ADVERTISEMENT

കട്ടപ്പന ∙ മോഷ്ടാക്കൾ കൊലപാതകികളായി; കട്ടപ്പനയിലേത് ഇരട്ടക്കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്. കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകയ്ക്കു താമസിക്കുന്ന നെല്ലാനിക്കൽ വിഷ്ണു വിജയൻ (27), സുഹൃത്ത് പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ്-31) എന്നിവരാണ് മോഷണക്കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇവർ നവജാതശിശുവിനെയും മധ്യവയസ്‌കനെയും കൊലപ്പെടുത്തിയെന്ന് ഇന്നലെ ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ് സ്ഥിരീകരിച്ചു. 

വിഷ്ണുവിന്റെ പിതാവ് എൻ.ജി.വിജയൻ (57), വിഷ്ണുവിന്റെ സഹോദരിയുടെ നവജാതശിശു എന്നിവരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് നിതീഷാണ് പൊലീസിനോടു സമ്മതിച്ചത്. വിജയനെ കുഴിച്ചിട്ടെന്നു സംശയിക്കുന്ന വീടിന്റെ തറ ഇന്ന് പൊലീസ് പൊളിച്ചു പരിശോധിക്കും. 

വിജയന്റെ മകളിൽ നിതീഷിനുണ്ടായ ആൺകുഞ്ഞിനെയാണ് 2016 ജൂലൈയിൽ കൊലപ്പെടുത്തിയത്. നിതീഷും കുട്ടിയുടെ മാതാവായ യുവതിയും വിവാഹിതരല്ല. നവജാതശിശുവിന്റെ മൃതദേഹം കട്ടപ്പന സാഗര ജംക്‌ഷനിൽ ഇവർ മുൻപ് താമസിച്ചിരുന്ന വീട്ടിലെ തൊഴുത്തിൽ കുഴിച്ചിട്ടിട്ടുണ്ടെന്നാണു സൂചന.  ഈ കേസിൽ വിജയനും മകൻ വിഷ്ണുവും പ്രതികളാണ്.

വിജയൻ
വിജയൻ

വിജയൻ മാസങ്ങൾക്കു മുൻപാണ് കൊല്ലപ്പെട്ടത്. തർക്കത്തിനിടെ നിതീഷ് ഷർട്ടിൽ പിടിച്ചുവലിച്ച് നിലത്തിട്ടശേഷം ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. വിഷ്ണുവിന്റെ സഹായത്തോടെ വീട്ടിലെ ഒരു മുറിയിൽ കുഴിയെടുത്ത് മൃതദേഹം മൂടി.

പൂജകളും മറ്റും ചെയ്യാനായാണ് നിതീഷ് വിഷ്ണുവിന്റെ കുടുംബത്തിൽ എത്തിയത്. കോടതിയിൽ ഹാജരാക്കിയ നിതീഷിനെ 13 വരെ പൊലീസ് കസ്റ്റഡിയിൽ‌ വിട്ടു. മോഷണത്തിനിടെ കടന്നുകളയാൻ ശ്രമിച്ച വിഷ്ണു വീണ് കാലിനു പരുക്കേറ്റ് ആശുപത്രിയിലാണ്.

English Summary:

Kattappana Twin Murder, Police to Inspect the House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com