ADVERTISEMENT

കോന്നി (പത്തനംതിട്ട) ∙ ഗുരു നിത്യചൈതന്യ യതിയുടെ ഓർമകളുണർത്തി അദ്ദേഹം താമസിച്ചിരുന്ന കോന്നി തെക്ക് വകയാർ മ്ലാന്തടത്തെ ആശ്രമം. വർക്കല നാരായണ ഗുരുകുലത്തിന്റെ മേൽനോട്ടത്തിൽ മ്ലാന്തടത്തെ ആശ്രമം ‘വിദ്യാനികേതൻ’ ഇപ്പോഴും പ്രവർത്തിക്കുന്നു. 

ഇവിടെ ഗുരു നിത്യചൈതന്യയതി താമസിച്ചിരുന്ന മുറി അറ്റകുറ്റപ്പണി നടത്തി സംരക്ഷിച്ചിട്ടുണ്ട്. ഇതിൽ അദ്ദേഹം രചിച്ച പുസ്തകങ്ങളുടെ ശേഖരവും കാണാം. എതിർവശത്തായി പ്രാർഥന ഹാളുണ്ട്. അമ്മ വാമാക്ഷിയമ്മയുടെ സമാധിക്കു ശേഷം അദ്ദേഹം സ്ഥാപിച്ച ശാരദാമഠവും സമീപമുണ്ട്. 

രാഘവപ്പണിക്കരുടെയും വാമാക്ഷിയമ്മയുടെയും 4 മക്കളിൽ മൂത്ത മകനായി കന്നിമാസത്തിലെ തൃക്കേട്ട നാളിൽ ജനിച്ച ജയചന്ദ്രനാണ് പിൽക്കാലത്ത് ഗുരു നിത്യചൈതന്യ യതിയായത്. കുളത്തുങ്കൽ പേരൂർകുളം ഗവ.എൽപി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.  തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽനിന്ന് എംഎ ഫിലോസഫിയിൽ‌ മികച്ച മാർക്കോടു കൂടി വിജയിച്ചു.  കൊല്ലം എസ്എൻ കോളജ്, ചെന്നൈ വിവേകാനന്ദ കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 

രമണമഹർഷിയിൽനിന്നാണ് നിത്യചൈതന്യയെന്ന പേരിൽ സന്യാസം സ്വീകരിച്ചത്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യൻ നടരാജഗുരുവിന്റെ ശിഷ്യനായിരുന്നു. അദ്വൈത ദർശനത്തിലും ശ്രീനാരായണ ദർശനത്തിലും പണ്ഡിതനായിരുന്ന യതി യുഎസ്, ഓസ്ട്രിയ, ബ്രിട്ടൻ എന്നിവിടങ്ങളിൽ സർവകലാശാലകളിൽ വിസിറ്റിങ് പ്രഫസറായിരുന്നു. 

മലയാളത്തിൽ 120 കൃതികളും ഇംഗ്ലിഷിൽ 80 കൃതികളും രചിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി. ഡൽഹിയിലെ സൈക്കോ ഇൻസ്റ്റിറ്റ്യൂട്ട്, ഊട്ടിയിലെ ഫേൺഹിൽ ആശ്രമം, വർക്കല നാരായണഗുരുകുലം, ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് ബ്രഹ്മവിദ്യ തുടങ്ങിയവയുടെ മേധാവിയായിരുന്നു.  1999 മേയ് 14ന് ഊട്ടിയിലാണ് യതി സമാധിയായത്.

ഊട്ടിയിൽ ഇന്ന് ഗുരുപൂജ, പ്രഭാഷണം 

ഊട്ടി ∙ ഊട്ടിയിലെ നാരായണ ഗുരുകുലം സ്ഥാപിതമായതിന്റെ 101-ാം വാർഷികാഘോഷവും ഗുരു നിത്യചൈതന്യ യതിയുടെ 100-ാം ജന്മവാർഷികാഘോഷവും 25-ാം സമാധിവാർഷികദിനാചരണവും ഇന്നു നടക്കും.  മഞ്ചനക്കൊരെയിൽ നടരാജഗുരു സ്ഥാപിച്ച നാരായണ ഗുരുകുലത്തിൽ 3 ദിവസത്തെ പരിപാടികൾക്ക് ഞായറാഴ്ച തുടക്കമായി. ഇന്ന് ഗുരുപൂജ, പ്രഭാഷണങ്ങൾ, പ്രാർഥനകൾ. ഉച്ചയ്ക്കു ശേഷം കലാപരിപാടികൾ നടക്കും.

English Summary:

Rememberence of nitya chaitanya yati

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com