ADVERTISEMENT

തിരുവനന്തപുരം∙ ജനകീയ സമരങ്ങളുടെ കടമ്പ കടന്നെന്ന ആശ്വാസം, ഇനിയുമിറങ്ങാതെ വിവാദങ്ങളുടെ വേലിയേറ്റം. ലോക്സഭാ തിരഞ്ഞെടുപ്പു ഫലം കൂടി അറിയുന്ന രാഷ്ട്രീയ വർഷത്തിലേക്കാണു രണ്ടാം പിണറായി സർക്കാർ കാൽവച്ചത്. ഫലം സർക്കാരിന്റെ വിലയിരുത്തലാകില്ലെന്നു മുഖ്യമന്ത്രി മുൻകൂർ ജാമ്യമെടുത്തെങ്കിലും മൂന്നുവർഷം ഭരിച്ച സർക്കാരിനെ വോട്ടർമാർ മറന്നിരിക്കാൻ ഇടയില്ല. ജനവിധി തീരെ എതിരായാൽ ആദ്യം വിരലുയരുക സർക്കാരിനു നേർക്കാകും. പക്ഷേ അതു മുൻഗണനകൾ മാറ്റുമെന്ന് ഈ സർക്കാരിന്റെ പ്രവർത്തനശൈലി അറിയുന്നവർ കരുതുന്നില്ല. 

മൂന്നു വർഷം സമരങ്ങളാൽ ഞെരുങ്ങുകയായിരുന്നു സർക്കാർ. സിൽവർലൈൻ, ബഫർ സോൺ, വിഴിഞ്ഞം, കായികതാരങ്ങളുടെ നിയമനം, സിപിഒ നിയമനം എന്നിങ്ങനെ രാഷ്ട്രീയം നോക്കാതെ നീറുന്ന വിഷയങ്ങളുമായി പ്രതിപക്ഷവും വിവിധ സംഘടനകളും തെരുവിലായിരുന്നു. എന്നാൽ നാലാം വർഷത്തിലേക്കു കടക്കുമ്പോൾ കൂട്ടായ സമരങ്ങളൊന്നും സർക്കാരിന്റെ ഉറക്കം കെടുത്തുന്നില്ല. 

അതേസമയം മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസ്, എൽഡിഎഫ് കൺവീനറുടെ ബിജെപി പ്രവേശം സംബന്ധിച്ച ആരോപണം, രാജ്യസഭാ സീറ്റിനെച്ചൊല്ലിയുള്ള കലഹം, സർക്കാരിന്റെ ധൂർത്ത്, മുഖ്യമന്ത്രിയുടെ വിദേശയാത്രയിലെ നിഗൂഢത എന്നിങ്ങനെ രാഷ്ട്രീയ വിഷയങ്ങൾ ഏറെയുണ്ട്. സഹകരണ ബാങ്കുകളെ കേന്ദ്ര ഏജൻസികൾ വിട്ടില്ല. ഗുണ്ടാ വിളയാട്ടത്തിൽ ആഭ്യന്തര വകുപ്പും ആശുപത്രികളിലെ തുടർച്ചയായ വീഴ്ചകളിൽ ആരോഗ്യവകുപ്പും പഴി കേൾക്കുന്നു. സാമൂഹിക പെൻഷൻ കുടിശികയിൽ സർക്കാരാകെ പ്രതിസ്ഥാനത്തുണ്ട്. സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തെ പഴിചാരി അധികനാൾ മുന്നോട്ടുപോകാനാകില്ല. ഒരു വർഷത്തിനപ്പുറം തദ്ദേശ തിരഞ്ഞെടുപ്പാണ്. 

ജനങ്ങൾക്ക് അപ്രാപ്യനെന്ന വിമർശനമുള്ളപ്പോഴും പാർട്ടിയിലും മുന്നണിയിലും ചോദ്യം ചെയ്യപ്പെടാത്ത മുഖ്യമന്ത്രിയാണു പിണറായി വിജയൻ. മന്ത്രിസഭയുടെ ആകെ നില അതല്ല. പലരും പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. ആലത്തൂരിൽ മന്ത്രി കെ.രാധാകൃഷ്ണൻ ജയിച്ചാലും ഇല്ലെങ്കിലും ഈ വർഷം മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്ന അഭ്യൂഹം ശക്തം. ലോക്സഭാ തിരഞ്ഞെടുപ്പിൽ തോൽക്കുകയും രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെടുകയും ചെയ്താൽ കേരള കോൺഗ്രസ് (എം) എന്തു സമീപനമെടുക്കുമെന്ന ആശങ്ക മുന്നണിയെ പൊതിഞ്ഞുനിൽക്കുന്നു. ദേശീയതലത്തിൽ ബിജെപിക്കൊപ്പമുള്ള ജെഡിഎസിനെ മന്ത്രിസഭയിൽ ചുമക്കുന്നതിന്റെ പഴി ഇപ്പോഴും കേൾക്കുന്നു.

കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന ദേശീയ പാതാ വികസനമല്ലാതെ, പിണറായി സർക്കാരിന്റേത് എന്നു പറയാൻ പൂർത്തീകരിച്ച ബൃഹദ് പദ്ധതികളില്ലെന്നതു പോരായ്മയാണ്. കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴിയിൽ സംസ്ഥാനം ചെയ്യേണ്ടതെല്ലാം ചെയ്തിട്ടും കേന്ദ്രം ഇടഞ്ഞുനിൽക്കുകയാണ്. വിഴിഞ്ഞം തുറമുഖം ഈ വർഷം വാണിജ്യ പ്രവർത്തനം തുടങ്ങും. വാട്ടർ മെട്രോ സർവീസ് തുടങ്ങി. കണ്ണൂർ, കൊല്ലം ഐടി പാർക്കുകളുടെ നിർമാണവും തുടങ്ങാമെന്നു പ്രതീക്ഷിക്കുന്നു. അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനവുമുണ്ടായേക്കാം. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾക്കാണു മുൻഗണന. പെരുമാറ്റച്ചട്ടം പിൻവലിച്ചാൽ 3 വർഷത്തെ പ്രോഗ്രസ് കാർഡ് പുറത്തിറക്കും. 

English Summary:

Second Pinarayi Vijayan government completed three years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com