ADVERTISEMENT

കൊച്ചി ∙ മസാല ബോണ്ട് വഴിയുള്ള ഫണ്ട് കിഫ്ബി വിനിയോഗിച്ചതിൽ പൊരുത്തക്കേടുകളുണ്ടെന്നും ഇതു സംബന്ധിച്ച് മുൻ മന്ത്രി തോമസ് ഐസക്കിന്റെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും ഇ.ഡി ഹൈക്കോടതിയിൽ അറിയിച്ചു. മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട് ഇ.ഡി അയച്ച സമൻസിനെതിരെ തോമസ് ഐസക്ക് നൽകിയ ഹർജിയിലാണ് ഇ.ഡി ഇക്കാര്യം അറിയിച്ചത്.

തോമസ് ഐസക്കിന് വീണ്ടും സമൻസ് അയച്ചത് എന്തുകൊണ്ടാണെന്ന് ഇ.ഡി. അറിയിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്നാണ് ഇ.ഡി സത്യവാങ്മൂലം നൽകിയത്. സമൻസിനെതിരെ കിഫ്ബിയും തോമസ് ഐസക്കും നൽകിയ ഹർജികൾ പരിഗണിച്ച ജസ്റ്റിസ് ടി.ആർ.രവി രണ്ടു ഹർജികളും മേയ് 22 ന് പരിഗണിക്കാൻ മാറ്റി.

തോമസ് ഐസക്കും കിഫ്ബി ഉദ്യോഗസ്ഥരും സഹകരിക്കാത്തതിനാൽ 2022 ഓഗസ്റ്റ് മുതൽ അന്വേഷണം തടസ്സപ്പെടുകയാണെന്നും സമൻസ് അയയ്ക്കുന്നത് കോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും ഇ.ഡി ഡപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാർ നൽകിയ എതിർ സത്യവാങ്മൂലത്തിൽ അറിയിച്ചു. തോമസ് ഐസക് ഹാജരാകാത്തത് നിയമ ലംഘനമാണ്.

ഫണ്ട് വിനിയോഗിക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചതു തോമസ് ഐസക്കാണെന്നു കിഫ്ബി നൽകിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ജനറൽ ബോ‍ഡിയുടെയും യോഗത്തിന്റെ മിനിറ്റ്സ് രേഖകൾ വ്യക്തമാക്കുന്നു. രേഖകളും മൊഴികളും പരിശോധിച്ച് ഇ.ഡി അന്വേഷണത്തിൽ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഫണ്ട് വിനിയോഗത്തിൽ ഒട്ടേറെ പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ ഘട്ടത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ല. എന്നാൽ പൊരുത്തക്കേടുകൾ സംബന്ധിച്ചു തോമസ് ഐസക്കിന് അറിവുണ്ടെന്നു സംശയമുണ്ട്. അതിനാൽ ഇക്കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും ഇ.ഡി അറിയിച്ചു. 

English Summary:

Enforcement Directorate to record Thomas Isaac's statement on Masala Bond

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com