ADVERTISEMENT

തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖ വികസനത്തിൽ ചൈനീസ് മാതൃക പിന്തുടരുമെന്നു സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചു. തുറമുഖ നഗരങ്ങൾ കേന്ദ്രീകരിച്ച് 1970കളുടെ അവസാനം ചൈനയിൽ രൂപംകൊടുത്ത പ്രത്യേക വികസനമേഖല വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിൽ കേരളത്തിനും സ്വീകരിക്കാവുന്ന ആശയമാണെന്നു ബജറ്റ് പ്രസംഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. 

1978–84 ൽ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി ചൈന 14 തീരദേശ നഗരങ്ങളാണു വിദേശ നിക്ഷേപത്തിനായി തുറന്നുകൊടുത്തത്. വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ വികസനത്തിന് ഈ മാർഗം സ്വീകരിക്കുമെന്ന സൂചനയാണു സർക്കാർ നൽകുന്നത്. കെ ഫോൺ പദ്ധതിക്ക് ഉപയോഗിച്ച കേബിളുകളെല്ലാം ചൈനയിൽനിന്നാണ് ഇറക്കുമതി ചെയ്തത്. കെ ഫോണിനു പുറമേ, വിഴിഞ്ഞം പദ്ധതിയിലും സർക്കാർ ചൈനീസ് മാതൃക തേടുകയാണ്. 

വിഴിഞ്ഞത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താൻ ചൈനീസ് മാതൃകയിലുള്ള പ്രത്യേക വികസന സോൺ (എസ്ഡിസെഡ്) സൃഷ്ടിക്കുമെന്നു മന്ത്രി പറഞ്ഞു. പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും സഹകരിപ്പിച്ചും സ്വകാര്യ നിക്ഷേപം ആകർഷിച്ചുമാകും വികസന സോൺ. ഇതിനായി രാജ്യാന്തര നിക്ഷേപ സംഗമം സംഘടിപ്പിക്കുമെന്നു പറഞ്ഞ മന്ത്രി വിദേശനിക്ഷേപത്തിന്റെ കാര്യം നേരിട്ടു പരാമർശിച്ചില്ല. ടൗൺഷിപ്, റസിഡൻഷ്യൽ ഏരിയ, വ്യവസായ കേന്ദ്രം, സംഭരണ ശാല എന്നിവയടങ്ങിയ ഹബ്ബായി എസ്‍ഡിസെഡ് മാറും. 10,000 ഏക്കർ ഭൂമി 50 കിലോമീറ്റർ പരിധിയിൽ ലഭ്യമാക്കേണ്ടിവരും. 

കാർഷിക മേഖലയിൽ ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന കേര പദ്ധതിയിൽ കാർഷികോൽപന്നങ്ങളുടെ സപ്ലൈ ചെയിൻ രൂപീകരിച്ച് തുറമുഖം വഴി കയറ്റുമതി നടത്തും. കൊച്ചിയിൽ പ്രധാനമന്ത്രി ഈയിടെ ഉദ്ഘാടനം ചെയ്ത എൽപിജി ഇറക്കുമതി ടെർമിനൽ ഉൾപ്പെടെ 4000 കോടിയുടെ പദ്ധതികൾക്ക് അനുബന്ധമായും വികസന പദ്ധതികൾ ആവിഷ്കരിക്കും. ഇത്രയും പദ്ധതികൾക്കായി മൂന്നു വർഷത്തിനകം 3000 കോടി രൂപ സർക്കാർ ചെലവിടും. അടുത്ത സാമ്പത്തിക വർഷത്തേക്ക് 500 കോടി രൂപ വകയിരുത്തി. മൂലധന നിക്ഷേപത്തിനു കേന്ദ്രം പ്രഖ്യാപിച്ച 5000 കോടിയുടെ വായ്പ കൂടി ലഭ്യമാക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. 

വിഴിഞ്ഞം മുതൽ നാവായിക്കുളം വരെയുള്ള നിർദിഷ്ട ഔട്ടർ റിങ് റോഡിന്റെയും വികസന ഇടനാഴിയുടെയും സമയബന്ധിതമായ പൂർത്തീകരണം ഉറപ്പാക്കുമെന്നു മന്ത്രി പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ ബജറ്റിൽ വ്യവസായ ഇടനാഴിയുമായി ബന്ധപ്പെട്ടു നടത്തിയ പ്രഖ്യാപനങ്ങൾ നടപ്പാക്കിയിട്ടില്ല. 5000 കോടി ചെലവു പ്രതീക്ഷിക്കുന്ന വ്യവസായ ഇടനാഴിയുടെ ഭൂമിയേറ്റെടുക്കലിന് 1000 കോടി രൂപയാണു കഴിഞ്ഞ ബജറ്റിൽ നീക്കിവച്ചിരുന്നത്. ഒരിക്കൽ എതിർത്തിരുന്ന വിഴിഞ്ഞം പദ്ധതി ഇത്തവണ ബജറ്റിലെ പ്രധാന പദ്ധതിയായി സർക്കാർ അവതരിപ്പിച്ചെങ്കിലും കരാർ പ്രകാരം നൽകേണ്ട തുകയെക്കുറിച്ചു മൗനമാണ്. ഏതാണ്ട് 2600 കോടി രൂപ കുടിശികയാണ്. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം തുടങ്ങിയ വൻകിട പദ്ധതികൾക്കായി മൊത്തത്തിൽ 300.73 കോടി രൂപ മാത്രമാണു ബജറ്റിലുള്ളത്. 

മറ്റു തുറമുഖങ്ങളും മിനുക്കും 

തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രവർത്തനം തുടങ്ങുന്നതിന് അനുബന്ധമായി മറ്റു തുറമുഖങ്ങളുടെ അടിസ്ഥാനസൗകര്യം വികസിപ്പിക്കുമെന്നു ബജറ്റിൽ പ്രഖ്യാപനം. കണ്ണൂർ അഴീക്കലിലെ നിർദിഷ്ട ഗ്രീൻഫീൽഡ് തുറമുഖത്തിനു ഭൂമിയേറ്റെടുക്കൽ, പുനരധിവാസം, പുലിമുട്ടു നിർമാണം, കൺസൽറ്റൻസി ചെലവുകൾക്കായി 9.65 കോടി രൂപ വകയിരുത്തി. കഴിഞ്ഞ ബജറ്റിൽ 9.74 കോടി രൂപ അനുവദിച്ചിരുന്നു. 

അതേസമയം, കൃത്യമായി ഫണ്ട് നൽകിയിട്ടും തുറമുഖ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ഇഴയുന്നുവെന്ന വിമർശനം ഉയരുന്നുണ്ട്. അഴീക്കൽ, കൊല്ലം, ബേപ്പൂർ, ആലപ്പുഴ, പൊന്നാനി തുറമുഖങ്ങളുടെ വികസനത്തിനായി 39.20 കോടി രൂപ വകയിരുത്തി. കൊല്ലം തുറമുഖത്തിന്റെ ആഴം കൂട്ടിയും പുതിയ വാർഫുകൾ നിർമിച്ചും പ്രധാനപ്പെട്ട നോൺ മേജർ തുറമുഖമാക്കി വികസിപ്പിക്കാൻ ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു. നീണ്ടകര, വലിയതുറ, കായംകുളം, മനക്കോടം, മുനമ്പം-കൊടുങ്ങല്ലൂർ, തലശ്ശേരി, കോഴിക്കോട്, കണ്ണൂർ, ചെറുവത്തൂർ-നീലേശ്വരം, കാസർകോട്, മഞ്ചേശ്വരം എന്നീ ചെറുകിട തുറമുഖങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി 5 കോടി രൂപ വകയിരുത്തി. 

English Summary:

Chinese model for foreign investment in Vizhinjam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com