ADVERTISEMENT

കോഴിക്കോട്∙ സർക്കാർ ആശുപത്രികളിലേക്കു കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്(കെഎസ്ഡിപിഎൽ) വഴി സംഭരിച്ച് എത്തിച്ച ബ്ലീച്ചിങ് പൗഡറിനു കാലാവധി 3 മാസം മാത്രം. ആന്ധ്രപ്രദേശിലെ കമ്പനിയിൽ നിന്ന് 25 കിലോയുടെ ചാക്കുകളിലായി കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) വെയർഹൗസുകളിൽ എത്തിച്ച ബ്ലീച്ചിങ് പൗഡർ സ്റ്റോക്കിൽ ഉൾപ്പെടുത്താൻ മാനേജർമാർ വിസമ്മതിച്ചതിനെ തുടർന്ന് നേരിട്ട് ആരോഗ്യ സ്ഥാപനങ്ങളിലേക്കു മാറ്റി.

കെഎംഎസ്‌സിഎൽ ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ വലിയ പൊട്ടിത്തെറിക്കു വഴി വച്ച ബ്ലീച്ചിങ് പൗഡർ സംഭരണത്തിനു പിന്നാലെയുണ്ടായ അസ്വാരസ്യങ്ങളെ തുടർന്ന് ഒരു ഡപ്യൂട്ടി മാനേജർ രാജി എഴുതി നൽകി. കിലോയ്ക്ക് 50 രൂപ വീതം കെഎംഎസ്‌സിഎൽ മുടക്കിയിട്ടുണ്ടെങ്കിലും 12 രൂപയ്ക്കാണ് കെഎസ്ഡിപിഎൽ ആന്ധ്ര കമ്പനിയിൽ നിന്ന് ബ്ലീച്ചിങ് പൗഡർ വാങ്ങിയതെന്നാണു സൂചന. ഇക്കാര്യം സ്ഥിരീകരിക്കാൻ കെഎസ്ഡിപിഎൽ അധികൃതർ തയാറായില്ല.

ടെൻ‍ഡറിൽ ഉൾപ്പെടുത്തി ബ്ലീച്ചിങ് പൗഡർ വാങ്ങിയിരുന്നപ്പോൾ ചുരുങ്ങിയതു 2 വർഷം കാലാവധി വേണമെന്ന വ്യവസ്ഥ കർശനമായി നടപ്പാക്കിയിരുന്നു. ഉൽപന്നത്തിന്റെ ഗുണനിലവാരവും പരിശോധിക്കപ്പെട്ടിരുന്നു. എന്നാൽ കാരുണ്യ പർച്ചേസ് സംവിധാനം വഴി വാങ്ങിയതോടെ ഈ വ്യവസ്ഥകളെല്ലാം അട്ടിമറിക്കപ്പെട്ടു. നിലവാരവും ആരും പരിശോധിക്കുന്നില്ല. സ്റ്റോക്ക് രേഖപ്പെടുത്തുന്ന സോഫ്റ്റ്‌വെയറിൽ പോലും ബ്ലീച്ചിങ് പൗഡർ എത്തിയതു രേഖപ്പെടുത്തിയിട്ടില്ല എന്നാണു സൂചന.

ഓരോ കിലോയുടെ പാക്കറ്റിൽ വേണമെന്നാണ് കെഎംഎസ്‌സിഎൽ ആവശ്യപ്പെട്ടിരുന്നതെങ്കിലും 25 കിലോയുടെ ചാക്കിലാണ് ബ്ലീച്ചിങ് പൗഡർ എത്തിച്ചത്. ചാക്കിനു മുകളിൽ ഉൽപാദന തീയതി ജൂൺ 13 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നു മാസത്തിനുള്ളിൽ ഉപയോഗിക്കണമെന്നും എഴുതിയിട്ടുണ്ട്. ചാക്ക് തുറന്ന് ആവശ്യത്തിന് ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചു കഴിഞ്ഞാൽ ശേഷിക്കുന്നതിന്റെ വീര്യം വൈകാതെ ചോരും. രണ്ടരക്കോടി രൂപ ചെലവഴിച്ച് 5,00,950 കിലോഗ്രാം ബ്ലീച്ചിങ് പൗഡറാണ് ആദ്യ ഘട്ടത്തിൽ വാങ്ങുന്നത്.

മൊത്തം ഒരു വർഷത്തേക്കു കേരളത്തിൽ വേണ്ടത് 13.5 ലക്ഷം കിലോഗ്രാമാണ്. ശേഷിക്കുന്ന എട്ടര ലക്ഷം കിലോ ആന്ധ്രയിലെ ഇതേ കമ്പനിയിൽ നിന്നു നേരിട്ടു വാങ്ങാനാണു നീക്കമെന്നും സൂചനയുണ്ട്. കാലാവധി കഴിയാറായ ബ്ലീച്ചിങ് പൗഡറല്ലേ വാങ്ങിയിരിക്കുന്നത് എന്ന ചോദ്യത്തിന് ‘ആ വിവരം ശരിയല്ല’ എന്ന മറുപടി മാത്രമാണ് കെഎസ്ഡിപിഎൽ മാനേജിങ് ഡയറക്ടർ ഇ.എ.സുബ്രഹ്മണ്യവും കെഎംഎസ്‌സിഎൽ ജനറൽ മാനേജർ ഡോ. എ.ഷിബുലാലും നൽകിയത്.

English Summary:

Bleaching powder purchased for government hospitals has only three months duration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com