ADVERTISEMENT

തിരുവല്ല ∙ പീഡനക്കേസ് പ്രതിയായതിനെ തുടർന്നു പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട പ്രാദേശിക നേതാവിനെ തിരിച്ചെടുത്തു സിപിഎം. തിരുവല്ല ടൗൺ നോർത്ത് മുൻ ലോക്കൽ സെക്രട്ടറിയും കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സി.സി.സജിമോനെയാണു സിപിഎം തിരിച്ചെടുത്തത്. സജിമോനെ പുറത്താക്കി, 2023 ഡിസംബറിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്കും കെ.കെ.ശൈലജയും പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിന്റെ തീരുമാനമാണു പാർട്ടി കൺട്രോൾ കമ്മിഷൻ റദ്ദാക്കിയത്. 

വിവാഹിതയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന 2017ലെ കേസിൽ സജിമോന്റെ പാർട്ടി അംഗത്വം സസ്പെൻഡ് ചെയ്തിരുന്നു. അന്ന് തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറിയായിരുന്നു. കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡിഎൻഎ പരിശോധനയും അട്ടിമറിക്കാൻ ശ്രമിച്ചതായി ആരോപണം ഉയർന്നിരുന്നു. പിന്നീട് മേൽഘടകം നടപടി പിൻവലിക്കുകയും കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയാക്കുകയും ചെയ്തു. കഴിഞ്ഞ സമ്മേളനത്തിൽ ലോക്കൽ കമ്മിറ്റിയിലേക്കെത്തി. ഇതിനെതിരെ പാർട്ടിയിൽ പരാതിയുണ്ടായി.

ഇതോടെയാണു സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിൽ സജിമോനെ പാർട്ടിയിൽനിന്നു പുറത്താക്കാൻ തീരുമാനിച്ചത്. നേരത്തെ കിട്ടിയ സസ്പെൻഷനു പുറമേ പുറത്താക്കലും വന്നതോടെ ഒരേ സംഭവത്തിൽ രണ്ടു നടപടിയുണ്ടായെന്നു കാണിച്ച് സജിമോൻ സിപിഎം കൺട്രോൾ കമ്മിഷനു പരാതി നൽകി. തുടർന്ന് കമ്മിഷൻ ഒരു തെറ്റിൽ രണ്ട് നടപടി വേണ്ട എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.  ജില്ലാ കമ്മിറ്റി നിലപാടും സജിമോന് അനുകൂലമായി. 

ഇതിനിടെ 2022ൽ സിപിഎം വനിതാ നേതാവിനെ കാറിൽ കൊണ്ടു പോയി ലഹരി നൽകി നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിലും സജിമോൻ പ്രതിയാണ്. 2 കേസുകളിലും കോടതിയുടെ അന്തിമവിധി വരും മുൻപാണു സജിമോനെ തിരിച്ചെടുക്കുന്നത്. പ്രാഥമിക അംഗത്വം വീണ്ടും നൽകിയതിനു പുറമേ തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റിയിലേക്കു സ്ഥാനക്കയറ്റം നൽകുകയും ചെയ്തു.

English Summary:

CPM taken back former local secretary accused in molestation case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com