ADVERTISEMENT

തിരുവനന്തപുരം ∙ പൗരത്വ ഭേദഗതി നിയമത്തിലെ കോൺഗ്രസ് നിലപാടിനെ ചോദ്യം ചെയ്യുന്ന പിണറായി വിജയൻ, അദ്ദേഹത്തിന്റെ പാർട്ടി ഭരണഘടനയെപ്പോലും എതിർത്തവരാണെന്ന കാര്യം മറക്കരുതെന്ന് എ.കെ.ആന്റണി. സിഎഎ നടപ്പാക്കരുതെന്ന കാര്യത്തിൽ കോൺഗ്രസിന് ആശയക്കുഴപ്പമില്ല. അതു ഭരണഘടനയിൽ‌ തന്നെ പറഞ്ഞിട്ടുണ്ട്. ഭരണഘടനയ്ക്ക് രൂപം നൽകിയതിന്റെ അവകാശം കോൺഗ്രസിനും ഡോ. അംബേദ്കർക്കും മാത്രമാണ്. 1948 ലെ കൽക്കട്ട തിസീസിലൂടെ, ഇന്ത്യയ്ക്കു കിട്ടിയ സ്വാതന്ത്ര്യം സ്വാതന്ത്ര്യമല്ലെന്നാണ് കമ്യൂണിസ്റ്റുകാർ പറഞ്ഞത്. ഭരണഘടനയെ അട്ടിമറിക്കാനാണ് ശ്രമിച്ചത്.

പിണറായി വിജയൻ 1977 ൽ കൂത്തുപറമ്പിൽ മത്സരിച്ചപ്പോൾ ആരൊക്കെയാണ് പ്രചാരണത്തിനു വന്നതെന്ന് ഓർമയുണ്ടോ? 1989 ൽ എല്ലാ ബുധനാഴ്ചയും വി.പി.സിങ്ങിന്റെ വീട്ടിൽ രാത്രിഭക്ഷണത്തിനു ബിജെപിയും സിപിഎമ്മുകാരും ഒരുമിച്ചു കൂടിയിരുന്നതും മറക്കരുത്. 1987 ലെ തിരഞ്ഞെടുപ്പിൽ ഒരു മതത്തെ മോശമായി ചിത്രീകരിക്കുകയും ശരി അത്തിനെതിരെയും മുക്രി, മുല്ല പെൻഷനെതിരെയും നിലപാടെടുക്കുകയും ചെയ്തവരാണ് സിപിഎം.

എല്ലാ മേഖലയെയും പിണറായി സർക്കാർ തകർത്തു. മലയോരങ്ങളിൽ ജനങ്ങൾക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. വനമേഖലയിൽ താമസിക്കുന്ന കൃഷിക്കാർ വന്യമൃഗങ്ങളെ ഭയന്ന് വേണമെങ്കിൽ ഓടിപ്പോകട്ടെ എന്ന ദുഷ്ടലാക്കു കൂടി ഇതിനു പിന്നിലുണ്ടോ എന്നു സംശയമുണ്ട്. കേരളത്തിൽ ജീവിച്ചിട്ടു കാര്യമില്ലെന്നു തിരിച്ചറിഞ്ഞ് ചെറുപ്പക്കാർ നാടുവിടുകയാണ്. 8 വർഷം കൊണ്ടു പിണറായി സർക്കാർ കേരളത്തെ പാപ്പരാക്കി.

‘ബിജെപി മൂന്നാം സ്ഥാനത്താകും’

സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലും ബിജെപി മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെടുമെന്ന് എ.കെ.ആന്റണി പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം കാരണം ബിജെപിക്ക് ഏറെ വോട്ടു കിട്ടി. ഇത്തവണ അത്രയും വോട്ട് കേരളത്തിൽ ഒരിടത്തും കിട്ടില്ല. കേന്ദ്രത്തിൽ മോദിയുടെ ഭരണവും ആർഎസ്എസിന്റെയും പിൻ‌സീറ്റ് ഡ്രൈവിങ്ങും ഇൗ തിരഞ്ഞെടുപ്പോടെ അവസാനിപ്പിക്കണം.

‘ഞാൻ ഡൽഹിയിൽ നിന്നു തിരുവനന്തപുരത്തു വന്നിട്ട് 2 വർഷമായി. അതിനു ശേഷം ആദ്യമായാണ് വാർത്താസമ്മേളനം നടത്തുന്നത്. ശാരീരിക പ്രശ്നങ്ങൾ കാരണം പണ്ടത്തെപ്പോലെ യാത്ര ചെയ്യാനാകുന്നില്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനും പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ സംസ്കാരത്തിനുമാണ് യാത്ര ചെയ്തത്. ബുദ്ധിമുട്ടുണ്ടായിട്ടും ഇൗ വാർത്താസമ്മേളനം നടത്തിയത് ഇൗ തിരഞ്ഞെടുപ്പ് കോൺഗ്രസിന് ജീവൻമരണ പോരാട്ടമായതിനാലാണ്’ – ആന്റണി പറഞ്ഞു.

കേരള സ്റ്റോറി ബിജെപിയുടെ കെണി

‘കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കാനുള്ള ചില വിഭാഗങ്ങളുടെ തീരുമാനം വളരെ നിർഭാഗ്യകരമായിപ്പോയി. മതസ്പർധ വളർത്താൻ ബോധപൂർവം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിട്ടാണ് കേരള സ്റ്റോറി ദൂരദർശൻ സംപ്രേഷണം ചെയ്തത്. ഇതു ബിജെപിയുടെ കെണിയാണ്. മറ്റുള്ളവർ അതിൽ വീഴരുത്.’ – എ.കെ.ആന്റണി

English Summary:

Communists opposed the Constitution says AK Antony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com