ADVERTISEMENT

പത്തനംതിട്ട ∙ മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഏഴംകുളം–കൈപ്പട്ടൂർ റോഡിലെ ഓടയുടെ ഗതി മാറ്റിയെന്ന് ആരോപിച്ചു കോൺഗ്രസ് പ്രതിഷേധം. കൊടുമണ്ണിലെ പഞ്ചായത്ത് സ്റ്റേഡിയത്തിനു മുന്നിൽ ഓട നിർമാണം തടഞ്ഞു കൊടി കുത്തിയ ഏഴ് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. കൊടുമൺ പഞ്ചായത്തിൽ ഇന്നു രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചു. ‌‌

ഇന്നലെ സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു സ്ഥലത്തെത്തി, പുറമ്പോക്ക് ഒഴിവാക്കി ഇപ്പോൾ നിർമിക്കുന്ന സ്ഥലത്തു കൂടി തന്നെ ഓട നിർമിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എന്നാൽ സ്ഥലത്തുണ്ടായിരുന്ന സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ ജില്ലാ സെക്രട്ടറിയുടെ ആവശ്യം നടപ്പാക്കാൻ കഴിയില്ലെന്ന് അറിയിച്ചു. പുറമ്പോക്ക് ഭൂമിയിൽ കയ്യേറ്റമുണ്ടെന്നു സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ പ്രസിഡന്റിന്റെ നിർദേശം അവഗണിച്ച് ഓട നിർമാണം തുടരുകയായിരുന്നു.

ഇന്നലെ ഉച്ചയോടെ കോൺഗ്രസ് പ്രവർത്തകർ ഓട നിർമാണം തടഞ്ഞു കൊടികുത്തി. കെട്ടിട നിർമാണ സമയത്തു പുറമ്പോക്ക് കയ്യേറിയതു കണ്ടെത്താതിരിക്കാനാണ് ഓടയുടെ ഗതിമാറ്റിയതെന്നാണ് കോൺഗ്രസ് ആരോപണം. തുടർന്നു പൊലീസെത്തി ഏഴു പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് അന്യായമാണെന്ന് ആരോപിച്ചു സ്റ്റേഷനിൽ പ്രവർത്തകർ കുത്തിയിരുന്നു. പിന്നീടു പ്രവർത്തകരെ വിട്ടയച്ചു. ഓട റോ‍ഡിന്റെ അതിർത്തിലേക്കു മാറ്റി സ്ഥാപിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നു കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. അതേസമയം, റോഡിന്റെ പുറമ്പോക്കു കയ്യേറിയിട്ടില്ലെന്നും കെട്ടിടം നിർമിക്കുന്നതിനു മുൻപാണു റോഡിന്റെ അലൈൻമെന്റ് നടത്തിയതെന്നും വികസനത്തിനായി ഇനിയും സ്ഥലം വിട്ടു നൽകാൻ തയാറാണെന്നും ജോർജ് ജോസഫ് പറഞ്ഞു.

English Summary:

Direction of the drainage changed for minister veena george's husband's building

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com