ADVERTISEMENT

‌തിരുവനന്തപുരം ∙ ചർച്ചയില്ലാതെ കേന്ദ്രസർക്കാർ ബില്ലുകൾ പാസാക്കുന്നെന്നു പ്രതിഷേധമുയർത്തുന്ന സിപിഎമ്മാണ്  തദ്ദേശ വാർഡ് വിഭജനത്തിനു  ഓർഡിനൻസിന്റെ വഴി തേടിയതെന്നതാണ് വൈരുധ്യം. 1200 തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനം നിയമസഭ ചർച്ച ചെയ്തു നിയമമാക്കേണ്ടതല്ലേ എന്നാണു പ്രതിപക്ഷത്തിന്റെ ചോദ്യം. ഒന്നര വർഷത്തേക്കു മാത്രമുള്ള പ്രക്രിയ ആണെന്നതിനാൽ സ്ഥിരം നിയമത്തിന്റെ ആവശ്യമില്ലാത്തതു കൊണ്ടാണ് ഓർഡിനൻസിന്റെ വഴി എന്നു സർക്കാരും. ഓർഡിനൻസ് അംഗീകരിക്കാൻ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നതിൽ നിന്നു തന്നെ സർക്കാരിന്റെ തിടുക്കം വ്യക്തമാണ്.

പെരുമാറ്റച്ചട്ടം നിലനി‍ൽക്കുന്ന സാഹചര്യത്തിൽ , ഓർഡിനൻസിനു തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി തേടാൻ നിർദേശിക്കുകയാണു ഗവർണർ ചെയ്തത്. അനുമതി ലഭിച്ചാൽ  അംഗീകാരം നൽകുമെന്നാണു രാജ്ഭവനിൽ നിന്നുള്ള വിവരം. ഡൽഹിക്കു തിരിച്ച ഗവർണർ ഇനി 27നേ മടങ്ങിയെത്തൂ. ഇതിനിടെ നിയമസഭാ സമ്മേളന തീയതി തീരുമാനിക്കേണ്ടതിനാൽ ബിൽ അവതരിപ്പിക്കുകയല്ലാതെ സർക്കാരിനു മാർഗമില്ലെന്നർഥം. ഇന്നു  മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിക്കും. സഭാ സമ്മേളനം തുടങ്ങാനുള്ള തീരുമാനവും ഇന്നത്തെ യോഗത്തിലെടുത്തേക്കും. 

ജൂലൈ 31നു മുൻപു ബജറ്റ് പാസാക്കിയെടുക്കണം. 13 ദിവസം ബജറ്റ് ചർച്ച വേണം. ബക്രീദ്, ലോക കേരളസഭ എന്നിവയുടെ അവധിദിനങ്ങളും ഇക്കാലയളവിലുണ്ട്. ഈ  സമയത്തിനുള്ളിൽ വാർഡ് വിഭജന ബിൽ അവതരിപ്പിച്ച്, വിവിധ കമ്മിറ്റികൾക്ക് അയച്ചു പാസാക്കിയെടുക്കുകയെന്നതു വെല്ലുവിളിയാണ്. ജൂൺ 10നു സമ്മേളനം തുടങ്ങാനാണ് ഇപ്പോൾ ആലോചന. 12 ദിവസം മുൻപ് സാമാജികർക്ക് അറിയിപ്പു നൽകണം. ഇതിൽ ഇളവു വരുത്താൻ സ്പീക്കർക്ക് അധികാരമുണ്ട്.  

രണ്ടു സഭാ സമ്മേളനങ്ങൾ തമ്മിൽ ആറു മാസത്തിലധികം ഇടവേള പാടില്ല എന്നതിനാലാണ് ഓർഡിനൻസിനു  പരമാവധി ആറുമാസം കാലാവധി നിർണയിച്ചിരിക്കുന്നത്. ഇതിനിടയിൽ സഭാ സമ്മേളനമുണ്ടെങ്കിൽ, സഭ തുടങ്ങി 42 ദിവസത്തിനകം ബിൽ കൊണ്ടുവരണം. ഓർഡിനൻസ് ഇറക്കുകയും ബിൽ സഭയിൽ പരമാവധി നീട്ടിക്കൊണ്ടുപോയി വാർഡ് വിഭജനം പൂർത്തീകരിക്കുകയുമായിരുന്നു സർക്കാരിന്റെ ലക്ഷ്യം.

English Summary:

Local Ward Division Ordinance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com