ADVERTISEMENT

തിരുവനന്തപുരം ∙ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കുകാരനായി തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നാടകം പഠിക്കാൻ ചേർന്ന പ്രശാന്ത് നാരായണൻ കോഴ്സ് പൂർത്തിയാക്കാനാകാതെ പുറത്താകുകയായിരുന്നു. പ്രധാന അധ്യാപകരിൽ ഒരാളെഴുതിയ പുരാണനാടകത്തിന്റെ പ്രമേയത്തിലെ യുക്തിരാഹിത്യത്തെ വിമർശിച്ചതിൽ ആരംഭിച്ച അസ്വാരസ്യവും പഠനത്തിനൊപ്പം തന്നെ പുറംവേദികളിൽ നാടകക്കാരനെന്നു പേരെടുത്തതുമൂലം ഒരു വിഭാഗത്തിനുണ്ടായ അസഹിഷ്ണുതയുമായിരുന്നു ആ പുകച്ചു പുറത്തുചാടിക്കലിനു പിന്നിലെന്നു പ്രശാന്ത് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.

2003 ൽ ‘ഛായമുഖി’യിലൂടെ മികച്ച നാടകകൃത്തിനുള്ള സംഗീത നാടക അക്കാദമി പുരസ്കാരം ഏറ്റുവാങ്ങി പ്രശാന്ത് ആദ്യം പോയതും സ്കൂൾ ഓഫ് ഡ്രാമയിലേക്കായിരുന്നു. ഒരിക്കൽ ഇറക്കിവിട്ട അതേ സ്ഥാപനം പൂർവവിദ്യാർഥിക്കു സ്വീകരണമൊരുക്കി. പഴയ ദുരനുഭവങ്ങൾ അതേ അധ്യാപകനടക്കമുള്ളവർക്കു മുന്നിൽ തുറന്നടിച്ച് മധുരപ്രതികാരം വീട്ടിയ പ്രശാന്ത് അവിടെ പഠിപ്പിക്കണമെന്ന ആഗ്രഹവും പങ്കുവച്ചാണു വേദി വിട്ടത്. അതും സഫലമായി. നാടകത്തിനായി സമർപ്പിച്ച നാടകീയമായ ആ ജീവിതത്തിനാണ് ഇന്നലെ 51–ാം വയസ്സിൽ അകാലത്തിൽ തിരശീല വീണത്.

കഥകളി സാഹിത്യകാരനായ അച്ഛന്റെ സ്വാധീനമായിരുന്നു പ്രശാന്തിൽ ചെറുപ്പത്തിലേ അരങ്ങിന്റെ ലഹരി നിറച്ചത്. അച്ഛന്റെ രണ്ടാം ചരമവാർഷികത്തിനു കളിക്കാനാണ് 17–ാം വയസ്സിൽ ‘ഭാരതാന്തം’ എന്ന ആട്ടക്കഥ എഴുതിയത്. അച്ഛനെ നഷ്ടപ്പെട്ടതിന്റെ വേദന ഏറ്റവും അനുഭവിച്ച അശ്വത്ഥാമാവിനെ കേന്ദ്രകഥാപാത്രമാക്കിയായിരുന്നു അത്. സ്കൂൾ പഠന കാലത്തു തന്നെ നാടകങ്ങൾ എഴുതാനും അഭിനയിക്കാനും തുടങ്ങിയിരുന്നെങ്കിലും നാടകക്കാരൻ എന്ന നിലയിൽ പെരുമ നൽകിയത് മോഹൻലാൽ ഭീമനായും മുകേഷ് കീചകനായും അരങ്ങിലെത്തിയ ‘ഛായാമുഖി’യാണ്. ആ നാടകത്തിന്റെ തൃശൂരിലെ അരങ്ങേറ്റത്തിന്, പ്രായം കൊണ്ടും അനുഭവം കൊണ്ടും മുൻപനായ മോഹൻലാൽ കാൽതൊട്ടു വന്ദിച്ചപ്പോൾ എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചു പോയെന്നും അടുത്ത നിമിഷം അദ്ദേഹത്തിന്റെ കാൽക്കൽ വീണു സാഷ്ടാംഗം പ്രണമിച്ചെന്നും പ്രശാന്ത് അനുസ്മരിച്ചിട്ടുണ്ട്. പിന്നീട് അതേ നാടകം മോഹൻലാൽ ഇല്ലാതെ മറ്റു വേദികളിൽ അവതരിപ്പിച്ചപ്പോൾ, തന്നെ ഒഴിവാക്കിയതും പോസ്റ്ററിലെ പേരു പോലും മാറ്റിയതും തീരാവേദനയായും പ്രശാന്ത് പങ്കുവച്ചിട്ടുമുണ്ട്.

പിന്നീട് ജഗതി ശ്രീകുമാറിന്റെ ആവശ്യപ്രകാരം അദ്ദേഹത്തെ കേന്ദ്ര കഥാപാത്രമാക്കി ‘ദേവയാനം’ എന്നൊരു പുരാണ നാടകം എഴുതി റിഹേഴ്സൽ നടത്തി. ജഗതിക്ക് അപകടം സംഭവിച്ചതോടെ അതു കടലാസിലൊതുങ്ങി.

‍‍ഒടുക്കം, ‘മഹാസാഗരം’ 

കൊച്ചി ∙ 30 വർഷം നാടകരംഗത്തെ നിറസാന്നിധ്യമായിരുന്ന പ്രശാന്ത് നാരായണൻ, അവസാന നാടകാവതരണം നടത്തിയതു കഴിഞ്ഞയാഴ്ച കലാരംഗത്തെ മഹാപ്രതിഭകൾ നിറഞ്ഞ പ്രൗഢ സദസ്സിനു മുന്നിൽ. 

മലയാളത്തിന്റെ മഹാസാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്കു മനോരമ ഓൺലൈൻ നവതിയാദരമായി കൊച്ചിയിൽ നടത്തിയ ‘എംടി കാലം– നവതിവന്ദനം’ പരിപാടിയിൽ എംടിയുടെ കഥാപാത്രങ്ങളെ കോർത്തിണക്കിയാണു പ്രശാന്ത് നാരായണൻ ‘മഹാസാഗരം’ എന്ന നാടകം അവതരിപ്പിച്ചത്. എംടിക്കുള്ള സർഗസമർപ്പണമായിരുന്നു അദ്ദേഹം ഉൾപ്പെട്ട സദസ്സിനു മുന്നിലെ അവതരണം.

എംടിയുടെ കൃതികളായ നാലുകെട്ട്, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, വളർത്തുമൃഗങ്ങൾ, കാലം, മഞ്ഞ്, ഗോപുരനടയിൽ, ദയ, രണ്ടാമൂഴം, വടക്കൻ വീരഗാഥ, നിർമാല്യം, അസുരവിത്ത് എന്നിവയിലെ കഥാപാത്രങ്ങളെ കോർത്തിണക്കിയാണു ‘മഹാസാഗരം’ അവതരിപ്പിച്ചത്. 

ഭ്രാന്തൻ വേലായുധനും കുട്ട്യേടത്തിയും നിർമാല്യത്തിലെ വെളിച്ചപ്പാടും നാലുകെട്ടിലെ അപ്പുണ്ണിയും വളർത്തുമൃഗങ്ങളിലെ ജാനമ്മയും കാലത്തിലെ സേതുവും മഞ്ഞിലെ ബുദ്ദുവും രണ്ടാമൂഴത്തിലെ ഭീമനും വടക്കൻ വീരഗാഥയിലെ ചന്തുവുമെല്ലാമാണ് അന്ന് അരങ്ങിൽ വീണ്ടും അവതരിച്ചത്.

English Summary:

Drama writer and actor Prasanth Narayanan passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com