ADVERTISEMENT

തിരുവനന്തപുരം ∙ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 18 മാസത്തെ ക്ഷേമ പെൻഷൻ കുടിശിക വരുത്തിയെന്നു മന്ത്രി കെ.എൻ. ബാലഗോപാൽ.  3 മാസത്തെ പെൻഷൻ മാത്രമേ മുടങ്ങിയിട്ടുള്ളൂവെന്നും അക്കാര്യം മന്ത്രിയായിരിക്കെ തോമസ് ഐസക് പുറത്തിറക്കിയ ധവളപത്രത്തിൽ  വ്യക്തമാക്കിയിട്ടുണ്ടെന്നും കോൺഗ്രസിലെ പി.സി.വിഷ്ണുനാഥ്.

ആ കുടിശിക പോലും വന്നത് ഗുണഭോക്താക്കളിലേക്കു നേരിട്ടു പെൻഷൻ എത്തിക്കുന്ന പരിഷ്കാരം നടപ്പാക്കിയതു കൊണ്ടാണെന്നു ഡോ.എം.കെ.മുനീർ. ക്ഷേമപെൻഷൻ കൃത്യമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയ നോട്ടിസാണ് കുടിശികയെക്കുറിച്ചുള്ള തർക്കത്തിലേക്കു നീണ്ടത്. ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന കാലത്ത് 18 മാസം പെൻഷൻ കുടിശിക വരുത്തിയെന്നും ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് അതു കൊടുത്തു തീർത്തതെന്നുമായിരുന്നു മന്ത്രി ബാലഗോപാലിന്റെ വാദം.

18 മാസം കുടിശികയുണ്ടായിരുന്നെങ്കിൽ അത് ഏതു അക്കൗണ്ടിലൂടെയാണ് കൊടുത്തതെന്നു വ്യക്തമാക്കാൻ വിഷ്ണുനാഥ് ആവശ്യപ്പെട്ടു. ‘‘പെൻഷൻ നൽകാൻ ഇന്ധനത്തിനും മദ്യത്തിനും സെസ് ഏർപ്പെടുത്തി. എന്നിട്ട് കെട്ടിട നിർമാണ തൊഴിലാളി പെൻഷൻ 16 മാസമായി കൊടുത്തിട്ടില്ല. സാമൂഹിക സുരക്ഷാ പെൻഷൻ 6 മാസമായി നൽകിയിട്ട്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പലർക്കും രണ്ടും മൂന്നും പെൻഷന് അർഹതയുണ്ടായിരുന്നു. അത് ഒന്നാം പിണറായി സർക്കാർ ഒറ്റ പെൻഷനായി വെട്ടിച്ചുരുക്കി ’’. വിഷ്ണുനാഥ് പറഞ്ഞു. 

ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതിനു പിന്നാലെ 30,000 രൂപ വരെ പെൻഷൻ വാങ്ങിയവരുണ്ടെന്ന് മന്ത്രി പറഞ്ഞു.  ഒന്നാം പിണറായി സർക്കാർ 35,154 കോടി രൂപയും ഇൗ സർക്കാർ 27,278 കോടിയും പെൻഷനായി നൽകി.  2015 ജൂലൈയിൽ യുഡിഎഫ് മന്ത്രി എം.കെ.മുനീർ, രാജു ഏബ്രഹാമിനു നൽകിയ മറുപടിയിൽ 8 മാസത്തെ പെൻഷൻ കുടിശികയുണ്ടെന്നു വ്യക്തമാക്കിയിരുന്നു. അതു കഴിഞ്ഞു 10 മാസം കൂടി ആ സർക്കാർ ഭരിച്ചു. അപ്പോൾ‌ ആകെ 18 മാസമാണു കുടിശിക. തോമസ് ഐസക്കിന്റെ ധവളപത്രത്തെക്കാൾ ആധികാരിക രേഖയാണ് സഭയിൽ മന്ത്രി നൽകിയ ഉത്തരമെന്നും ബാലഗോപാൽ പറഞ്ഞു.

ക്ഷേമപെൻഷനിൽ മന്ത്രിയുടെ കള്ളക്കളി: വി.ഡി.സതീശൻ

ക്ഷേമ പെൻഷൻ വിതരണത്തിൽ മന്ത്രി നടത്തുന്നത് കള്ളക്കളിയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ പെൻഷൻ നൽകിയെന്നാണ് ഇപ്പോൾ പറയുന്നത്. യഥാർഥത്തിൽ കൊടുത്തത് കുടിശികയുള്ള ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലേതാണ്. 6 മാസത്തെ പെൻഷൻ ഇനി ഒരിക്കലും കിട്ടില്ലെന്ന രീതിയിലാണ് ഇപ്പോൾ ഉത്തരവ് ഇറക്കിയിരിക്കുന്നത്. മസ്റ്ററിങ് നിർബന്ധമാക്കിയതോടെ ആയിരക്കണക്കിന് കിടപ്പു രോഗികൾക്കും ഭിന്നശേഷിക്കാർക്കുമാണ് പെൻഷൻ നഷ്ടമാകുന്നത്.  സർക്കാരിന്റെ മുൻഗണനകൾ എന്താണെന്ന് ഞങ്ങൾ ചോദിച്ചപ്പോൾ നിങ്ങൾ ബഹളം വയ്ക്കുകയും പരിഹസിക്കുകയും ചെയ്തു. ഇപ്പോൾ, ഇതാണോ നിങ്ങളുടെ മുൻഗണനകളെന്ന് രണ്ട് പാർട്ടികളുടെയും 14 ജില്ലാ കമ്മിറ്റികളിലെയും പ്രവർത്തകർ ചോദിക്കുന്നുണ്ട്. അതു തന്നെയാണ് സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രിയെ ഇരുത്തിയും ചോദിക്കുന്നത്. സതീശൻ പറഞ്ഞു.

English Summary:

Minister KN Balagopal and opposition party argue in kerala assembly about welfare pension arrear

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com