ADVERTISEMENT

∙ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐ ജില്ലാ കൗൺസിലുകൾ പാർട്ടിയുടെ മന്ത്രിയായ തന്നെയും വെറുതെവിടുന്നില്ലെന്ന റിപ്പോർട്ടുകൾ സഭയിൽ മന്ത്രി ജി.ആർ.അനിൽ പുച്ഛിച്ചു തള്ളി. ഭക്ഷ്യവകുപ്പിന്റെ ധനാഭ്യർഥന ചർച്ചയ്ക്കു മറുപടി പറഞ്ഞ മന്ത്രി എന്നിട്ട് സഭയെത്തന്നെ അമ്പരപ്പിച്ച് ഇങ്ങനെ ഉപസംഹരിച്ചു: ‘‘അനുവദിച്ച പണം കൃത്യസമയത്തു തന്നെ നൽകാനുള്ള നടപടികൾ കൂടി ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നു’’.

ഭക്ഷ്യവകുപ്പിനോടു ധനമന്ത്രിക്കുണ്ടെന്നു സിപിഐക്കാർ കരുതുന്ന ചിറ്റമ്മനയത്തോടുള്ള മന്ത്രിയുടെ കുത്താണ് അതെന്നു മനസ്സിലായതോടെ പ്രതിപക്ഷവും ഡെസ്ക്കിലടിച്ചു പിന്തുണച്ചു. ‘തുക അനുവദിച്ചു തരണം’ എന്ന മന്ത്രിമാരുടെ ആചാരപരമായ ധനാഭ്യർഥനാ വാചകത്തിന്മേലാണ് ഭക്ഷ്യമന്ത്രി എരിവും പുളിയും ചേർത്തത്.

എകെജി സെന്ററിലെയും ലീഗ് ഹൗസിലെയും മെനു അതിനു മുൻപു തന്നെ ചർച്ചയ്ക്കു സ്വാദ് പകർന്നിരുന്നു. രാവിലെ 11 മണിക്ക് അണ്ടിപ്പരിപ്പും ഈന്തപ്പഴവും കട്ടൻചായയും കഴിച്ച് ഉച്ചയാകും മുൻപു മട്ടൺ ബിരിയാണിയും തീർത്ത ശേഷം ‘തക്കസമയത്ത് യുക്തമായ തീരുമാനമെടുക്കാൻ’ പാണക്കാട് തങ്ങളെ ചുമതലപ്പെടുത്തുന്ന പാർട്ടിയല്ല, ഈ പാർട്ടി എന്നു ലീഗിനെതിരെ കെ.ബാബു നെന്മാറയുടെ പരിഹാസം വന്നു. 

എകെജി സെന്ററിൽ എല്ലാവരും ഉണക്കമീൻ കഴിച്ചു തൃപ്തിപ്പെടുന്നവരാണല്ലോ എന്നായി എൻ.എ.നെല്ലിക്കുന്നിന്റെ മറുമൊഴി. രാജസ്ഥാനിൽ ഇടതുപക്ഷത്തിന്റെ കൂടി പിന്തുണ കൊണ്ടാണ് കോൺഗ്രസ് ജയിച്ചതെന്ന് അവകാശപ്പെടുന്ന ബാബുവിനെക്കാൾ തൊലിക്കട്ടി കാഴ്ചബംഗ്ലാവിലെ കാണ്ടാമൃഗത്തിലേ നെല്ലിക്കുന്ന് ദർശിച്ചിട്ടുള്ളൂ.

കാസർകോട്ടുനിന്നു തിരുവനന്തപുരം വരെ വല്ലപ്പോഴും കാറിൽ വന്നാൽ പൊതുമരാമത്ത് വകുപ്പിന്റെ വികസനനേട്ടങ്ങൾ കണ്ട് നെല്ലിക്കുന്നിന്റെ കണ്ണ് മഞ്ഞളിച്ചു പോകുമെന്ന അഭിപ്രായം ജോബ് മൈക്കിളിനുണ്ട്. തിരഞ്ഞെടുപ്പിനെക്കുറിച്ച് ഒരക്ഷരം എന്തുകൊണ്ടാണ് ജോബ് പറയാതിരുന്നത് എന്നതിന്റെ ഉത്തരം തൊട്ടുപിന്നാലെ മോൻസ് ജോസഫ് നൽകി. 

കോട്ടയത്ത് തോറ്റു തുന്നംപാടിയതോടെ ജോസ് കെ.മാണിയുടെ പാർട്ടിയെ ജനങ്ങൾ കൈവിട്ടെന്ന് മോൻസ് ആഞ്ഞടിച്ചപ്പോൾ കോൺഗ്രസ് നിരയ്ക്ക് ആവേശമായി; കേരള കോൺഗ്രസുകാർക്ക് ഹാലിളകി. മോൻസിനെ പണ്ടു മന്ത്രിയാക്കിയത് എൽഡിഎഫാണെന്ന കാര്യം മറന്നോ എന്നായി തോമസ് കെ.തോമസ്. ‘ചേട്ടന്റെ മന്ത്രിസ്ഥാനം എന്തായി’ എന്ന പ്രതിപക്ഷ കമന്റിൽ പരിത്യാഗിയായ തോമസ് വീണില്ല.

കെ.മുരളീധരൻ പഴയ തട്ടകമായ വട്ടിയൂർക്കാവ് വീണ്ടും നട്ടുനനയ്ക്കാൻ പോകുന്നെന്ന വാർത്ത വന്നതു തന്നെ സിറ്റിങ് എംഎൽഎ വി.കെ.പ്രശാന്തിന്റെ മനസ്സ് അശാന്തമാക്കി. ഓടി നടന്നു മത്സരിക്കുന്ന ഒരാൾ ഇപ്പോൾ വടകര വിട്ട് തൃശൂർ തോറ്റ് ഇവിടേക്കു വരുന്നതായി കേട്ടെന്നു പ്രശാന്ത് സഭയിൽ ഉറക്കെ പറഞ്ഞുപോയി. കേരളത്തിലെ റോഡുകളിൽ ഒറ്റക്കുഴി പോലും കണ്ടുപിടിക്കാനില്ലാത്തതു കൊണ്ടാണ് മാധ്യമങ്ങൾ കുഴി പരമ്പരകൾ ഉപേക്ഷിച്ചതെന്നു കണ്ടെത്തിയത് കെ.യു.ജനീഷ്കുമാറാണ്.

എ.കെ.എം.അഷ്റഫിന്റെ ഇന്നലത്തെ ശത്രു വെള്ളാപ്പള്ളി നടേശനായിരുന്നു. ‘പച്ചയായ വർഗീയത പറയുന്ന വെള്ളാപ്പള്ളിയെ നിങ്ങളല്ലാതെ ആരെങ്കിലും നവോത്ഥാന സമിതി അധ്യക്ഷനായി വച്ചുകൊണ്ടിരിക്കുമോ?’ ലീഗ് ബെഞ്ചുകളിലെ കയ്യടി പാർട്ടി പിന്തുണ വ്യക്തമാക്കി.

 പ്രതിപക്ഷ എംഎൽഎമാരോടും മണ്ഡലങ്ങളോടും മന്ത്രി റിയാസിന് ധാർഷ്ട്യവും അവഗണനയും ആണെന്ന സജീവ് ജോസഫിന്റെയും സനീഷ്കുമാർ ജോസഫിന്റെയും ആരോപണത്തോട് മന്ത്രി വികാരപരമായാണു പ്രതികരിച്ചത്: ‘പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാട് ആർജവത്തോടെ വ്യക്തമാക്കുന്നത് ധിക്കാരമാണെങ്കിൽ അവസാന ശ്വാസം വരെ അതു തുടരും.’

ഇന്നത്തെ വാചകം

‘ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ’ എന്ന മുദ്രാവാക്യം തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ‘ഇടതുണ്ടെങ്കിലേ ബിജെപിയുള്ളൂ’ എന്നായി മാറി.’ – ടി.സിദ്ദിഖ് (കോൺഗ്രസ്)

English Summary:

Kerala assembly naduthalam column

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com