ADVERTISEMENT

കൊല്ലം ∙ പാർലമെന്റ് കന്റീനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ഉച്ചഭക്ഷണം കഴിക്കാൻ പോയ സംഭവം രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എംപി ‘മനോരമ’ യോട് സംസാരിക്കുന്നു.

പ്രധാനമന്ത്രിയോടൊപ്പം ഉച്ചഭക്ഷണം കഴിച്ചതു രാഷ്ട്രീയ വിവാദമായല്ലോ. ആ സാഹചര്യം വിശദമാക്കാമോ ?

പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ, പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് അഡീഷനൽ സെക്രട്ടറി ഫോണിൽ വിളിച്ചാണ് ഉച്ചയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫിസിലേക്കു വരാമോയെന്നു ചോദിക്കുന്നത്. ലോക്സഭയുടെ കാലാവധി കഴിയുന്ന ഘട്ടത്തിൽ കക്ഷി നേതാക്കളെ വിളിച്ചു നന്ദി പ്രകടനം നടത്തുന്ന പതിവായിരിക്കുമെന്നു കരുതി. ഞാൻ അവിടെ ചെല്ലുമ്പോൾ മറ്റു ചില എംപിമാരുമുണ്ട്.

അകത്തേക്കു ചെന്നപ്പോൾ ഒന്നാം നിലയിലെ കന്റീനിലേക്കാണു പ്രധാനമന്ത്രി ഞങ്ങളെ കൊണ്ടുപോയത്. പുതിയ മന്ദിരത്തിന്റെ കന്റീനിൽ ആദ്യമാണെന്നും അതു നിങ്ങളോടൊപ്പം ആകാമെന്നും അദ്ദേഹം പറഞ്ഞു. അവിടെ നടന്നതു തികച്ചും അനൗപചാരിക സംഭാഷണം മാത്രം. ഒരു രാഷ്ട്രീയവും കടന്നു വന്നില്ല. അദ്ദേഹം പറഞ്ഞതു മുഴുവൻ ആളുടെ ജീവിത രീതി, ദിനചര്യ തുടങ്ങിയവയെക്കുറിച്ച്. ഞങ്ങളതു കേട്ടിരിക്കുക മാത്രം ചെയ്തു. തൊട്ടപ്പുറത്തെ മേശകളിൽ മറ്റ് എംപിമാരും ഇരിപ്പുണ്ടായിരുന്നു. സിപിഎം നേതാവ് കൂടിയായ കോയമ്പത്തൂർ എംപി പി.ആർ.നടരാജൻ ഇതിനിടെ പ്രധാനമന്ത്രിയുടെ അടുത്തു വന്ന് ഫോട്ടോയെടുത്തോട്ടെയെന്നു ചോദിച്ചു. അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ഇതിൽ എവിടെയാണു വിയോജിക്കാൻ കഴിയുക ? എവിടെയാണ് നിഗൂഢത ? അദ്ദേഹം കാണിച്ച സൗഹൃദം ഞാനുൾപ്പെടെയുള്ളവർ തിരിച്ചും കാണിച്ചു.

കൂട്ടത്തിൽ എൻഡിഎ ഇതര എംപി താങ്കൾ മാത്രമായിരുന്നു ?

ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നെ അതിനു തിരഞ്ഞെടുത്തതിലെ മാനദണ്ഡം എനിക്കറിയില്ല. പോയതിൽ ജാഗ്രതക്കുറവ് ഉണ്ടായി എന്നാണ് ആരോപണം. ആരോപണം ഉന്നയിക്കുന്ന എളമരം കരീമിനെയോ ജോൺ ബ്രിട്ടാസിനെയോ ആണു ക്ഷണിച്ചിരുന്നതെങ്കിൽ ‘ഇല്ല, വരില്ല, വർഗീയ വാദിയായ താങ്കളോടൊപ്പം വരില്ല’ എന്നു പറഞ്ഞ് ഇറങ്ങിപ്പോകുമായിരുന്നോ ? ഉച്ചഭക്ഷണം കഴിഞ്ഞു ഞാൻ നേരെ പോയത് പാർലമെന്റിൽ മോദിക്കെതിരെ പ്രസംഗിക്കാനാണ്. മോദി സർക്കാർ അവതരിപ്പിച്ച ധവളപത്രത്തിനെതിരായ പ്രതിപക്ഷത്തിന്റെ നിരാകരണ പ്രമേയം രാവിലെ അവതരിപ്പിച്ചതു ഞാനാണ്. വൈകിട്ടായിരുന്നു എന്റെ പ്രസംഗം. രാജ്യത്തെ ന്യൂനപക്ഷങ്ങളോടു മോദിയും മോദിയുടെ സർക്കാരും കാണിക്കുന്ന അനീതി എണ്ണിയെണ്ണിപ്പറഞ്ഞായിരുന്നു എന്റെ പ്രസംഗം. 

ക്ഷണം നിരസിക്കാവുന്ന സാഹചര്യം ഉണ്ടായിരുന്നില്ലേ ?

നമ്മുടെ രാഷ്ട്രീയ മര്യാദയും ജനാധിപത്യ മര്യാദയും അതിന് അനുവദിക്കുന്നില്ല. രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു പാർലമെന്റ് അംഗത്തെ കാണണമെന്ന് ആഗ്രഹിക്കുമ്പോൾ ചെല്ലാതിരിക്കുന്നതു മാന്യതയാണോ ? ഓഫിസിൽ ചെന്നു കാണാമോയെന്നാണു ചോദിച്ചത്. ഭക്ഷണം കഴിക്കാൻ കൂടാമോ എന്നല്ല. 

ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഇത്തരമൊരു വിവാദം സൃഷ്ടിക്കുന്നതിനെ എങ്ങനെയാണ് കാണുന്നത് ?

സിപിഎം ഈ വിഷയത്തെ വർഗീയവൽകരിക്കുകയാണ്. ന്യൂനപക്ഷ സമുദായത്തെ സ്വാധീനിക്കാനും ഞാൻ സംഘിയാണെന്നു ചിത്രീകരിക്കാനുമുള്ള ബോധപൂർവമായ പ്രചാരണമാണ് അത്. മതനിരപേക്ഷ കാഴ്ചപ്പാടും നിലപാടുമുള്ളവരെ മുഴുവൻ തിരഞ്ഞുപിടിച്ചു സംഘിയാക്കുന്ന സിപിഎം ശൈലിയാണിത്. ശശി തരൂർ, ഞാൻ, കെ.മുരളീധരൻ, കെ.സുധാകരൻ... ഇങ്ങനെ പലരെയും അവർ സംഘിയാക്കി. 

2019 ലും അവരതു പരീക്ഷിച്ചതാണ്. ജയിച്ചാൽ പ്രേമചന്ദ്രൻ ബിജെപിയിലേക്കു പോകുമെന്നാണ് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥാനാർഥി കെ.എൻ.ബാലഗോപാലിനെ ഒപ്പമിരുത്തി പത്രസമ്മേളനത്തിൽ ആരോപിച്ചത്. 

പണ്ട്, ഷിബു ബേബി ജോൺ മന്ത്രിയായിരിക്കെ, ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കണ്ട് ആറന്മുള കണ്ണാടി സമ്മാനിച്ചപ്പോൾ എന്തു പുകിലാണ് സിപിഎം ഉണ്ടാക്കിയത്. മോദിയെ സന്ദർശിച്ച് പിണറായി വിജയൻ എത്രയോ തവണ കസവ് നേര്യതും ആറന്മുള കണ്ണാടിയും കൊടുത്തിരിക്കുന്നു. പിണറായി മോദിയെ എപ്പോൾ കണ്ടാലും സമ്മാനം കൊടുക്കുന്നത് എന്തിനാണ്? ആർഎസ്എസുമായി ഏറ്റവും അടുപ്പമുള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ക്ലിഫ് ഹൗസിൽ കുടുംബസമേതം വിളിച്ചു വരുത്തി 2019 ൽ വിരുന്ന് നൽകിയത് എന്തിനായിരുന്നു ? കരിമണൽ കമ്പനിയായ സിഎംആർഎലിൽ റെയ്ഡ് നടന്നതിനു പിന്നാലെയായിരുന്നു ഈ വിരുന്ന്. കൂടെ ഇരുന്നു ഭക്ഷണം കഴിച്ചാൽ രാഷ്ട്രീയ നിലപാടു മാറുമെങ്കിൽ പിണറായി എന്നേ മാറിക്കാണും. 

English Summary:

CPM labels those with a secular stance as Sanghi says NK Premachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com