ADVERTISEMENT

തിരുവനന്തപുരം∙കേരള സർവകലാശാലാ പ്രോ ചാൻസലറായ മന്ത്രി ആർ.ബിന്ദുവിന്റെ അധ്യക്ഷതയിൽ കൂടിയ വിവാദ സെനറ്റ് യോഗത്തിന്റെ തീരുമാനം റദ്ദാക്കാനും ഇത്തരം നടപടി ആവർത്തിക്കരുതെന്നു പ്രോ ചാൻസലറെ താക്കീത് ചെയ്യാനും ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനിച്ചേക്കും. ചാൻസലർ ചുമതലപ്പെടുത്താതെ സെനറ്റ് യോഗത്തിൽ ആധ്യക്ഷ്യം വഹിക്കാൻ പ്രോ ചാൻസലർക്ക് അധികാരം ഇല്ലെന്ന് വ്യക്തമാക്കാനാണ് നീക്കം. 

വിവാദ സെനറ്റ് യോഗതീരുമാനം റദ്ദാക്കുന്നതിനൊപ്പം വീണ്ടും യോഗം ചേർന്ന് സേർച് കമ്മിറ്റിയിലേക്കുള്ള സർവകലാശാലാ പ്രതിനിധിയെ നൽകണമെന്ന് ആവശ്യപ്പെടാനാണ് സാധ്യത. ഭരണഘടന അനുസരിച്ചു ഗവർണർ പദവിക്ക് സർക്കാർ കാര്യങ്ങളിൽ കാര്യമായ അധികാരം ഇല്ലെങ്കിലും ചാൻസലർക്ക് സർവകലാശാലയിൽ വിപുലമായ അധികാരമുണ്ട്. സർവകലാശാലാ നിയമം അനുസരിച്ച് വിദ്യാഭ്യാസ മന്ത്രിയാണ് പ്രോ ചാൻസലർ. ഈ സാഹചര്യത്തിൽ താക്കീത് ചെയ്യുന്നതിനപ്പുറം നടപടി സ്വീകരിക്കാൻ ചാൻസലർക്ക് സാധിക്കില്ല.

മന്ത്രി ബിന്ദുവിന്റെ അധ്യക്ഷതയിൽ കൂടിയ വിവാദ സെനറ്റ് യോഗത്തിൽ എന്തെല്ലാം കാര്യങ്ങളാണ് നടന്നത് എന്ന വിശദ റിപ്പോർട്ട് ആണ് വൈസ് ചാൻസലർ ഡോ.മോഹന‍ൻ കുന്നുമ്മലിനോട് ഗവർണർ ചോദിച്ചിരിക്കുന്നത്. ഇന്നോ നാളെയോ വിസി റിപ്പോർട്ട് നൽകും. നാളെ വിസി തിരുവനന്തപുരത്ത് എത്തുന്നുണ്ട്. ഇന്ന് റിപ്പോർട്ട് അയച്ചു കൊടുക്കുകയോ നാളെ ഗവർണറെ നേരിൽ കണ്ടു നൽകുകയോ ചെയ്യും. ഇതു പരിശോധിച്ച ശേഷമായിരിക്കും ഗവർണറുടെ നടപടി.

പ്രോചാൻസലർ എന്ന നിലയിൽ രണ്ടാമത്തെ നിയമലംഘനമാണ് മന്ത്രി ബിന്ദു നടത്തുന്നതെന്ന് ഗവർണർ വിലയിരുത്തുന്നു. യുജിസി ചട്ടങ്ങൾ ലംഘിച്ചു കണ്ണൂർ സർവകലാശാലാ വിസിയായി ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ ഗവർണർക്ക് കത്തു നൽകിയതാണ് ആദ്യത്തെ പിഴവ്. കത്തിന്റെ അടിസ്ഥാനത്തിൽ വീണ്ടും നിയമനം ലഭിച്ച ഗോപിനാഥ് രവീന്ദ്രനെ കോടതി പുറത്താക്കി. രണ്ടാമത്തെ പിഴവാണ് കേരളയിൽ സംഭവിച്ചത്. ഇത്തരം തെറ്റുകൾ ആവർത്തിക്കരുതെന്ന താക്കീത് ചാൻസലർ എന്ന നിലയിൽ നൽകാനാണ് ആലോചന.

വിസിമാരെ പുറത്താക്കാതിരിക്കാൻ ഗവർണർ കാരണം കാണിക്കൽ നോട്ടിസ് നൽകിയതുമായി ബന്ധപ്പെട്ട കേസ് നാളെ ഹൈക്കോടതിയിൽ വരുന്നുണ്ട്. കോടതി നടപടികൾ കൂടി അറിഞ്ഞ ശേഷമേ ഗവർണർ തീരുമാനം എടുക്കൂ. ബിജെപി സെനറ്റ് അംഗങ്ങൾ ഗവർണർക്ക് നൽകിയ പരാതി രാജ്ഭവനിൽ നിന്ന് വിസിയുടെ വിശദീകരണത്തിനായി അയച്ചു കൊടുത്തിട്ടുണ്ട്. 

English Summary:

Controversial action in Kerala University Senate: Governor's move to warn minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com