ADVERTISEMENT

തിരുവനന്തപുരം∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട രേഖകൾ കേരള പൊലീസിലെ പ്രത്യേക സെൽ ഡിവൈഎസ്പി എസ്.ശ്രീകാന്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നേരിട്ടു കൈമാറി. സിദ്ധാർഥന്റെ അമ്മ എം.ആർ. ഷീബ കേസ് സിബിഐക്കു കൈമാറണമെന്നു മുഖ്യമന്ത്രിയോട് അഭ്യർഥിച്ചതു കഴിഞ്ഞ ഒൻപതിനാണ്.

അന്നുതന്നെ കേസ് സിബിഐക്കു കൈമാറുന്നതായ വിജ്ഞാപനം ആഭ്യന്തര വകുപ്പു പുറത്തിറക്കിയെങ്കിലും അന്വേഷണം ആവശ്യപ്പെട്ട് പഴ്സനേൽ മന്ത്രാലയത്തിനു പോകേണ്ട കത്ത് കൊച്ചി സിബിഐ ഓഫിസിലേക്ക് 16ന് അയയ്ക്കുകയാണുണ്ടായത്. രേഖകൾ നിർദിഷ്ട പ്രൊഫോമയിൽ തയാറാക്കി നൽകാൻ ആഭ്യന്തര വകുപ്പു പൊലീസിനോട് ആവശ്യപ്പെട്ടത് 20ന്. ഇംഗ്ലിഷിൽ പരിഭാഷപ്പെടുത്തിയ പ്രഥമ വിവര റിപ്പോർട്ടും ആവശ്യപ്പെട്ടു. പൊലീസിൽ നിന്ന് ഇത് ആഭ്യന്തരവകുപ്പിനു ലഭിച്ചത് 26ന്.

സിബിഐ അന്വേഷണ കാര്യത്തിൽ നടപടികൾ വൈകാൻ തക്കവിധം എല്ലാ തലത്തിലും വീഴ്ചയുണ്ടായെന്നതു വ്യക്തം. സെക്രട്ടേറിയറ്റിൽ ആഭ്യന്തര വകുപ്പിലെ 3 വനിതാ ജീവനക്കാരെ ഇതുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്തെങ്കിലും പൊലീസ് ആസ്ഥാനത്ത് ഫയൽ കൈകാര്യം ചെയ്തതിലെ വീഴ്ച പരിശോധിച്ചിട്ടില്ല.

എസ്എഫ്ഐ നേതാവ് സ്ഥിരമായി എത്തിയത് അന്വേഷിക്കണമെന്ന് പിതാവ്

വെറ്ററിനറി കോളജ് യൂണിയൻ പ്രസിഡന്റിന്റെ മുറിയിൽ സിദ്ധാർഥനെ ക്രൂര മർദനത്തിനിരയാക്കിയ കാലയളവിൽ എസ്എഫ്ഐയുടെ ഉന്നത നേതാവ് സ്ഥിരമായി അവിടെ എത്താറുണ്ടായിരുന്നുവെന്നും ഇക്കാര്യം വിശദമായി അന്വേഷിക്കണമെന്നും സിദ്ധാർഥന്റെ അച്ഛൻ ടി.ജയപ്രകാശ് പറഞ്ഞു. നേതാവിന്റെ പേര് വെളിപ്പെടുത്തുന്നില്ല. ഇദ്ദേഹം സ്ഥിരമായി യൂണിയൻ ഓഫിസിൽ എത്തിയിരുന്നുവെന്നതിനെക്കുറിച്ച് സിദ്ധാർഥൻ പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും ജയപ്രകാശ് പറഞ്ഞു.

എസ്എഫ്ഐയുടെ ‘കോടതി’യാണ് യൂണിയൻ പ്രസിഡന്റിന്റെ മുറി. സംഘടനയുടെ നോട്ടപ്പുള്ളികൾ എല്ലാ ദിവസവും ഇവിടെയെത്തി ഒപ്പിടണമെന്നാണ് അപ്രഖ്യാപിത നിയമം. ചൊൽപടിക്കു നിൽക്കാത്തവരെ ഇവിടെ എത്തിച്ചു മർദിച്ചവശരാക്കുകയാണു ചെയ്യുക. സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും രേഖകൾ കൈമാറാതെ വച്ചു താമസിപ്പിച്ചതിലൂടെ കുടുംബത്തെ സംസ്ഥാന സർക്കാർ കബളിപ്പിച്ചു. നടപടികൾ വൈകിപ്പിച്ച വേളയിൽ തെളിവുകളും നശിപ്പിച്ചെന്നു സംശയമുണ്ട്. ഇടുക്കിയിലെ സിപിഎം നേതാവാണ് പ്രതികളിലൊരാളെ സംരക്ഷിക്കുന്നതെന്നും ജയപ്രകാശ് ആരോപിച്ചു.

English Summary:

Siddharthan's death: Documents handed over to Union Home Ministry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com