ADVERTISEMENT

തിരുവനന്തപുരം ∙ ആദ്യത്തെ ബിൽത്തുക ആര് അടയ്ക്കുമെന്ന ആശയക്കുഴപ്പത്തിനിടെ, സർക്കാരിനു കീഴിലുള്ള 22,500 സ്ഥാപനങ്ങൾക്കു കൂടി കെ ഫോൺ ബിൽ അയച്ചു തുടങ്ങി. ഇതിൽ പതിനായിരത്തോളം സ്കൂൾ കണക്‌ഷനാണ്. ബിൽ സ്കൂൾ അടയ്ക്കുമോ, വകുപ്പ് അടയ്ക്കുമോ എന്ന കാര്യത്തിൽ വ്യക്തത തേടിയുള്ള ഫയൽ മാസങ്ങളായി വകുപ്പിന്റെ പരിഗണനയിലാണ്. 7000 സ്ഥാപനങ്ങൾക്ക് ആദ്യപാദത്തിലെ ബിൽ അയച്ചതിൽ വിരലിലെണ്ണാവുന്നവർ മാത്രമാണു തുക അടച്ചത്. 

ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളും ഓഫിസുകളുമായി സർക്കാരിന്റെ നിർദേശപ്രകാരം കണക്‌ഷൻ നൽകിയ 30438 സ്ഥാപനങ്ങളുടെ ബിൽത്തുക 4 ഗഡുക്കളായി സർക്കാർ കെ ഫോണിനു നൽകുമെന്നായിരുന്നു ധാരണ. എന്നാൽ ധനവകുപ്പ് എതിർത്തതോടെ സർക്കാർ പിൻമാറി. പകരം സംവിധാനം തീരുമാനിച്ചതുമില്ല. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ ബിൽ ഒരുമിച്ച് ഏഴായിരത്തോളം സ്ഥാപനങ്ങൾക്കു നൽകിയപ്പോഴാണു സ്ഥാപനങ്ങൾ കൈമലർത്തിയത്. 

ആദ്യ ബിൽ ‘സാംപിൾ’ ആയിരുന്നെങ്കിൽ ഇത്തവണ മുഴുവൻ പേർക്കും ബിൽ എത്തും. സ്കൂളുകൾക്ക് അയയ്ക്കുന്ന ബില്ലിന്റെ പകർപ്പ് വിദ്യാഭ്യാസ വകുപ്പിനും നൽകും. സ്കൂളുകളിൽ നേരത്തേ ഉപയോഗിച്ചുവന്ന കണക്‌ഷൻ, കെ ഫോണിനായി ഒഴിവാക്കാൻ സർക്കാർ നിർദേശിച്ചിരുന്നു. സമാന്തര കണക്‌ഷൻ കൂടി ആവശ്യമെങ്കിൽ നിലനിർത്താമെന്നാണു പുതിയ നിർദേശം. 

സ്വപ്നപദ്ധതിയായി അവതരിപ്പിച്ചിട്ടും കെ ഫോണിനു പണം നൽകാൻ സർക്കാരിനു വലിയ ഉത്സാഹമില്ല. കഴിഞ്ഞ സാമ്പത്തിക വർഷം 100 കോടി രൂപ വാഗ്ദാനം ചെയ്തതിൽ ലഭിച്ചത് 25 കോടി. ഇത്തവണ 100 കോടി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും 25 കോടിയുടെ ബാങ്ക് വായ്പയ്ക്കുള്ള ഗാരന്റിയാണു നൽകിയത്. 

English Summary:

KFON: Second bill for 22,500 government institutions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com