ADVERTISEMENT

കോഴിക്കോട് ∙ വനഭൂമിയോടു ചേർന്ന് യൂക്കാലിമരങ്ങൾ നട്ടുവളർത്താനുള്ള കേരള വനം വികസന കോർപറേഷന്റെ (കെഎഫ്ഡിസി) പദ്ധതി, വർക്കിങ് പ്ലാൻ അംഗീകരിക്കുന്നതിനുള്ള ഉന്നതാധികാര സമിതി തള്ളിക്കളഞ്ഞത്. 

സംസ്ഥാനത്തിന്റെ വന നയവുമായി പൊരുത്തപ്പെടില്ലെന്നു വ്യക്തമാക്കി കഴിഞ്ഞ ഫെബ്രുവരി ഒന്നിന് സമിതി ഒഴിവാക്കിയ പദ്ധതിയാണ് കെഎഫ്ഡിസി വീണ്ടും സർക്കാരിന് അയച്ച് അനുമതി നേടിയെടുത്തത്. കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ബി.എൻ.അഞ്ജൻ കുമാറും പദ്ധതി തള്ളിയെങ്കിലും സംസ്ഥാനം പിന്മാറിയില്ല.

വനഭൂമിയിൽ 5 വർഷത്തേക്കു നടപ്പാക്കേണ്ട പദ്ധതികൾ വനം മേധാവി ചെയർമാനായ ഉന്നതാധികാര സമിതിയുടെ അനുമതിയോടെയേ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കൂ. അഞ്ജൻ കുമാറും സംസ്ഥാനത്തെ വർക്കിങ് പ്ലാൻ ചുമതലയുള്ള സഞ്ജയൻ കുമാറും ഉൾപ്പെട്ട യോഗത്തിൽ നിലവിലുള്ള തോട്ടങ്ങളിലെ അക്കേഷ്യ, യൂക്കാലി മരങ്ങൾ പൂർണമായി വെട്ടാനും യൂക്കാലി മാത്രം വീണ്ടും വളർത്താനും കെഎഫ്ഡിസി മാനേജിങ് ഡയറക്ടർ ജോർജി പി.മാത്തച്ചനാണ് ശുപാർശ സമർപ്പിച്ചത്. രോഗങ്ങളെ പ്രതിരോധിച്ച്, കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം നേടാൻ യൂക്കാലി വളർത്തലിലൂടെ സാധിക്കുമെന്ന ന്യായവും മുന്നോട്ടുവച്ചു.

യൂക്കാലി, അക്കേഷ്യ, െസന്ന തുടങ്ങിയ അധിനിവേശ ഇനങ്ങൾ വനത്തിൽനിന്ന് ഒഴിവാക്കാനും പകരം ഫലവൃക്ഷങ്ങളും ജൈവവ്യവസ്ഥയ്ക്കു ചേർന്ന സസ്യങ്ങളും നട്ടുപിടിപ്പിക്കാനും ഉദ്ദേശിച്ചുള്ള സംസ്ഥാന വന നയത്തിനു കടകവിരുദ്ധമാണ് പദ്ധതിയെന്നു വ്യക്തമാക്കി ശുപാർശ സമിതി തള്ളി. 

എന്നാൽ, അനുമതി തേടി അതേ മാസം 20ന് കെഎഫ്ഡിസി എംഡി സർക്കാരിനു കത്തെഴുതി. മുൻപ് 2 തവണ ഇതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അന്നെല്ലാം വനനയം ചൂണ്ടിക്കാട്ടി തീരുമാനമെടുക്കാതിരുന്ന സർക്കാരാണ് അവസാന കത്തിൽ കെഎഫ്ഡിസിയുടെ നിലനിൽപിനെ ബാധിക്കുമെന്ന ന്യായം നിരത്തി അനുമതി നൽകിയത്.

അസംസ്കൃത വസ്തുക്കളുടെ ക്ഷാമം ചൂണ്ടിക്കാട്ടി കേരള പേപ്പർ പ്രോഡക്ട്സും (കെപിപിഎൽ) വനത്തിൽ അക്കേഷ്യയും യൂക്കാലിയും നടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലു‍ം സർക്കാർ അംഗീകരിച്ചിരുന്നില്ല. കെഎഫ്ഡിസിക്ക് അനുമതി ലഭിച്ചതോടെ കെപിപിഎലിന്റെ ഫയലിനും അനക്കംവയ്ക്കുമെന്ന് വനം വകുപ്പിലെ ഉന്നതർ സംശയിക്കുന്നു. 

വനംവകുപ്പിലും പ്രതിഷേധം

തൊടുപുഴ ∙ കെഎഫ്ഡിസി തോട്ടങ്ങളിൽ യൂക്കാലിമരങ്ങൾ നടാൻ അനുമതി നൽകിയതിൽ വനം വകുപ്പിലെ ഉദ്യോഗസ്ഥരിൽനിന്നുതന്നെ പ്രതിഷേധമുയരുന്നു. യൂക്കാലിയും അക്കേഷ്യയും നടുന്നതു വിലക്കി 2017 ൽ വനം വകുപ്പ് ഉത്തരവിട്ടിരുന്നു. അതിനുശേഷം ഇവ പിഴുതുമാറ്റി. മൂന്നാർ വട്ടവടയിൽ 5000 ഏക്കറിലെ യൂക്കാലിമരങ്ങളാണു മുറിച്ചുമാറ്റിയത്.  അധിനിവേശ സസ്യങ്ങൾ ഒഴിവാക്കിയാൽ മനുഷ്യ–വന്യജീവി സംഘർഷം കുറയ്ക്കാനാകുമെന്ന് കേരള ഫോറസ്റ്റ് പ്രാെട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ റിപ്പോർട്ട് നൽകിയതു കഴിഞ്ഞദിവസമാണ്. 

12 കോടിയിലേറെ വിദേശസഹായം

∙യുഎൻഡിപി (യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം) ധനസഹായത്തോടെ പിണറായി സർക്കാർ നടപ്പിലാക്കിയ ഇന്ത്യൻ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്കേപ് പ്രോജക്ടിലൂടെ 2018–22 ൽ 12 കോടിയിലേറെ രൂപ വിദേശ ധനസഹായം സ്വീകരിച്ചതായി കണക്കുകൾ. പദ്ധതിയിലൂടെ പരിസ്ഥിതി പുനഃസ്ഥാപനം (ഇക്കോ റീസ്റ്റോറേഷൻ) നടപ്പാക്കിയിട്ടുണ്ട്. മൂന്നാർ വൈൽഡ്‌ലൈഫ് ഡിവിഷനു കീഴിൽ ഷോല നാഷനൽ പാർക്കിലെ പഴത്തോട്ടത്തിൽ മാത്രം 2 കോടിയിലേറെ രൂപ ചെലവഴിച്ച് സ്വാഭാവിക വനം ഒരുക്കി. 

∙ 4 പ്രശ്നങ്ങളാണു കേരളം നേരിടുന്നത്; 

ചൂട് കൂടുന്നു, ജലസ്രോതസ്സുകൾ വറ്റുന്നു, 

വനജൈവവൈവിധ്യം നഷ്ടപ്പെടുന്നു, 

മനുഷ്യ–വന്യമൃഗ സംഘർഷം വർധിക്കുന്നു. ഇവയ്ക്കുള്ള പരിഹാരമായാണ്  വെള്ളമൂറ്റിയെടുക്കുന്ന വൃക്ഷങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചത്.  വീണ്ടും 

യൂക്കാലി വച്ചുപിടിപ്പിക്കാനുള്ള തീരുമാനം തെറ്റാണ്, തിരുത്തേണ്ടതുമാണ്. -   പ്രഫ. ഇ.കുഞ്ഞിക്കൃഷ്ണൻ (പരിസ്ഥിതിപ്രവർത്തകൻ)

∙ കെഎഫ്ഡിസി തോട്ടങ്ങളിൽ യൂക്കാലി നടാനുള്ള അനുമതി പുനഃപരിശോധിക്കും.റിപ്പോർട്ട് നൽകാൻ വനം പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി - മന്ത്രി എ.കെ.ശശീന്ദ്രൻ  

English Summary:

Eucalyptus trees: government approved the project rejected by the high powered committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com