ADVERTISEMENT

തൃശൂർ ∙ മുല്ലശേരിയിലെ അവയവ കൈമാറ്റ വിവാദത്തിൽ മുൻപു പൊലീസിനു നൽകിയ മൊഴികൾ ഇരകൾ തിരുത്തി. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരം പാവറട്ടി സബ് ഇൻസ്പെക്ടർ 5 മാസം മുൻപു മൊഴിയെടുത്തപ്പോൾ ഇരകളിൽ 2 പേർ ഏജന്റുമായി ബന്ധമുണ്ടെന്നു വിവരം നൽകിയിരുന്നു. ഏജന്റിന്റെ പേരും മൊഴിയിൽ പരാമർശിച്ചിരുന്നു. ഇതുപ്രകാരമാണ് അന്നു പൊലീസ് സംഘം ഏജന്റിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. എന്നാൽ, കമ്മിഷണറുടെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം നാലംഗ പൊലീസ് സംഘം ഇരകളിൽ 3 പേരുടെ മൊഴിയെടുത്തെങ്കിലും ഏജന്റുമായി ബന്ധമില്ലെന്നാണിവർ മൊഴി നൽകിയത്. 

മുല്ലശേരിയിൽ സ്ത്രീകളടക്കം മുപ്പതോളം പേർ അവയവദാനം നടത്തിയ സംഭവം വിവാദമായതോടെയാണു കമ്മിഷണർ നിയോഗിച്ച പൊലീസ് സംഘം പരിശോധന തുടങ്ങിയത്. ഇരകളിലൊരാൾ മാധ്യമങ്ങൾക്കു മുന്നിൽ ആദ്യം നടത്തിയ പ്രതികരണത്തിൽ 5 ലക്ഷം രൂപ പ്രതിഫലം ലഭിച്ചിരുന്നെന്നും മുല്ലശേരി സ്വദേശിയായ ഒരു ഏജന്റാണു വൃക്കദാനത്തിനു പ്രേരിപ്പിച്ചതെന്നും വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ പൊലീസ് എത്തി മൊഴിയെടുത്തപ്പോൾ ഏജന്റിനെ അറിയില്ലെന്നും ആരിൽ നിന്നും പണം സ്വീകരിച്ചിട്ടില്ലെന്നും ബന്ധുവിനാണ് അവയവം നൽകിയതെന്നും 3 പേർ നിലപാടെടുത്തു. മൊഴി തിരുത്താനിടയായതു ഭീഷണിക്കോ മറ്റു സ്വാധീനത്തിനോ വഴങ്ങിയാണോയെന്ന കാര്യം പൊലീസ് പരിശോധിച്ചിട്ടില്ല. 

അന്വേഷണ സംഘം ഇന്നോ നാളെയോ കമ്മിഷണർക്കു റിപ്പോർട്ട് സമർപ്പിക്കുമെന്നാണു വിവരം. ഇതിനു ശേഷമാകും കമ്മിഷണർ വനിതാ കമ്മിഷനു റിപ്പോർട്ട് സമർപ്പിക്കുക. ഇരകളിൽ 3 പേരെ കൂടി നേരിൽ കണ്ടു മൊഴിയെടുക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. ഇവരിൽ ആരെങ്കിലും ഏജന്റിന്റെ പങ്കിനെക്കുറിച്ചു സൂചന നൽകിയാൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ വഴിയൊരുങ്ങും. 

English Summary:

Victims change their statement in Mullassery organ sale controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com