ADVERTISEMENT

നെടുമ്പാശേരി ∙ കുവൈത്ത് ദുരന്തത്തിൽ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ എത്തിച്ചപ്പോൾ കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ), ജില്ലാ ഭരണകൂടം, പൊലീസ്, നോർക്ക തുടങ്ങിയവയുടെ നേതൃത്വത്തിൽ അവ കൈകാര്യം ചെയ്തത് അതിവേഗത്തിലും കൃത്യതയിലും. പരാതിക്ക് ഇടനൽകാത്ത വിധത്തിലായിരുന്നു വിവിധ ഏജൻസികളുടെ പ്രവർത്തനം. ഡൽഹിക്കു പകരം കൊച്ചിയിൽ മൃതദേഹങ്ങളെത്തിക്കുമെന്ന് വ്യാഴാഴ്ച വൈകിട്ട് 7 മണിക്കാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. തുടർന്ന് ഒത്തൊരുമയുടെ പുതിയ അധ്യായമാണ് വിമാനത്താവളത്തിൽ രചിക്കപ്പെട്ടത്.

ദിവസത്തിൽ ഒന്നോ രണ്ടോ മൃതദേഹങ്ങൾ മാത്രമേ കൊച്ചി വിമാനത്താവളത്തിൽ ഇതുവരെ കൈകാര്യം ചെയ്തിട്ടുള്ളൂ. വിദേശത്തുനിന്നു മൃതദേഹം എത്തിയാൽ വിമാനത്താവളത്തിൽ പോർട്ട് ഹെൽത്ത് ഓഫിസർ, കസ്റ്റംസ്, ഇമിഗ്രേഷൻ, സെക്യൂരിറ്റി തുടങ്ങിയ ഒട്ടേറെ ഏജൻസികളുടെ പരിശോധന പൂർത്തിയാക്കേണ്ടതുണ്ട്. ഇതിന് സാധാരണഗതിയിൽ 30– 40 മിനിറ്റ് എടുക്കും. ഇന്നലെ 45 മൃതദേഹങ്ങൾ എത്തിയിട്ടും നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒന്നര മണിക്കൂർ കൊണ്ടു വിട്ടുകൊടുത്തു. ഇതിൽ 23 മലയാളികളുടെയും 7 തമിഴ്നാട് സ്വദേശികളുടെയും ഒരു കർണാടക സ്വദേശിയുടെയും മൃതദേഹങ്ങളൊഴികെ ബാക്കിയുള്ള 14 മൃതദേഹങ്ങൾ അതേ വിമാനത്തിൽ ആഭ്യന്തര കാർഗോ ആയി ഡൽഹിയിലേക്ക് അയച്ചു.

രാവിലെ പത്തരയ്ക്ക് എത്തിയ വ്യോമസേനാ കാർഗോ വിമാനത്തിൽനിന്ന് മൃതദേഹങ്ങൾ ഇറക്കി അരമണിക്കൂറിനകം കാർഗോ വിഭാഗത്തിലെത്തിച്ചു. തുടർന്ന് വിവിധ ഏജൻസികൾ പ്രത്യേകം വിളിച്ചുവരുത്തിയ നൂറോളം ജീവനക്കാർ ചേർന്നു സമയബന്ധിതമായി പരിശോധനകൾ പൂർത്തിയാക്കി. സിയാൽ എംഡി എസ്.സുഹാസിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജീവനക്കാരും വ്യാഴാഴ്ച രാത്രി മുഴുവൻ വിമാനത്താവളത്തിൽ ക്രമീകരണങ്ങളൊരുക്കാൻ ഉണ്ടായിരുന്നു.

ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ് മൃതദേഹങ്ങൾ പൊതുദർശനത്തിനു വച്ചതും ആംബുലൻസുകളിൽ വീടുകളിലേക്ക് അയച്ചതും. ഓരോ ആംബുലൻസിനും ഒരു ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പൊലീസ് പൈലറ്റ് ഒരുക്കി. ആംബുലൻസുകൾക്ക് എത്രയും പെട്ടെന്നു ലക്ഷ്യസ്ഥാനത്തെത്താൻ സിഗ്‌നലുകൾ ഒഴിവാക്കി ഗ്രീൻ ചാനലിലൂടെ സഞ്ചരിക്കാൻ ക്രമീകരണം ചെയ്തു.

English Summary:

Dead bodies of those who died in the fire in Kuwait were released quickly from the Kochi airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com