ADVERTISEMENT

കണ്ണൂർ ∙ അമ്മേയെന്നു വിളിക്കുന്ന ശാരദ ടീച്ചർക്കൊപ്പം സദ്യയുണ്ട് എഴുന്നേൽക്കുമ്പോൾ ഭക്ഷണമുണ്ടാക്കിയ ലീലയോടു സുരേഷ് ഗോപി പറഞ്ഞു– ഗംഭീരം. നായനാരുടെ ഭാര്യ ശാരദ ടീച്ചറെ അമ്മേയെന്നു വിളിച്ച് ഇടയ്ക്കിടെ വരുന്ന സുരേഷ് ഗോപിയുടെ ഇത്തവണത്തെ വരവ് കേന്ദ്ര സഹമന്ത്രിയായാണ്. രാവിലെ മുതൽ ‘ശാരദാസ്’ കാത്തിരുന്നു. രാവിലെ 11 ആയപ്പോഴേക്കും മാധ്യമപ്രവർത്തകരും അയൽവാസികളുമെല്ലാമായി മുറ്റം നിറഞ്ഞു. നായനാരുടെ മകൻ കൃഷ്ണകുമാർ രാവിലെതന്നെ തിരുവനന്തപുരത്തുനിന്നെത്തി. ഇത്തവണ മാടായിക്കാവിലും പറശ്ശിനിക്കടവ് അമ്പലത്തിലും പോയി വരുന്നതിനാൽ ഊണ് ഒരുക്കാനാണ് ലീലയോട് ടീച്ചർ പറഞ്ഞത്. സ്പെഷലായി അടപ്രഥമനും. 

എത്തിയതേ അമ്മേയെന്നു വിളിച്ച് ടീച്ചറുടെ കാൽതൊട്ടുവന്ദിച്ചു. സുരേഷ് ഗോപിയുടെ സഹോദരൻ സുനിൽ ഗോപി നൽകിയ മധുരം ടീച്ചറുമായി പങ്കിട്ടു. നായനാരെക്കുറിച്ച് ടീച്ചർ എഴുതിയ ‘ഓർമകളിൽ എന്റെ പ്രിയസഖാവ്’ എന്ന പുസ്തകം സുരേഷ് ഗോപിക്കു സമ്മാനമായി നൽകി. ‘വൈകിട്ട് കൊട്ടിയൂരമ്പലത്തിൽ പോകുന്നുണ്ട്. അമ്മ പോരുന്നോ’ എന്ന ചോദ്യത്തിന് ‘യാത്ര ചെയ്യാൻ വയ്യ. എങ്ങും പോകാറില്ല’ എന്നു മറുപടി. 

കെ.ജി.മാരാരുടെ സ്മൃതികുടീരം സന്ദർശിക്കണമെന്നു പറഞ്ഞ് മടങ്ങുമ്പോൾ, മാരാർ തന്റെ സീനിയറായി സ്കൂളിൽ പഠിച്ചതാണെന്ന് ടീച്ചർ ഓർമിച്ചു. കെ.ജി.മാരാരും പി.പി.മുകുന്ദനുമാണ് തന്നെ രാഷ്ട്രീയത്തിലേക്കു ക്ഷണിച്ചതെന്നും അവരെയൊന്നും മറക്കില്ലെന്നും പറഞ്ഞ് സുരേഷ്ഗോപി യാത്രതിരിച്ചു. 

∙ ‘‘സുരേഷ് ഗോപിയുടെ സന്ദർശനത്തിൽ രാഷ്ട്രീയമില്ല. ഇവിടെ പലപ്രാവശ്യം വന്നിട്ടുണ്ട്. പലതരം രാഷ്ട്രീയക്കാർ ഇവിടെ വരാറുണ്ട്. എല്ലാവരും എന്റെ സഖാവിനോടുള്ള സ്നേഹംകൊണ്ടു വരുന്നതാണ്. പാവങ്ങൾക്കായി സുരേഷ് ഗോപി എന്തെല്ലാം സഹായങ്ങളാണു ചെയ്യുന്നത്. അയാൾ രാഷ്ട്രീയം നോക്കിയല്ല സഹായിക്കുന്നത്. സഖാവും പാവപ്പെട്ടവരെ സഹായിക്കുന്ന ആളായിരുന്നു’’. – ശാരദ ടീച്ചർ 

English Summary:

Suresh gopi meet sarada teacher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com