ADVERTISEMENT

കൊച്ചി ∙ സിറോ മലബാർ സഭയിൽ കുർബാനത്തർക്കത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും 2021 ഓഗസ്റ്റിൽ കുർബാന അർപ്പണം ഏകീകരിക്കാൻ സിനഡ് തീരുമാനിച്ചതോടെയാണ് അതു സംഘർഷാത്മകമായത്. മേജർ ആർച്ച് ബിഷപ്പിന്റെയും അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററുടെയും സ്ഥാനത്യാഗത്തിന് കുർബാനത്തർക്കം വഴിയൊരുക്കിയെന്നു കരുതുന്നവരേറെയാണ്. 

എറണാകുളം – അങ്കമാലി അതിരൂപത ഒഴികെ സഭയിലെ എല്ലാ രൂപതകളിലും കുർബാന ഏകീകരണം നടപ്പായി. എന്നാൽ, 6.5 ലക്ഷം വിശ്വാസികളും 220 ഇടവകകളും 115 കുരിശുപള്ളികളുമുള്ള സഭയിലെ ഏറ്റവും വലിയ രൂപതയിലെ നല്ലൊരു പങ്ക് വൈദികരും വിശ്വാസികളും സിനഡ് തീരുമാനത്തിനെതിരുനിന്നു.  അൾത്താര അഭിമുഖ കുർബാനയിലും ജനാഭിമുഖ കുർബാനയിലും ഒരേ പ്രാർഥനകളാണുള്ളത്. സിനഡ് നിർദേശിച്ച അൾത്താര അഭിമുഖ കുർബാന ഇപ്രകാരമാണ്. ബൈബിൾ വായന വരെ ജനാഭിമുഖമായും അതിനു ശേഷം കുർബാന സ്വീകരണം വരെ അൾത്താരയിലേക്കു തിരിഞ്ഞും ശേഷം ജനങ്ങൾക്കു നേരെ തിരിഞ്ഞും. ജനാഭിമുഖ കുർബാനയാകട്ടെ, ഏതാണ്ടു മുഴുവൻ സമയവും ജനങ്ങളിലേക്കു തിരിഞ്ഞുനിന്ന്. 

രണ്ടാം വത്തിക്കാൻ കൗൺസിൽവരെ ലത്തീൻ സഭയിൽ ഉൾപ്പെടെ കത്തോലിക്കാ സഭയിലാകെ അൾത്താരയിലേക്കു തിരിഞ്ഞായിരുന്നു കുർബാന. രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം കുർബാന ജനാഭിമുഖമാക്കിയെങ്കിലും പൗരസ്ത്യ സഭകൾ അൾത്താര അഭിമുഖ കുർബാന തുടർന്നു. പൗരസ്ത്യ പാരമ്പര്യവും വത്തിക്കാൻ കൗൺസിലിന്റെ തീരുമാനവും എന്ന നിലയിൽ സിറോ മലബാർ സഭയിലും ഇതിന്റെ തർക്കം തുടർന്നു. 

തർക്കം പരിഹരിക്കാൻ മാർ വർക്കി വിതയത്തിലിന്റെ നേതൃത്വത്തിൽ 2000 ൽ പകുതി അൾത്താരയിലേക്കു തിരിഞ്ഞും ബാക്കി ജനാഭിമുഖമായും എന്ന നിലയിൽ കുർബാനയർപ്പണ രീതി സിനഡ് തീരുമാനിച്ചെങ്കിലും ബഹുഭൂരിപക്ഷം രൂപതകളിലും നടപ്പായില്ല. ഇതേത്തുടർന്നാണു 2021 ൽ ഏകീകൃത കുർബാനയർപ്പണ രീതി സിനഡ് അംഗീകരിച്ചത്. സഭയെ പ്രതിസന്ധിയിലേക്കെത്തിച്ച തർക്കം സംഘർഷത്തിലായതിനെത്തുടർന്ന് അടച്ചുപൂട്ടിയ സെന്റ് മേരീസ് കത്തീഡ്രൽ ഇപ്പോഴും അടഞ്ഞു തന്നെ കിടക്കുകയുമാണ്.

English Summary:

Unity, the mission before the church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com