് ഇനത്തിൽ കൈപ്പറ്റിയതെന്ന് നിയമസഭയിൽ അൻവർ സാദത്ത് എംഎൽഎയുടെ ചോദ്യത്തിനു മന്ത്രി ആർ.ബിന്ദു നൽകിയ ഉത്തരത്തിൽ വ്യക്തമാണ്. ഇവരെ സിൻഡിക്കറ്റ് അംഗങ്ങളാക്കിയ  നിയമഭേദഗതിയിൽ ഗവർണർ ഇതുവരെ ഒപ്പുവച്ചിട്ടില്ലെന്ന് എസ്‌യുസിസി ഭാരവാഹികൾ പറഞ്ഞു. കോളജ് പരിശോധനയ്ക്കു ചുമതലപ്പെടുത്തുന്ന കേരള, കാലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റ് അംഗങ്ങൾ 750 രൂപ ഇൻസ്പെക്‌ഷൻ ഫീ ആയി കൈപ്പറ്റുമ്പോൾ സാങ്കേതിക സർവകലാശാലയിൽ ഇത് 5000 രൂപയാണ്.

English Summary:

Complaint that Members taking over benefit illegally in Kerala Technical University Syndicate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com