ADVERTISEMENT

തുഴപ്പാടു മാത്രം വ്യത്യാസത്തിലുള്ള ഫോട്ടോഫിനിഷായിരുന്നു കഴിഞ്ഞ തവണ. താളത്തിനപ്പുറം കരുത്തിലാണു കാര്യം എന്നതിനാൽ കരുത്തിന്റെ അങ്ങേയറ്റമെത്തുന്നുണ്ട് ഇത്തവണത്തെ പോരാട്ടം. കഴിഞ്ഞതവണ മറ്റെല്ലായിടത്തും തോറ്റ എൽഡിഎഫ് ആലപ്പുഴയിൽ ജയിച്ചെങ്കിലും ഭൂരിപക്ഷം നേർത്തതായിരുന്നു. കനൽ ഒരു തരി മതിയെന്ന് എൽഡിഎഫ് ആശ്വാസം കൊണ്ടു. കെ.സി.വേണുഗോപാൽ വീണ്ടുമെത്തിയതോടെ യുഡിഎഫ് അങ്ങേയറ്റം ആവേശത്തിലാണ്.

കഴിഞ്ഞ തവണത്തെ കൊടുങ്കാറ്റിനെ അതിജീവിച്ച എ.എം.ആരിഫിന് ആത്മവിശ്വാസം ഒട്ടും കുറഞ്ഞിട്ടില്ല. എവിടെയും വോട്ട് ഉയർത്തുന്നയാളെന്ന പെരുമയുള്ള ശോഭ സുരേന്ദ്രൻ ആലപ്പുഴയെ ത്രികോണമത്സര വേദിയാക്കാൻ ശ്രമിക്കുന്നു. കടൽത്തീര സംരക്ഷണവും ദേശീയപാത വികസനവും തീരദേശ റയിൽപാതയുമൊക്കെ ഇവിടെ വിഷയങ്ങളാണ്. എല്ലാറ്റിലും 3 പേരും അവകാശം പറയുന്നു. കുറ്റപ്പെടുത്തലിൽ 3 പേരും വിരലുകൾ പരസ്പരം ചൂണ്ടുന്നുമുണ്ട്.

ഇത്തവണ സാഹചര്യം മാറിയെന്നും വേണുഗോപാലിന്റെ വരവ് വോട്ടർമാരെ യുഡിഎഫിലേക്കു കൂടുതൽ അടുപ്പിച്ചിട്ടുണ്ടെന്നുമാണു നേതാക്കളുടെ വിലയിരുത്തൽ. ആരിഫ് തോറ്റ ചരിത്രമില്ലാത്തയാളാണെന്നു നേതാക്കളുടെയും പ്രവർത്തകരുടെയും ആത്മവിശ്വാസം. ആഴപ്പുഴയ്ക്കൊരു വനിതാ കേന്ദ്രമന്ത്രി എന്നു പറഞ്ഞാണു ശോഭ സുരേന്ദ്രനു വേണ്ടി പ്രവർത്തകർ വോട്ട് ചോദിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി നിയമസഭാ മണ്ഡലങ്ങൾ ചേർന്നു വരച്ചതാണ് ആലപ്പുഴ ലോക്സഭാ മണ്ഡലത്തിന്റെ ഭൂപടം. ചേർത്തല, കായംകുളം നിയമസഭാ മണ്ഡലങ്ങളിലെ മേൽക്കൈയാണു കഴിഞ്ഞ തവണ ആരിഫിനെ വിജയിപ്പിച്ചത്. 

എ.എം.ആരിഫ് (59) 

സിപിഎം 

∙ സിറ്റിങ് എംപി. ഇതു രണ്ടാം മത്സരം. 

∙ 3 തവണ അരൂർ എംഎൽഎ. 

∙ 2006ൽ ആദ്യ നിയമസഭാ മത്സരത്തിൽ തോൽപിച്ചതു കെ.ആർ.ഗൗരിയമ്മയെ. 

അനുകൂലം

∙ കഴിഞ്ഞ തവണ യുഡിഎഫ് തരംഗത്തെ അതിജീവിച്ചതിന്റെ തിളക്കം 

∙ ജനകീയ പ്രതിഛായ. 

∙ എൽഡിഎഫിന്റെ കെട്ടുറപ്പ്. 

പ്രതികൂലം

∙ യുഡിഎഫിൽനിന്നു നേരിടുന്നതു വലിയ വെല്ലുവിളി. 

∙ എടുത്തുകാട്ടാൻ പുതിയ പദ്ധതികളില്ല. 

കെ.സി.വേണുഗോപാൽ (61) 

കോൺഗ്രസ് 

∙ രാജ്യസഭാംഗം. കേന്ദ്രത്തിലും കേരളത്തിലും മന്ത്രിയായിരുന്നു. 

∙ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി. 

∙ ആലപ്പുഴയിൽനിന്നു 3 തവണ എംഎൽഎ, രണ്ടു തവണ എംപി 

അനുകൂലം

∙ ആലപ്പുഴയിലെ ദീർഘകാല രാഷ്ട്രീയ ബന്ധങ്ങൾ. 

∙ ജനപ്രതിനിധിയായിരിക്കുമ്പോൾ നടപ്പാക്കിയ വികസന പദ്ധതികൾ. 

പ്രതികൂലം

∙ പാർട്ടി ചുമതലകളുടെ ബാഹുല്യം കാരണം പ്രചാരണത്തിൽ സജീവമാകാൻ വൈകി. 

ശോഭ സുരേന്ദ്രൻ (50) 

ബിജെപി 

∙ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്. 

∙ 2014ൽ പാലക്കാട്ടു നിന്നും 2019ൽ ആറ്റിങ്ങലിൽ നിന്നും ലോക്സഭയിലേക്കും നിയമസഭാ സീറ്റുകളിലേക്കും മത്സരിച്ച പരിചയം 

അനുകൂലം

∙ മുൻപു മത്സരിച്ചിടത്തെല്ലാം വോട്ട് ഗണ്യമായി വർധിപ്പിച്ചു. 

∙ ചിട്ടയായ പ്രചാരണം. 

പ്രതികൂലം

∙ കഴിഞ്ഞ തവണ എൻഡിഎയ്ക്കു വോട്ട് വർധിക്കാൻ കാരണമായ രാഷ്ട്രീയ സാഹചര്യം മാറി. 

∙ പാർട്ടി സ്വാധീന മേഖലയല്ല. 

English Summary:

Loksabha elections 2024 Alappuzha constituency analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com